പാലാ നഗര സഭാ ചെയർ പേഴ്‌സൻ്റെ ചേംബറിൽ പോലീസ് അതിക്രമിച്ചു കയറിയതായി പരാതി .... ചെയർപേഴ്സൻ ദിയാ ബിനുവിൻ്റെ വ്യക്തിപരമായ ചില വസ്തുക്കളും ഒരു ഫയലും നഷ്ടപ്പെട്ടതായും പരാതി.... ഓഫീസ് സമയം കഴിഞ്ഞ ശേഷമായിരുന്നു പാലാ പൊലീസിൻ്റെ തേർവാഴ്ച..... അതിക്രമിച്ചു കയറിയതായി മുനിസിപ്പൽ സെക്രട്ടറിയും ഉടൻ പരാതി കൊടുക്കും.
കഴിഞ്ഞദിവസം ഓഫീസ് സമയം കഴിഞ്ഞതിനുശേഷം വൈകിട്ടാണ് രണ്ടു പോലീസുകാരും ഒരു മുൻസിപ്പൽ കൗൺസിലറും ചേർന്ന് ചെയർപേഴ്സൻ്റെ മുറിയിൽ അതിക്രമിച്ചു കയറിയത് എന്നാണ് പരാതി.
സാധാരണ നിലയിൽ കേസന്വേഷണത്തിന്റെ ഭാഗമായി ആണെങ്കിലും പോലും പൊലീസിന് മുൻസിപ്പൽ ചെയർപേഴ്സന്റെ മുറിയിൽ കയറണമെങ്കിൽ അതിൻ്റെ കസ്റ്റോഡിയനായ മുൻസിപ്പൽ സെക്രട്ടറിയുടെ അറിവും സമ്മതവും വേണ്ടതാണ്.
എന്നാൽ ഇങ്ങനെ ഒരു കാര്യത്തിന് തൻ്റെ അറിവോ സമ്മതമോ ആരും തേടിയിട്ടില്ലെന്ന് മുൻസിപ്പൽ സെക്രട്ടറി എം. ആകാശ് പറഞ്ഞു .
സംഭവ സമയം മുൻസിപ്പൽ ഓഫീസിൽ ഉണ്ടായിരുന്ന ഒരു പ്യൂണിനെ ഭീഷണിപ്പെടുത്തി താക്കോൽ കൈവശപ്പെടുത്തിയാണ് മുൻസിപ്പൽ ചെയർപേഴ്സന്റെ മുറിയിൽ പൊലീസും കൗൺസിലറും കയറിയത് എന്നാണ് പരാതി ഉയർന്നിട്ടുള്ളത്.
നേരത്തെ മുൻസിപ്പൽ കൗൺസിലർ ബിജു മാത്യുസിനെ ചേമ്പറിൽ വച്ച് കയ്യേറ്റം ചെയ്തു എന്ന പരാതിയിൽ തെളിവെടുക്കുന്നതിനാണ് തങ്ങൾ ചെന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
എന്നാൽ കേസന്വേഷണത്തിന്റെ ഭാഗമാണെങ്കിലും തെളിവെടുക്കാൻ ചെല്ലുമ്പോൾ മുൻസിപ്പൽ സെക്രട്ടറിയെ മുൻകൂട്ടി അറിയിക്കേണ്ടതാണ് എന്നാണ് നിയമം. ഇതുണ്ടായില്ലെന്ന് സെക്രട്ടറി പറയുന്നു.
മാത്രമല്ല മുൻസിപ്പൽ ചെയർപേഴ്സൺ മുറിയിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പോലീസിന്റെ ഈ അതിക്രമിച്ചു കയറ്റം. ഓഫീസിൽ സൂക്ഷിച്ചിരുന്ന മുനിസിപ്പൽ ചെയർ പേഴ്സൺ ദിയാ ബിനുവിൻ്റെ ഒരു വാച്ചും, പരിശോധിക്കാൻ വെച്ചിരുന്ന ഒരു ഫയലും നഷ്ടപെട്ടതായും പരാതിയിലുണ്ട്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരുന്നതായി പാലാ ഡിവൈ എസ് . പി കെ സദൻ പറഞ്ഞു.
70 12 23 03 34
.jpg)


0 Comments