പാലാ നഗരസഭാ ബജറ്റ് നാളെ; പാലാക്കാരുടെ സ്വപ്ന പദ്ധതി കാത്തിരിപ്പ് പൂവണിയുമോ...? എല്ലാവരുമായി ചര്‍ച്ച നടത്തി വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍




പതിറ്റാണ്ടുകള്‍ക്ക് ശേഷം യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള നഗര ഭരണസമിതി അധികാരമേറ്റശേഷമുള്ള ആദ്യ ബജറ്റ് 11-ാം തീയതി 11.30 ന് വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ അവതരിപ്പിക്കും. 
 
നീണ്ട ഇടവേളയ്ക്ക് ശേഷം ഭരണം ലഭിച്ച യു.ഡി.എഫിന്റെ ഈ ടേമിലെ കന്നി ബജറ്റ് നഗരസൗഹൃദമാകുമോയെന്ന് കാത്തിരിക്കുകയാണ് ഇരുപത്തിയാറ് വാര്‍ഡിലെയും ജനങ്ങള്‍.

പാലായിലെ അമിനിറ്റി സെന്ററിന്റെയും ലണ്ടന്‍ ബ്രിഡ്ജിന്റെയും പുനരുജ്ജീവനത്തിനായി ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം മുന്നോട്ടുവച്ച മീനച്ചിലാറിന് കുറുകെയുള്ള തൂക്കുപാലം പദ്ധതി പ്രതിപക്ഷം ഉള്‍പ്പെടെ പൊതുവേ ജനം സ്വാഗതം ചെയ്ത സ്വപന് പദ്ധതികളിലൊന്നാണ്. അഞ്ചുലക്ഷം രൂപാ ടോക്കണ്‍ വച്ച് പദ്ധതി എത്രയുംവേഗം പ്രാവര്‍ത്തികമാക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ പോലും ആവശ്യപ്പെട്ട പദ്ധതിയാണിത്.

നഗരത്തിന് അധികവരുമാനം ലഭിക്കുന്ന തൂക്കുപാലം പദ്ധതിയെ ബജറ്റില്‍ എങ്ങനെയാണ് വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ കൈകാര്യം ചെയ്യുക എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. തന്റെ കന്നിബജറ്റ് അവതരണത്തിന് മുമ്പായി എല്ലാ വിഭാഗം ജനങ്ങളുമായി മായാ രാഹുല്‍ കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന.

ഇന്നലെ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചേര്‍ന്ന് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായും അറിയുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയ ഒട്ടേറെ നല്ല നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടായേക്കും.



ചെയര്‍പേഴ്സന്റെ സ്വപ്ന പദ്ധതി 

ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുക്കവേയാണ് സ്വപ്‌നപദ്ധതിയായ തൂക്കുപാലത്തെക്കുറിച്ച് സൂചിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി വിഭാവനം ചെയ്ത അമിനിറ്റി സെന്റര്‍ കം തൂക്കുപാലം പദ്ധതി, അമിനിറ്റി സെന്റര്‍ തന്നെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ മറന്നു തുടങ്ങിയിരുന്നു. എന്നാല്‍ ദിയ ബിനു ചെയര്‍പേഴ്സണ്‍ സ്ഥാനം ഏറ്റെടുത്തയുടന്‍ അമിനിറ്റി സെന്ററും ലണ്ടന്‍ ബ്രിഡ്ജും നശിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെ സംരക്ഷിച്ച് നഗരസഭയ്ക്കും ജനങ്ങള്‍ക്കും എങ്ങനെ നേട്ടമാക്കി മാറ്റാം എന്ന ആലോചന തുടങ്ങിയപ്പോഴാണ് തൂക്കുപാലത്തിന്റെ സാധ്യത ചെയര്‍പേഴ്സന്റെ മനസ്സിലേക്ക് കടന്നുവന്നത്. 
 
 
 
ഇതേ തുടര്‍ന്ന് മുഴുവന്‍ ഭരണപക്ഷ അംഗങ്ങളുടെയും അനുമതിയോടുകൂടി ദിയ ബിനു തൂക്കുപാലം പദ്ധതി ഔദ്യോഗികമായി കൗണ്‍സിലില്‍ അവതരിപ്പിച്ചു. വാര്‍ഡുകളിലെ റോഡ് പണിയുടെ തുകകള്‍ വെട്ടിക്കുറയ്ക്കുമെന്ന തെറ്റിദ്ധാരണയുടെ പേരില്‍ പ്രതിപക്ഷം ആദ്യം തൂക്കുപാലം പദ്ധതിക്ക് എതിര്‍വാദങ്ങളുയര്‍ത്തിയെങ്കിലും പിന്നീട് കാര്യങ്ങള്‍ മനസ്സിലായതോടെ ഈ പദ്ധതിയെ പൂര്‍ണ്ണമായും അനുകൂലിക്കുകയായിരുന്നു. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പിയും മാണി സി. കാപ്പന്‍ എം.എല്‍.എയും തൂക്കുപാലം പദ്ധതിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നുകൂടി പ്രഖ്യാപിച്ചിരുന്നു. ഒരുപടികൂടി കടന്ന് അടുത്ത യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ തൂക്കുപാലം പദ്ധതി നടപ്പാക്കിയിരിക്കുമെന്ന മാണി സി. കാപ്പന്‍ എം.എല്‍.എ.യുടെ പ്രഖ്യാപനവും നഗരഭരണ നേതൃത്വത്തിന് വലിയ ആവേശമായി മാറുകയായിരുന്നു.


എല്ലാവരുമായും ചര്‍ച്ച നടത്തിയാണ് ബജറ്റ് അവതരിപ്പിക്കുക




നഗരത്തിലെ വിവിധ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പുതിയ പദ്ധതികള്‍ കൊണ്ടുവരാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്തുള്ള ബജറ്റാവും അവതരിപ്പിക്കുക.

- മായാ രാഹുല്‍,  പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments