ആധുനിക ചരിത്രത്തിൻ്റെ ഗതി മാറ്റിമറിച്ച ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലെ ഇന്ത്യയുടെ സുപ്രധാന സംഭാവനക്ക് ഒടുവിൽ ബ്രിട്ടൻ്റെ അംഗീകാരം. ഈ യുദ്ധങ്ങളിൽ വീരമൃത്യു വരിച്ചവരും നിർണായക പങ്കുവഹിച്ചവരുമായ ഇന്ത്യൻ സൈനികരുടെ ത്യാഗത്തെയും അമൂല്യമായ സംഭാവനയേയും ആദരിക്കുന്ന ഒരു പ്രത്യേക അനുസ്മരണ പരിപാടി കേംബ്രിഡ്ജ് സിറ്റി കൗൺസിൽ സംഘടിപ്പിക്കുന്നു.
ഇംഗ്ലണ്ടിലെ കിഴക്കൻ ആംഗ്ലിയിൽപ്പെട്ട കേംബ്രിഡ്ജ് ഷയർ കൗണ്ടിയുടെ ആസ്ഥാനമാണ് കേംബ്രിഡ്ജ് നഗരം. ഇന്ത്യാക്കാരനും കേരളിയനുമായ ബൈജു തിട്ടാലയാണ് കേംബ്രിഡ്ജിൻ്റെ മേയർ. ഇദ്ദേഹം മുൻകൈ എടുത്താണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. നവംബർ 9 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഉച്ചകഴിഞ് 3 മണി വരെ ചടങ്ങുകൾ നീണ്ടുനിൽക്കും. കേംബ്രിഡ്ജ്, കിംഗ്സ് പരേഡ്ലെ ഗ്രേറ്റ് സെന്റ് മേരീസ് ചർച്ചിൽ മരിച്ച സൈനീകർക്കു വേണ്ടിയുള്ള പ്രാർത്ഥനാ ശുശ്രൂഷയും ശേഷം സർവ്വമത പ്രാർത്ഥനയും ഉണ്ടാകും.
തുടർന്ന് കേംബ്രിഡ്ജിലെ ഗിൽഡ്ഹാളിലാണ് സ്വീകരണ സമ്മേളനം. രണ്ട് ലോകമഹായുദ്ധങ്ങളിലും ഗണ്യമായ സംഭാവന നൽകിയ ഇന്ത്യൻ സൈന്യത്തിന്റെ പ്രധാന പങ്ക് ഈ സന്ദർഭത്തിൽ സ്മരിക്കും. ഒന്നാം ലോകമഹായുദ്ധത്തിൽ ഏകദേശം 1.5 ദശലക്ഷം ഇന്ത്യൻ സൈനികർ പോരാടി, 62,000 പേർ ജീവൻ വെടിയുകയും 67,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിൽ ഏകദേശം 2.6ദശലക്ഷത്തിലധികം ഇന്ത്യൻ സൈനികർ നിർണായക പങ്കുവഹിക്കുകയും ബ്രിട്ടണെ പോരാട്ടത്തിൽ തുടരാൻ സഹായിക്കുകയും ചെയ്തു.
ലോകമെമ്പാടുമുള്ള പ്രധാന യുദ്ധ മേഖലകളിലേക്ക് ഇന്ത്യൻ സേനയെ അയച്ചു. 67,000 ത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു ആയുധങ്ങൾ, വെടിമരുന്ന്, ഉരുക്ക് തടി, ഭക്ഷണം തുടങ്ങിയ ഇന്ത്യയുടെ ഭൗതീക സഹായവും വിലപ്പെട്ടതായിരുന്നു. അവരുടെ പ്രതിരോധശേഷിയും ധൈര്യവും പ്രധാന യുദ്ധങ്ങളിലെ സഖ്യകക്ഷികളുടെ വിജയത്തിന് നിർണായകമായിരുന്നു. ഇന്ത്യൻ സൈനികരുടെ അവിഭാജ്യ പങ്ക് ചരിത്രത്തിൻ്റെ ഭാഗമാണ്. ലോക മഹായുദ്ധങ്ങളിലെ ഇന്ത്യൻ സൈനികരുടെ അവഗണിക്കപ്പെട്ടു പോയ സംഭാവനകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും യു.കെയിലെ ഇന്ത്യൻ പ്രവാസികളിൽ സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനം വളർത്താനും ഈ പരിപാടി ലക്ഷ്യമിടുന്നതായി കേംബ്രിഡ്ജ് മേയർ പറയുന്നു.
കേംബ്രിഡ്ജ്ഷയറിലെ ലോർഡ് ലെഫ്റ്റനന്റ്, കാബിനറ്റ് മന്ത്രിമാർ, വിദേശകാര്യ സെക്രട്ടറി, പ്രതിരോധ സെക്രട്ടറി, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക രാജ്യങ്ങളുടെ ഹൈക്കമ്മീഷണർമാർ, കാൻ്റർബറി ആർച്ചുബിഷപ്പ്, ഈസ്റ്റ് ആംഗ്ലിയ ബിഷപ്പ്, ജഡ്ജസ് , ലണ്ടൻ മേയർ , വിവിധ രാഷ്ട്രീയ, മത സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയ വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും.





0 Comments