ജോലിയിൽ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തപ്പോഴാണ് സിനീയര്‍ അഭിഭാഷകൻ മര്‍ദിച്ചതെന്ന് ജുനീയര്‍ അഭിഭാഷക അഡ്വ. ശ്യാമിലി ജസ്റ്റിൻ പറഞ്ഞു. തിരുവനന്തപുരം വഞ്ചിയിരൂലാണ് വനിത അഭിഭാഷകയെ സീനിയര്‍ അഭിഭാഷകൻ ക്രൂരമായി മര്‍ദിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. എന്നാൽ, വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തിരിച്ചെത്തിയത്. ഇതിനുശേഷം ജോലിയിൽ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് ഇന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായി തന്നോട് അങ്ങനെ ചോദിക്കാനായോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു വെന്നും യുവതി ആരോപിച്ചു.
അഭിഭാഷകന്‍റെ ക്രൂര മര്‍ദനത്തിനിരയായ അഡ്വ. ശ്യാമിലിയുടെ സിടി സ്കാൻ പൂര്‍ത്തിയായി. സംഭവത്തിൽ ബാര്‍ അസോസിയേഷനും വഞ്ചിയൂര്‍ പൊലീസിലും യുവതി പരാതി നൽകി. പരാതിയിൽ വഞ്ചിയൂര്‍ പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു.
ബെയ്ലിൻ ദാസ് എന്ന സീനിയര്‍ അഭിഭാഷകനെതിരെയാണ് പരാതി. യുവതിയുടെ മുഖത്ത് ക്രൂരമര്‍ദനമേറ്റതിന്‍റെ പാടുകളുണ്ട്. ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്ന് മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു. ഇതിനിടെ ബെയ്ലിൻ ദാസ് എന്ന അഭിഭാഷകനെ സസ്പെൻഡ് ചെയ്തതായി ബാർ അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.
0 Comments