ചെക്കനും പെണ്ണും യുകെ മലയാളികള്‍....കൂട്ടുകാരായി 20 ഓളം ബ്രിട്ടീഷ് യുവതീ യുവാക്കള്‍....കൊച്ചി മരടിലെ പള്ളിയുടെ വിവാഹ വേദിയില്‍ ജുബ്ബയും മുണ്ടുമുടുത്ത്‌ എത്തിയ ബ്രിട്ടീഷുകാരെക്കൊണ്ട് നിറഞ്ഞപ്പോള്‍ നാട്ടുകാര്‍ക്കും കൗതുകം;



യു.കെ. മലയാളികളുടെ ഇളം തലമുറ വിവാഹ പ്രായത്തിലേക്ക് കടന്നതോടെ എല്ലാം വര്‍ഷവും കൂടി വരുന്ന വിവാഹങ്ങളുടെ എണ്ണം പോലും ഇപ്പോള്‍ അമ്പരപ്പിക്കുന്നതാണ്. യുകെയില്‍ മലയാളിത്തനിമയില്‍ അഞ്ഞൂറ് മുതല്‍ ആയിരം പേരെ വിളിച്ചു വരുത്തി ഒരു വിവാഹം നടത്താന്‍ അരലക്ഷം പൗണ്ട് ഏറ്റവും കുറഞ്ഞ തുകയായി മാറിയതോടെ ഒട്ടേറെ വിവാഹങ്ങളാണ് നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വധൂവരന്മാരുടെ മാതാപിതാക്കള്‍ നാട് വിട്ടിട്ട് രണ്ടു പതിറ്റാണ്ട് ആയതോടെ നാട്ടിലുള്ള ബന്ധങ്ങള്‍ കുറഞ്ഞു തുടങ്ങിയെങ്കിലും അടുത്ത ബന്ധുക്കള്‍ക്ക് പങ്കെടുക്കാന്‍ കഴിയും എന്നത് വിവാഹ ചിലവ് നേര്‍ പകുതിയിലേക്ക് താഴ്ത്താം എന്നതും യുകെ മലയാളികളുടെ വിവാഹങ്ങള്‍ നാട്ടിലെത്താനുള്ള പ്രധാന കാരണമാണ്. മാത്രമല്ല കൂടുതല്‍ ആഡംബരത്തോടെ വിവാഹം നടത്താനും യുകെയില്‍ വിവാഹം നടത്തുന്നതിന്റെ പാതി ടെന്‍ഷനില്‍ നാട്ടില്‍ വിവാഹം നടത്താം എന്നതും മറ്റൊരു കാരണമാണ്. 

ഈ ട്രെന്‍ഡ് മനസിലാക്കി ഇപ്പോള്‍ കേരളത്തില്‍ എവിടെയും വിവാഹ ഇവന്റ് മാനേജ്മെന്റ് ടീം സജീവം ആണെന്നതും പ്രധാന സൗകര്യമാണ്.ഹാള്‍ ബുക്കിംഗ് മുതല്‍ അതിഥികളെ സ്വീകരിക്കാനുള്ള ചിയര്‍ ഗേള്‍സ് വരെ പാക്കേജിന്റെ ഭാഗമാണ്. പറയുന്ന പണം എണ്ണിക്കൊടുത്തു നിറഞ്ഞ ചിരിയോടെ ബന്ധുക്കളെയും അഥിതികളെയും സ്വീകരിക്കുക എന്ന ചടങ്ങ് സമാധാനത്തോടെ ചെറുക്കന്റെയും പെണ്ണിന്റെയും മാതാപിതാക്കള്‍ക്ക് ഏറ്റെടുക്കാനും കഴിയും. ലിവര്‍പൂളിലെ ജേക്കബിനെ വിവാഹം ചെയ്ത യുകെയില്‍ സ്‌റുഡന്റ്് വിസയില്‍ എത്തിയ നടി ഗായത്രിയുടെ വിവാഹ വിശേഷങ്ങളാണ് ഇന്നലെ മാധ്യമങ്ങളില്‍ നിറഞ്ഞെതെങ്കില്‍ ഇന്ന് ബ്രിട്ടീഷ് മലയാളികളെ തേടി എത്തുന്നത് യുകെയില്‍ വളര്‍ന്ന മലയാളി പെണ്ണിന്റെയും ചെക്കന്റേയും മിന്നു കെട്ടിന്റെ വാര്‍ത്തയാണ്. ചെസ്റ്റര്‍ ഫീല്‍ഡിലെ ആഹില്‍ സോളമനും ഷെഫീല്‍ഡിലെ ഡിംപിള്‍ ജോജിയുമാണ് തങ്ങളുടെ വിവാഹം നാട്ടില്‍ ആഘോഷമാക്കുക വഴി ഇപ്പോള്‍ വാര്‍ത്തകളിലും ഇടം പിടിക്കുന്നത്. ഇത് വെറും കല്യാണമല്ല എന്നതാണ് ഈ വിവാഹത്തിന്റെ പ്രധാന സവിശേഷത.


സഹപ്രവര്‍ത്തകരുമായി 20 ലേറെ വിവിധ ദേശക്കാരും വംശക്കാരുമായ ചെറുപ്പക്കാര്‍ ഈ വിവാഹത്തിന്റെ പ്രധാന കണ്ണിയായി മാറി എന്നതാണ് പ്രത്യേകത. ബോളിവുഡ് സിനിമയില്‍ കണ്ടിട്ടുള്ള വിവാഹ കാഴ്ചകള്‍ ആദ്യമായി നേരിട്ട് കാണുന്ന കൗതുകം ഒപ്പിയെടുത്ത ആ 40 കണ്ണുകളും വിസ്മയത്താല്‍ വിടര്‍ന്നു നിന്നതും നാട്ടുകാര്‍ക്ക് കൗതുകമായി. മാത്രമല്ല സംഘത്തിലെ പുരുഷന്മാര്‍ നാട്ടിലെ മലയാളികളെ തങ്ങളുടെ വേഷവും ഭാഷയും ഭക്ഷണവും ഒകെ എങ്ങനെ മാറിപ്പോയെന്നു ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കും വിധം തനി നാടന്‍ ശൈലിയില്‍ മുണ്ടും ജുബ്ബയും നെറ്റിയില്‍ ചന്ദനക്കുറിയും അണിഞ്ഞെത്തിയപ്പോള്‍ സ്ത്രീകള്‍ ലെഹങ്കയിലും വര്‍ണപ്പകിട്ടുള്ള പട്ടു സാരികളിലും മിന്നി തിളങ്ങുക ആയിരുന്നു.വാസ്തവത്തില്‍ വധൂവരന്മാരെയും അവരുടെ പ്രിയപെട്ടവരെയും ഒക്കെ തോല്‍പിക്കും വിധം ആഹ്ലാദത്തോടെയും കൗതുകത്തോടെയും നിറഞ്ഞ മനസോടു കൂടി തന്നെ ഓരോ കാഴ്ചകളും മൊബൈല്‍ ഫോണിലും ക്യാമറയിലും ഒക്കെ ഒപ്പിയെടുത്തു ഓടി നടന്ന വിദേശി അതിഥികള്‍ ഈ വിവാഹത്തിന്റെ കാഴ്ചകളില്‍ ആര്‍ക്കും മറക്കാനാകാത്ത നിമിഷങ്ങളാണ് സമ്മാനിച്ചത്. 

ചെസ്റ്റര്‍ഫീല്‍ഡില്‍ നിന്നുള്ള അഹില്‍ സോളമന്‍ സ്റ്റാന്‍ലിയും ഷെഫീല്‍ഡില്‍ നിന്നുള്ള ഡിംപിള്‍ ജോജിയും കേരളീയ കത്തോലിക്കാ ആചാരങ്ങളില്‍ വിവാഹിതരാകുന്നത് കാണുവാനാണ് യുകെയില്‍ നിന്ന് വെള്ളക്കാരായ ഒരു സംഘം യുവ സുഹൃത്തുക്കള്‍ എത്തിച്ചേര്‍ന്നത്.ബോളിവുഡ് സിനിമകളില്‍ കൂടി വടക്കേ ഇന്ത്യന്‍ വിവാഹച്ചടങ്ങുകള്‍ മാത്രം കണ്ടിട്ടുള്ള ഇവര്‍ക്ക് കേരളത്തില്‍ നടന്ന പരമ്പരാഗത ക്രിസ്ത്യന്‍ വിവാഹത്തിന്റെ ആരാധനാ ആഘോഷ സല്‍ക്കാര കാഴ്ചകള്‍ മറക്കാനാവാത്ത അനുഭവമായി മാറി. ഒപ്പം യുകെയില്‍ നിന്നുള്ള ഈ 'ബ്രിട്ടീഷ് സ്‌ക്വാഡിന്റെ ഇന്ത്യന്‍ വേഷവിധാനം ജനങ്ങളുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.



മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് വന്ന ജോലിസ്ഥലത്തെയും കലാലയത്തിലേയുംഈ ബ്രിട്ടീഷ് സുഹുത്തുക്കള്‍ക്കു ഇത് വെറുമൊരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക മാത്രമായിരുന്നില്ല, മറിച്ചു ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയതിന്റെ ആഹ്ലാദവും അമ്പരപ്പുമായിരുന്നു. വിശ്വാസവും, പൈതൃകവും, രണ്ടു കുടുംബബന്ധങ്ങള്‍ ചേരുമ്പോഴുള്ള മുഹൂര്‍ത്തങ്ങളും വിവാഹ ആഘോഷങ്ങളും സര്‍ക്കാരങ്ങളും കണ്ട് ആവേശഭരിതരായി മാറുകയായിരുന്നു ഇക്കൂട്ടര്‍.


സല്‍ക്കാര സ്യൂട്ടുകളില്‍ നിന്നും കോക്ക്‌ടെയില്‍ വസ്ത്രങ്ങളില്‍ നിന്ന് മലയാളിയുടെ സൗന്ദര്യശാസ്ത്രത്തിലെ വിവാഹ വസ്ത്രങ്ങളായ സാരികളും ലാച്ചകളും (ലെഹങ്ക) ജുബ്ബകളും മുണ്ടുകളും അണിഞ്ഞാണ് ഇവര്‍ വിവാഹ മംഗളകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തത്.


കാലിഡോസ്‌കോപ്പിലേക്ക് കാലെടുത്തുവയ്ക്കുന്നത് പോലെയാണ് തോന്നുന്നത് ' എന്ന് ഒരാള്‍ പറയുകയുണ്ടായി. അതിഥികളെയും മറ്റും സ്വാഗതം ചെയ്യുന്ന കേരളീയ രീതിയും മറ്റും അവര്‍ക്കു ഏറെ കൗതുകം നല്‍കുകയുണ്ടായി.യുകെയില്‍ കെമിക്കല്‍ എന്‍ജിനീയറാണ് ചെസ്റ്റര്‍ഫീല്‍ഡില്‍ നിന്നുള്ള അഹില്‍ സോളമന്‍. ബിര്‍മിങ്ഹാം ക്യുന്‍സ് എലിസബത്ത് ഹോസ്പിറ്റലില്‍ കാര്‍ഡിയാക് ഫിസിയോളജിസ്റ്റാണ് ഷെഫീല്‍ഡില്‍ നിന്നുള്ള ഡിംപിള്‍ ജോജി. ഡിംപിളിന്റെ മാതാപിതാക്കള്‍ വൈക്കത്ത് നിന്നുള്ളവരാണ്. അഹിലിന്റെ മാതാപിതാക്കള്‍ എറണാകുളം പേട്ട സ്വദേശികളും. യുക്കെയിലെ സൗത്ത് യോര്‍ക്ക്‌ഷെയറിന്റെയും ഡാര്‍ബിഷെയറിന്റെയും മലയാളി വധുവരന്മാര്‍ കേരളത്തില്‍ വെച്ച് പരമ്പരാഗത സിറിയന്‍ കത്തോലിക്കാ വിവാഹ ആചാരങ്ങളിലൂടെ മോതിര കൈമാറ്റവും, മിന്നുകെട്ട്, മന്ത്രക്കൊടി നല്‍കല്‍ തുടങ്ങിയവയെല്ലാം ചെയ്ത് വിവാഹിതരായത് പാശ്ചാത്യ അതിഥികളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്


നിറയുന്ന ഇന്ത്യയുടെ സാംസ്‌കാരിക സമ്പന്നതയെ അടുത്തറിയാന്‍ കഴിഞ്ഞത് തങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ക്കാവുന്ന അനുഭവമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.ഇരുപതോളം യുവതി-യുവാക്കള്‍ക്കും ഇത് ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയായിരുന്നു. പത്തോ ഇരുപതോ കൂടിയാല്‍ അമ്പതോ ആളുകള്‍ മാത്രം പങ്കെടുക്കുന്ന ബ്രിട്ടീഷ് വിവാഹ ചടങ്ങുകള്‍ മാത്രം കണ്ട് ശീലിച്ചവര്‍ക്ക് നാനൂറോളം ആളുകളുടെ സാന്നിധ്യവും ഭക്തിനിര്‍ഭരമായ വിവാഹ ചടങ്ങുകളും വിവാഹാഘോഷത്തേക്കാള്‍ ഉപരി കേരളത്തിലെ മലയാളി സമൂഹങ്ങളുടെ സാംസ്‌കാരിക സമ്പന്നതയിലേക്കും കുടുംബ ഊഷ്മളതയിലേക്കും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്തീയ പാരമ്പര്യങ്ങളിലേക്കും ആഴത്തില്‍ ഇറങ്ങിയ അനുഭവമായി മാറി.



ബ്രിട്ടീഷ് സംഘത്തിന് ഏറ്റവും വലിയ 'ഞെട്ടല്‍' (culture shock ) നല്‍കിയത് ഇവിടുള്ള അതിഥി പട്ടികയുടെ അളവായിരുന്നിരിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഏകദേശം 400 ഓളം പങ്കെടുത്ത ഈ വിവാഹം ബ്രിട്ടീഷ് സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന സംഖ്യ തന്നെയായിരുന്നു. യുകെയില്‍ 150 അതിഥികള്‍ പങ്കെടുക്കുന്ന ഒരു വിവാഹത്തെ പലപ്പോഴും 'വലിയ' വിവാഹമായി ആണ് തരംതിരിക്കുന്നുത്. ഇതിന്റെ പ്രധാന കാരണം പാശ്ചാത്യ വിവാഹങ്ങള്‍ ഒരു കൂട്ടം സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പലപ്പോഴും നടക്കുന്നത് എന്നതുകൊണ്ടാണ്. എന്നാല്‍ ഇന്ത്യന്‍ പാരമ്പര്യ വിവാഹത്തില്‍ വിപുലമായ കുടുംബാംഗങ്ങളും, അയല്‍ക്കാരും, മുഴുവന്‍ പ്രാദേശിക സമൂഹവും പങ്കെടുക്കുന്ന ഒരു സാമൂഹിക ഉത്സവമായിട്ടാണ് പലരും കാണുന്നത്.


സുഹുത്തുക്കളുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ നടത്തിയ സിനിമാറ്റിക് ബോളിവുഡ് ഡാന്‍സുകള്‍ ബ്രിട്ടീഷ് യുവതിയുവാക്കള്‍ ഏറെ ആസ്വദിച്ചു.ചുരുക്കത്തില്‍ ബ്രിട്ടീഷ് സുഹുത്തുക്കളുടെ ആകാംഷകളുടെയും ജിജ്ഞാസയുടെയും അത്ഭുത നിമിഷങ്ങളുടെയും ഇന്ത്യന്‍ ആതിഥ്യമര്യാദയുടെയും ഈ ഒത്തുചേരല്‍ അവര്‍ പങ്കെടുത്ത ഈ ആഘോഷ വേദിയെ ഒരു യഥാര്‍ത്ഥ 'ഗ്ലോബല്‍ വില്ലേജ്' ആക്കി മാറ്റി എന്ന് വേണമെങ്കില്‍ പറയാം.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments