സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മോഷണ സംഘത്തിലെ അംഗങ്ങള്‍ രാമപുരം പോലീസിന്റെ പിടിയില്‍


സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മോഷണ സംഘത്തിലെ അംഗങ്ങള്‍ രാമപുരം പോലീസിന്റെ പിടിയില്‍

സംസ്ഥാനത്തില്‍ വിവിധ ഭാഗങ്ങളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തി വന്നിരുന്ന സംഘത്തിലെ അംഗങ്ങള്‍ രാമപുരം പോലീസിന്റെ പിടിയില്‍. 2 മാസം മുന്‍പ് ഇരട്ടച്ചിറക്ക് സമീപം വച്ച് വൃദ്ധയുടെ മാല മോഷ്ടിച്ച പ്രതികളെയാണ് അടൂരില്‍ വച്ച് പോലീസ് പിടികൂടിയത്. ഇവര്‍ അടുത്ത കാലങ്ങളിലായി കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ നിന്നും മോഷണം നടത്തിയിട്ടുണ്ട്. തമിഴ്‌നാട് തിരുനല്‍വേലി കളത്ത് സ്ട്രീറ്റില്‍ കൃഷ്ണന്റെ മകന്‍ ജയറാം(32), ഭാര്യ നാഗവല്ലി(30), മധുരൈ നാഗമലയ്ക്കത്ത് പളനിയപ്പന്റെ മകന്‍ തങ്കപാടി(39), ഭാര്യ വല്ലി റ്റി. ശങ്കരി(33) എന്നിവരെയാണ് അടൂരില്‍ വച്ച് പിടികൂടിയത്. 3 സ്ത്രീകളാണ് അന്ന് മാല മോഷ്ടിച്ചത് ഒരാളെക്കൂടി പിടികൂടാനുണ്ട്. 


ഇവരോടൊപ്പം ഉണ്ടായിരുന്ന ബാക്കിയുള്ളവര്‍ പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപെട്ടു. ഇവരുടെ സംഘത്തില്‍ 45 ഓളം ആളുകളുള്ളതായി പോലീസ് പറയുന്നു. ഇവര്‍ സ്ഥിരമായി മോഷണം നടത്തുന്നത് പ്രത്യേക രീതിയിലാണ്. മൂന്നോ നാലോ ആളുകള്‍ ചേര്‍ന്ന് ഒരാളെ വളഞ്ഞതിന് ശേഷം അവരുടെ ശ്രദ്ധ മാറുന്നത് നോക്കി മോഷ്ടാക്കളില്‍ ഒരാള്‍ ആഭരണങ്ങള്‍ പറിക്കുകയും മറ്റുള്ളവര്‍ അത് വേറാരും കാണാതെ മറയ്ക്കുകയും ചെയ്യും. ഈ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരാണ് മോഷണത്തിന് ചുക്കാന്‍ പിടിച്ചിരുന്നതും, മോഷണമുതല്‍ വില്‍പ്പന നടത്തിയിരുന്നതും. ഉത്സവ പറമ്പുകള്‍, പള്ളി പെരുന്നാളുകള്‍, കല്യാണ വീടുകള്‍, തിരക്കുള്ള ബസ് എന്നിങ്ങനെ ആളുകള്‍ കൂടുന്നിടത്താണ് പ്രധാനമായും ഇവര്‍ മോഷണം നടത്തുന്നത്. ചെറുപ്രായത്തില്‍ മോഷണം തുടങ്ങിയ ഇവര്‍ കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലെ മോഷ്ടാക്കളുടെ ലിസ്റ്റുകളില്‍ ഉണ്ട്. പഴയ തുണിക്കച്ചവടത്തിന്റെ മറവില്‍ അടൂര് ഇവര്‍ തമ്പടിച്ചിരുന്നത്.


 വീടുകളില്‍ എത്തി പഴയ തുണികള്‍ ശേഖരിച്ചുകൊണ്ട് മോഷണത്തിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയാണ് പതിവ്. തമിഴ്, മലയാളം, ഹിന്ദി എന്നിങ്ങനെയുള്ള ഭാഷകള്‍ അനായാസമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. ഇവര്‍ വലിയ സംഘമാണ് ലക്ഷങ്ങളുടെ മോഷണങ്ങളാണ് കേരളത്തിന്റെ പല ഭാഗങ്ങളിലായും നടത്തിക്കൊണ്ടിരുന്നത്. തമിഴ്‌നാട്ടിലെ ത്രിച്ചിയിലാണ് ഇവരുടെ പ്രധാന സങ്കേതം. മാര്‍ച്ച് 21 ന് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പോയി മടങ്ങി വീട്ടിലേയ്ക്ക് വരുകയായിരുന്ന കുഞ്ഞൂഞ്ഞമ്മ എന്ന വൃദ്ധയുടെ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല സ്വകാര്യ ബസില്‍ വച്ച് ഇവര്‍ മോഷ്ടിച്ചിരുന്നു. കുഞ്ഞൂഞ്ഞമ്മ ചേറ്റുകുളം കോളനിക്ക് സമീപമുള്ള സ്റ്റോപ്പില്‍ ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ മൂന്ന് സ്ത്രീകള്‍ വാതിലിന് തടസം നിക്കുകയും അതില്‍ ഒരു സ്ത്രീ ഷോള്‍ ഉപയോഗിച്ച് മറച്ച് അതിവേഗത്തില്‍ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. 


ബസില്‍ നിന്നും ഇറങ്ങി കഴിഞ്ഞപ്പോഴാണ് മാല മോഷണം പോയത് കുഞ്ഞൂഞ്ഞമ്മ ശ്രദ്ധിച്ചത്. അപ്പോഴേയ്ക്കും ബസ് മുന്‍പോട്ട് പോയിരുന്നു. മോഷണം നടത്തിയ സ്ത്രീകള്‍ തൊട്ടുതാഴെ ഇരട്ടച്ചിറ കുളത്തിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങി മുന്‍പോട്ട് നടന്ന് ഭരതസ്വാമി ക്ഷേത്രത്തിന് സമീപത്തുകൂടിയുള്ള റോഡിലൂടെ നടന്ന് അമനകരയിലെത്തി ഓട്ടോ വിളിച്ച് കൂത്താട്ടുകുളത്ത് ഓണംകുന്ന് കാവിന്റെ മുന്‍പില്‍ ഇറങ്ങി. അവിടുന്ന് ഓട്ടോ വിളിച്ച് പണ്ടപ്പള്ളിയില്‍ പോയി ഇറങ്ങി. ഇങ്ങനെ പലയിടത്തുനിന്നും ആറോളം ഓട്ടോകള്‍ വിളിച്ചാണ് ഇവര്‍ മൂവാറ്റുപുഴയില്‍ എത്തിയത്. അവിടുന്ന് ഇവര്‍ അടൂര്‍ക്ക് പോവുകയായിരുന്നു. 


രാമപുരത്ത് മോഷണം നടന്ന അന്ന് മുതല്‍ രാമപുരം എസ്.എച്ച്.ഓ. അഭിഷ്‌കുമാര്‍ കെ, സി.പി.ഓ. മാരായ വിനീത് രാജ്, സോനു ചന്ദ്രന്‍, ശ്യാംമോഹന്‍ എന്നിവര്‍ ഇവരെ പല സ്ഥലങ്ങളിലും പലപ്പോഴായി രണ്ട് മാസത്തോളം പിന്‍തുടരുകയായിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. പ്രതികളെ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments