കരുവാറ്റയിൽ ട്രെയിന് മുന്നിൽ ചാടി മരിച്ച യുവാവിന്റെയും പതിനാറുകാരിയുടെയും സംസ്കാരം ഇന്ന് നടത്തും. ചെറുതന കണ്ണോലിൽ കോളനിയിൽ മുരളീധരൻ നായർ – അംബിക ദമ്പതികളുടെ മകൻ ശ്രീജിത്ത് (38), ഹരിപ്പാട് നടുവട്ടം കാട്ടിൽചിറയിൽ രവീന്ദ്രൻ നായർ – വിമല ദമ്പതികളുടെ മകൾ ദേവിക (16) എന്നിവരാണ് ഇന്നലെ രാവിലെ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.
ശ്രീജിത്തിന്റെ സംസ്കാരം ഇന്ന് മൂന്നു മണിക്കും ദേവികയും സംസ്കാര ചടങ്ങുകൾ വൈകിട്ട് നാലുമണിക്കുമാണ്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ് ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ശ്രീജിത്തും ദേവികയും കരുവാറ്റ റയിൽവെ സ്റ്റേഷനിൽ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഇരുവരും കൊച്ചുവേളി– അമൃത്‌സർ എക്സ്പ്രസ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ബൈക്കിൽ ദേശീയപാത വഴി റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇരുവരും പ്ലാറ്റ് ഫോമിന്റെ വടക്കുഭാഗത്ത് അരമണിക്കൂറോളം സംസാരിച്ചു നിൽക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ട്രെയിൻ വരുന്ന ശബ്ദംകേട്ട് ഇരുവരും ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ കയറി നിൽക്കുന്നത് സമീപമുള്ള ഗേറ്റ് കീപ്പർ ശ്രദ്ധിച്ചു. കരുവാറ്റയിൽ സ്റ്റോപ് ഇല്ലാത്ത ട്രെയിനായതിനാൽ വേഗത്തിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കടന്നു. ഇതോടെ ഇരുവരും ചെരിപ്പ് അഴിച്ചു വയ്ക്കുന്നത് കണ്ട ഗേറ്റ് കീപ്പർ ചാടരുത് എന്ന് ഉറക്കെ വിളിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ ട്രെയിൻ അടുത്ത് വന്നതോടെ ഇരുവരും ഒന്നിച്ച് ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. ഷാംപൂ വാങ്ങാൻ കടയിൽ പോകുകയാണ് എന്നു പറഞ്ഞാണ് ദേവിക രാവിലെ വീട്ടിൽ നിന്നു പോയത്. ശ്രീജിത്തിന്റെ ഭാര്യ രാഖിയുടെ വീടിനു സമീപമാണ് ദേവികയുടെ വീട്. ദേവിക ഹരിപ്പാട് ഗവ. ബോയ്സ് എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. ശ്രീജിത്തുമായുള്ള അടുപ്പത്തിൽനിന്നു ദേവികയെ പിന്തിരിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സഹോദരൻ: വൈശാഖ്.
0 Comments