രാജ്യം കടുത്ത പാചകവാതക ക്ഷാമത്തിലൂടെ കടന്നുപോകുമ്പോള്‍, ഹോട്ടല്‍ ഉടമകള്‍ കടുത്ത പ്രതിസന്ധിയില്‍. ഇന്നു കൂടെ പ്രവര്‍ത്തിക്കാനുള്ള പാചക വാതകം മാത്രമേ പല ഹോട്ടലുകാരുടെയും പക്കല്‍ ഉള്ളൂ. ഇതോടെ ഇന്നു കൊണ്ടു പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നു ഹോട്ടലുകള്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഇന്നലെ തന്നെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം പലയിടത്തും നിന്നു. നിലവിലുള്ള സ്റ്റോക്ക് തീരുന്നതോടെ സംസ്ഥാനത്തെ പകുതിയിലധികം ഹോട്ടലുകളും വരും ദിവസങ്ങളില്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണു മുന്നറിയിപ്പ്.
സംസ്ഥാനത്തെ ചില സ്വകാര്യ ഹോസ്റ്റലുകളില്‍ ഗ്യാസ് തീര്‍ന്നതിനെത്തുടര്‍ന്നു മെസ് പ്രവര്‍ത്തനം നിര്‍ത്തി. ഇതേത്തുടര്‍ന്നു പല താമസക്കാരും താല്‍ക്കാലികമായി വീടുകളിലേക്കു മടങ്ങിപ്പോകേണ്ടി വന്ന സാഹചര്യമുണ്ട്. ഹോസ്റ്റലുകളില്‍ ഗ്യാസ് മുടങ്ങില്ലെന്നാണു കേന്ദ്ര സര്‍ക്കാർ പറയുന്നുണ്ടെങ്കിലും ഷോര്‍ട്ടേജ് ഉണ്ടെന്നു ഹോസ്റ്റല്‍ നടത്തിപ്പുകാരും പറയുന്നു. അതേസമയം, നാട്ടിന്‍പുറങ്ങളിലെ ഹോട്ടലുകള്‍ ഗ്യാസ് ലാഭിക്കാനായി പാചകം ഭാഗികമായി വിറകടുപ്പുകളിലേക്കു മാറ്റിയിട്ടുണ്ട്. എന്നാല്‍, നഗരപ്രദേശങ്ങളില്‍ ഇതു പ്രായോഗികമല്ലെന്നു ഹോട്ടലുടമകള്‍ പറയുന്നു.
ഇലക്ട്രിക് അടുപ്പുകള്‍ ഉപയോഗിക്കുക എന്ന് ഒട്ടും പ്രായോഗികമല്ല. ഇതോടെ തൊഴിലാളികളും പ്രതിസന്ധിയിലാണ്. ദിവസക്കൂലിയിലാണു തൊഴിലാളികള്‍ പണിയെടുക്കുന്നത്. ഒരു ദിവസം ഏറ്റവും കുറഞ്ഞത് 1000 രൂപയാണു നല്‍കുന്നത്. കൂടുതലും ഇതരസംസ്ഥാനത്ത് നിന്നുള്ളവരാണു തൊഴിലാളികളാണ്. മലയാളികള്‍ക്കു ദിവസവും 1500 രൂപയും നല്‍കണം. ഹോട്ടലുകള്‍ അടച്ചിടുന്നതോടെ തൊഴിലാളികളുടെ വരുമാനവും നിലയ്ക്കും. കോവിഡ് കാലത്തെ സമാന സാഹചര്യത്തിലേക്കാണു പോകുന്നത്. വിവിധ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്കു വര്‍ക്കു ഫ്രം ഹോം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമാണ്.



0 Comments