മുറ്റത്തേക്ക് കാറുകള്‍ തലകീഴായി എത്തും. ബാത്ത്‌റൂം പണിത് ലളിതാംബിക മടുത്തു...




സുനില്‍ പാലാ
 
''ദേ ആ കാണുന്ന ബാത്ത്‌റൂം രണ്ട് തവണ കാര്‍ മറിഞ്ഞുവന്ന് തകര്‍ത്തതാണ്... വീണ്ടും ഞങ്ങള്‍ പുതുക്കിപ്പണിതു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഞങ്ങളുടെ മുറ്റത്തും പുരയിടത്തിലുമായി അഞ്ച് കാറുകളാണ് തലകീഴായി മറിഞ്ഞെത്തിയത്. ഇനിയെങ്കിലും ഇതിനൊരു പരിഹാരമുണ്ടാകേണ്ടേ''. ചോദിക്കുന്നത് കുറിഞ്ഞി  തേക്കുങ്കല്‍ ലളിതാംബിക സലിനാണ്. 
 
കുറിഞ്ഞി വളവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ദീര്‍ഘദൂര ബസ് മറിഞ്ഞതിന് മറുവശത്ത് തൊട്ടുതാഴെ താമസിക്കുകയാണ് ലളിതാംബിക സലിനും കുടുംബവും. പാലായില്‍ നിന്ന് തൊടുപുഴ റൂട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇവരുടെ വീടിന് മേലെയുള്ള റോഡുവളവില്‍ അപകടത്തില്‍പ്പെട്ടാല്‍ മുപ്പതടിയിലധികം താഴ്ച്ചയുള്ള ഇവരുടെ പുരയിടത്തിലേക്കോ വീട്ടുമുറ്റത്തേക്കോ ആണ് പതിക്കുക.  


പലപ്പോഴും വലിയ ശബ്ദം കേട്ട് ഇവര്‍ വീടിന് വെളിയിലേക്ക് ഓടിയിറങ്ങുമ്പോള്‍ കാര്‍ തലകുത്തി മറിഞ്ഞ് ബാത്ത്‌റുമും തകര്‍ത്ത് മുറ്റത്ത് കിടക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഇവിടെ റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണവും സംരക്ഷണഭിത്തി ഇല്ലാത്തതുമാണ് പ്രധാന പ്രശ്‌നമെന്ന് ലളിതാംബികയും കുടുംബാംഗങ്ങളും പരിസരവാസികളും പറയുന്നു. 
 


പുനലൂര്‍ - മൂവാറ്റുപുഴ റോഡില്‍ കുറിഞ്ഞിക്ക് സമീപമുള്ള കുഴിവേലി തേക്കുംങ്കല്‍ വളവില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയുന്നത് തുടര്‍ക്കഥയാവുകയാണ്.

അടുത്തകാലങ്ങളിലായി നിരവധി കാറുകളും ലോറികളും ഇതേവളവില്‍ അപകടത്തില്‍ പെട്ടിരുന്നു. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും റോഡിന്റെ സൈഡില്‍ ഡിവൈഡറുകളും ദിശാ ബോര്‍ഡുകളും കൃത്യമായി സ്ഥാപിക്കാത്തതും മൂലമാണ് ഡ്രൈവര്‍മാര്‍ക്ക് വളവ് മനസ്സിലാക്കാന്‍ കഴിയാതെ വരുന്നതെന്നും അതാണ് ഇവിടെ അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു. 
 

റോഡുവശത്തെ പാറ പൊട്ടിച്ചുമാറ്റി കൊടും വളവ് ഒഴിവാക്കി റോഡ് നേരെയാക്കിയാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും ജനങ്ങള്‍ പറയുന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments