സ്മാര്‍ട്ടായി മുത്തോലി സെന്റ് ജോര്‍ജ് പള്ളി റോഡ്


സ്മാര്‍ട്ടായി മുത്തോലി സെന്റ് ജോര്‍ജ് പള്ളി റോഡ്

ചെറുവാഹനങ്ങള്‍ മാത്രം സഞ്ചരിക്കാന്‍ സാഹചര്യമുണ്ടായിരുന്ന മുത്തോലി പഞ്ചായത്തിലെ പി.എച്ച്.സി. മക്കുതറ റോഡ് (മുത്തോലി സെന്റ് ജോര്‍ജ് പള്ളി റോഡ്) സ്മാര്‍ട്ടായി. മൂന്നുമീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന ഈ റോഡ് മുത്തോലി പള്ളി വികാരി ഫാ. കുര്യന്‍ വരിക്കമാക്കലിന്റെ നേതൃത്വത്തില്‍ ഇടവക സമൂഹത്തിന്റെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ റോഡിന്റെ വീതി മൂന്നുമീറ്റര്‍ എന്നുള്ളത് ആറ് മീറ്റര്‍ ആക്കുന്നതിനും മുത്തോലി പള്ളി വക സ്ഥലങ്ങളില്‍ 8 മീറ്റര്‍ വീതിയുള്ള റോഡാക്കുന്നതിനും സാധിച്ചു. 


17 സ്ഥലഉടമകള്‍ സൗജന്യമായി ഏകദേശം ഒരേക്കര്‍ സ്ഥലം വിട്ടുനല്കിയപ്പോള്‍ കയ്യാലകളും മതിലുകളും തീര്‍ക്കുന്നതിനും റോഡ് വീതിയെടുക്കുന്നതിനുമായി 12 ലക്ഷം രൂപയോളം ഇടവക സമൂഹത്തില്‍നിന്നും സമാഹരിക്കുന്നതിന് സാധിച്ചു. വീതികൂട്ടിയ റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ റോഡ് സ്മാര്‍ട്ട് റോഡായി മാറിയത്. 6 മീറ്റര്‍ വീതിയിലാണ് റോഡിന്റെ ടാറിംഗ് നടത്തിയത്. 


8 മീറ്റര്‍ വീതിയുള്ള ഭാഗത്ത് 6 മീറ്റര്‍ ടാറിംഗും രണ്ടുവശത്തേയ്ക്കും ഓരോ മീറ്റര്‍ കോണ്‍ക്രീറ്റിംഗും നടത്തി വീതിയെടുത്ത ഭാഗം പൂര്‍ണ്ണമായും ഉപയോഗപ്രദമാക്കി.
പുനര്‍നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ മുത്തോലി സെന്റ് ജോര്‍ജ് പള്ളി വികാരി റവ. ഫാ. കുര്യന്‍ വരിക്കമാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 


ഫാ. തോമസ് പുന്നത്താനത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി ജോയി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹരിദാസ് അടമത്തറ, പഞ്ചായത്ത് മെമ്പര്‍ ജാന്‍സി ജോസ് നരിക്കാട്ട്, മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ റെജി തലക്കുളം, ജോയി കുന്നപ്പള്ളി, ബാങ്ക് ബോര്‍ഡ് മെമ്പര്‍മാരായ ജേക്കബ് മഠത്തില്‍, ജോസ് നരിക്കാട്ട്, ട്രസ്റ്റിമാരായ റോമി ഞാറ്റുകാലകുന്നേല്‍, ബേബി ഐക്കര, നിര്‍മ്മാണകമ്മറ്റിയംഗങ്ങളായ ബേബിച്ചന്‍ വാതല്ലൂര്‍, എന്‍.ജെ. പൗലോസ് ഞാറ്റുകാലകുന്നേല്‍, തോമസുകുട്ടി പൊയ്കക്കല്‍,  ജോയി മണ്ഡപത്ത് എന്നിവര്‍ പ്രസംഗിച്ചു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments