സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നില്‍, കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ... "വിദ്യകൊണ്ട് പ്രബുദ്ധരാവുക " എന്ന ശ്രീ നാരായണ ഗുരുദേവൻ്റെ സന്ദേശത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്നും രാഷ്ട്രപതി
സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിലുള്ള കേരളം രാജ്യത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. നവീകരണത്തിന് ഊര്‍ജ്ജം പകരുന്ന അറിവ് സമൂഹത്തെ മുന്നോട്ട് നയിക്കുകയും സ്വയംപര്യാപ്തമാക്കുകയും ചെയ്യും.
സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും ശക്തി, നിരവധി മാനവ വികസന സൂചികകളില്‍ കേരളത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവര്‍ത്തനങ്ങളുടെ മഹത്തായ അധ്യായങ്ങള്‍ക്ക് കോട്ടയം നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. എളിമയാര്‍ന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് രാഷട്രപതി വരെയായ കെ ആര്‍ നാരായണന്‍ പാലായ്ക് തൊട്ടടുത്തുള്ള ഗ്രാമത്തിലാണ് ജനിച്ചത്.
വൈക്കം സത്യാഗ്രഹം' എന്ന പ്രശസ്തമായ സമരം നൂറു വര്‍ഷം മുന്‍പ് നടന്നത് കോട്ടയത്താണ്. സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും ഉറവിടമായിരുന്നതുകൊണ്ട് ഇത് 'അക്ഷരനഗരി' എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ ജനങ്ങള്‍ വളരെ സജീവമായ പങ്ക് വഹിച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് 'സാക്ഷര കേരളം' പ്രസ്ഥാനം ശക്തിപ്പെട്ടത്.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ പഠനം പ്രോത്സാഹിപ്പിക്കാനുള്ള പി.എന്‍. പണിക്കരുടെ മഹത്തായ സംരംഭത്തിന് പ്രചോദനമായത് 'വായിച്ചു വളരുക' എന്ന വളരെ ലളിതവും എന്നാല്‍ ശക്തവുമായ സന്ദേശമാണെന്നും രാഷ്ട്രപതി പറഞ്ഞു.
0 Comments