പുതിയ അധ്യയന വര്‍ഷത്തിലെ ആറാം പ്രവര്‍ത്തി ദിവസം ജൂണ്‍ 10ന്, നെട്ടോട്ടമോടി സ്‌കൂളുകള്‍. സ്‌കൂളുകളില്‍ തലയെണ്ണല്‍ നടക്കുന്ന ദിവസമാണു നാളെ. കുട്ടികളുടെ കണക്കെടുക്കുമ്പോള്‍ എണ്ണം തികയ്ക്കാന്‍ അധ്യാപകര്‍ നെട്ടോട്ടം ഓടുകയാണ്. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആധാറിനായി അപേക്ഷിച്ച കുട്ടികളില്‍ പലര്‍ക്കും അതു ലഭിക്കാത്തതിനാല്‍ അധ്യയനവര്‍ഷാരംഭത്തിലെ ആറാം പ്രവൃത്തിദിനത്തിലുള്ള കണക്കെടുപ്പ് ആശങ്കയിലാണ്.
അധ്യാപകരുടെ തസ്തികനിര്‍ണയത്തിന്റെ ഭാഗമായി ആധാര്‍ ഉള്ള കുട്ടികളെ മാത്രം കണക്കെടുപ്പില്‍ പരിഗണിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ആധാറിന് അപേക്ഷിച്ചതിന്റെ രേഖയോ പ്രഥമാധ്യാപകരുടെ സാക്ഷ്യപത്രമോ ഇപ്പോള്‍ സ്വീകരിക്കുന്നില്ല.
എന്നാല്‍, പലയിടത്തും രണ്ടുമാസം മുമ്പ് അപേക്ഷിച്ചവര്‍ക്കു പോലും ഇതുവരെ ആധാര്‍ ലഭിച്ചിട്ടില്ലെന്ന് പ്രഥമാധ്യാപകര്‍ പറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍, ആറാം പ്രവൃത്തിദിനമായ ജൂണ്‍ പത്തിന് എല്ലാവര്‍ക്കും ആധാര്‍ ലഭിക്കണമെന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്കും അധാര്‍ ലഭിച്ചിട്ടില്ല .
കുട്ടികള്‍ക്ക് ആധാര്‍ ലഭിക്കുന്നതു വൈകിയാല്‍ തസ്തികയെ ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകര്‍. കുട്ടികളുടെ കണക്കെടുപ്പ് ജൂലൈ 31 വരെ നീട്ടണമെന്ന് അധ്യാപക സംഘടന ആവശ്യപ്പെട്ടുന്നു.
ആറാം പ്രവൃത്തിദിനത്തിനു മുമ്പ് ആധാര്‍ ലഭിച്ചില്ലെങ്കില്‍ പല സ്‌കൂളുകളിലും വ്യാപകമായ തസ്തികനഷ്ടം സംഭവിക്കുന്ന അവസ്ഥ ഉണ്ടാകും. ആറാം പ്രവൃത്തിദിനത്തില്‍ത്തന്നെ ആധാറില്‍ നിര്‍ബന്ധം പിടിക്കുന്നവര്‍ പ്രായോഗികപ്രശ്‌നങ്ങള്‍ കണക്കിലെടുക്കില്ലെന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തുന്നു. കണക്കെടുപ്പ് സുതാര്യമാക്കാനും തസ്തികനിര്‍ണയത്തിനായുള്ള തട്ടിപ്പ് തടയാനുമാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
ആറാം പ്രവൃത്തിദിനത്തില്‍ ജൂണ്‍ 10 വൈകിട്ട് 5 മണി വരെ മാത്രമായിരിക്കും വിദ്യാലയങ്ങളില്‍ നിന്നും സമ്പൂര്‍ണയില്‍ കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുവാന്‍ കഴിയുക.
സമ്പൂര്‍ണ ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലില്‍ നല്‍കുന്ന ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തിക നിര്‍ണയം നടത്തുന്നത്. ഓരോ സ്‌കൂളിലേയും മുഴുവന്‍ കുട്ടികളേയും സംബന്ധിക്കുന്ന വിവരങ്ങള്‍ സമ്പൂര്‍ണയില്‍ കൃത്യമായും പൂര്‍ണമായും നല്‍കേണ്ടതുണ്ട്.
ആറാം പ്രവൃത്തിദിനത്തില്‍ ജൂണ്‍ 10 ന് വൈകിട്ട് 5 ന് ശേഷം, അതുവരെ നമ്പൂര്‍ണയില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ ഫ്രീസ് ചെയ്ത് സമന്വയയിലേക്ക് സിങ്ക് ചെയ്യപ്പെടുന്നതിനാല്‍ അതിനുശേഷം സമ്പൂര്‍ണയില്‍ വരുത്തുന്ന മാറ്റങ്ങള്‍ തസ്തിക നിര്‍ണയത്തിനായി പരിഗണിക്കപ്പെടില്ല.
സമ്പൂര്‍ണയില്‍ രേഖപ്പെടുത്തുന്ന ആറാം പ്രവൃത്തി ദിവസത്തെ കണക്കുകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് ബന്ധപ്പെട്ട എ.ഇ.ഒ/ ഡി.ഇ.ഒ മാര്‍ക്കും, എ.ഇ.ഒ./ഡി.ഇ.ഒ.മാര്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് ബന്ധപ്പെട്ട ജില്ലാ ഉപഡയറക്ടര്‍മാര്‍ക്കും, ജില്ലാ ഉപഡയറക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലേക്കും നല്‍കും.
തെറ്റായതോ അപൂര്‍ണമായതോ ആയ വിവരങ്ങള്‍ നല്‍കിയത് മൂലം ഡിവിഷൻ, തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം വന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രധാനാധ്യാപകന്‍ മാത്രമായിരിക്കും.
യു.ഐ.ഡി ഉള്ള കുട്ടികളെ മാത്രമേ തസ്തിക നിര്‍ണയത്തിന് പരിഗണിക്കൂ എന്നതിനാല്‍ ആറാം പ്രവൃത്തി ദിനത്തില്‍ റോളിലുള്ള എല്ലാ കുട്ടികള്‍ക്കും യു.ഐ.ഡി ലഭ്യമാക്കുന്നതിന് പ്രധാനാധ്യാപകര്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്.
എന്നാല്‍ യു.ഐ.ഡി ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും അവര്‍ക്ക് അവകാശപ്പെട്ട സ്‌കൂള്‍ പ്രവേശനം നിഷേധിക്കരുതെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എന്നാല്‍, ഇതേ കാരണത്താല്‍ ഉണ്ടാകുന്ന തസ്തിക നഷ്ടത്തേക്കുറിച്ച് മാത്രം വിദ്യാഭ്യാസ വകുപ്പ് പ്രതികരിക്കുന്നില്ല.
0 Comments