അനോവയുടെ പുസ്തകത്തില്‍ വിസ്മയ വിശുദ്ധര്‍




സുനില്‍ പാലാ


പ്രാര്‍ത്ഥനാ സ്‌തോത്രങ്ങള്‍ ഇതള്‍ വിരിച്ച വഴിയിലൂടെ ലോകത്തിന് വെളിച്ചമേകിയ വിശുദ്ധരെ ചേര്‍ത്തുനിര്‍ത്തി ''കുഞ്ഞ് അനോവ'' വിശ്വാസ സമൂഹത്തിന് നല്‍കിയത് വേറിട്ടൊരു കൈയെഴുത്ത് പുസ്തകം. 


പാലാ രൂപതയിലെ തിരുബാലസംഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ എന്റെ ഡയറി മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളിയിലെ സണ്‍ഡേ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പുളിക്കല്‍ അനോവ ടോംസ് ആണ്. 


ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ദിവസങ്ങളിലെ പുണ്യവാളന്‍മാരുടെ ചരിത്രവും അവരുടെ സുവിശേഷ സന്ദേശങ്ങളും കൈയെഴുത്തായി എഴുതി അനോവ മോള്‍ ക്രൈസ്തവ സാക്ഷ്യമേകുകയായിരുന്നു. 520-ഓളം വിശുദ്ധരുടെ ജീവിതമാണ് അവരുടെ ചരിത്രവും ചിത്രവും സഹിതം ഓര്‍മ്മപ്പൂക്കളായി അനോവമോള്‍ വിരിയിച്ചെടുത്തത്. 

ഒരു വര്‍ഷത്തെ നിരന്തരമായ പ്രാര്‍ത്ഥനയായിരുന്നു അനോവമോള്‍ക്ക് ഈ പുസ്തകമെഴുത്ത്. ദിവസവും സ്‌കൂള്‍ വിട്ട് വന്നതിനുശേഷം ഒരു മണിക്കൂറും അവധി ദിനങ്ങളില്‍ രണ്ടുമണിക്കൂറുമൊക്കെ എടുത്താണ് ഈ വിശുദ്ധ പുഷ്പങ്ങളുടെ സൗരഭ്യത്തെ അനോവമോള്‍ വിശ്വാസികള്‍ക്ക് മുന്നിലേക്ക് വ്യാപരിപ്പിച്ചത്. വിശുദ്ധന്‍മാരുടെ പുസ്തകങ്ങളില്‍ നിന്നും ഗൂഗിളില്‍ നിന്നും വിവരങ്ങള്‍ കണ്ടെത്തി ഓരോ വിശുദ്ധരുടെയും ചിത്രം സഹിതമായിരുന്നു കുറിപ്പ്. ക്രൈസ്തവ സഭ ഓരോ വിശുദ്ധര്‍ക്കും നല്‍കിയിട്ടുള്ള അതേ ദിനങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അനോവയുടെ എഴുത്ത്.  

ജനുവരി 1-ല്‍ മേരി ലോറന്‍സ് ലോങ്കോയെന്ന വിശുദ്ധയില്‍ തുടങ്ങി ഡിസംബര്‍ 31ന് വിശുദ്ധ സില്‍വസ്റ്റര്‍ മാര്‍പാപ്പായുടെ ചരിത്രത്തോടുകൂടിയാണ് അനോവമോള്‍ കൈയെഴുത്ത് പുസ്തകം പൂര്‍ത്തിയാക്കിയത്. 

ചേര്‍പ്പുങ്കല്‍ പുളിക്കല്‍ ടോംസിന്റെയും ജോസ്‌നയുടെയും മൂത്തമകളാണ് പത്തുവയസ്സുകാരിയായ അനോവ ടോംസ്. അനോണ്‍ ടോംസാണ് ഏക സഹോദരന്‍. 

ഉണ്ണീശോ എന്നെ ഒരുക്കി, ഞാനെഴുതി 

ഒരു മത്സരമെന്ന നിലയ്ക്കല്ല ഞാനീ കുറിപ്പ് എഴുതി തുടങ്ങിയത്. ദിവ്യ ഉണ്ണീശോ എന്റെ ഹൃദയത്തില്‍ വന്നപ്പോള്‍ വിശുദ്ധരുടെ ജീവിതങ്ങളിലൂടെ ഉണ്ണീശോ എന്നെ കൈപിടിച്ചു നടത്തുകയായിരുന്നു. ഉണ്ണീശോയെ കൂടുതല്‍ അറിയാനും അനുഭവിക്കാനും എഴുത്തിലൂടെ തനിക്ക് കഴിഞ്ഞുവെന്നും കുഞ്ഞ് അനോവ സാക്ഷ്യപ്പെടുത്തുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments