പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം മൂന്നാംവട്ടവും മാറ്റി.

 

60 മെഗാവാട്ടിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം മൂന്നാംവട്ടവും മാറ്റി. ഈ മാസം 17നു ജില്ലയിലെത്തുന്ന മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. പരിപാടിയുടെ വിജയത്തിനായി വ്യാഴാഴ്ച സംഘാടകസമിതിയും രൂപീകരിച്ചിരുന്നു. ഇതിനിടെയാണ് ഉദ്ഘാടനം സെപ്റ്റംബറിലേക്ക് മാറ്റിവച്ചതായി ഇന്നലെ വൈദ്യുതി ബോര്‍ഡിന്റെ അറിയിപ്പുണ്ടായത്. മൂന്നാറിലും പരിസരപ്രദേശങ്ങളിലുംനിന്നു നദിയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്ക് വേസ്റ്റ്, ഹോട്ടല്‍ വേസ്റ്റ് മുതലായവ പദ്ധതിയുടെ ഇന്‍ടേക്ക് ഭാഗത്തുള്ള ട്രാഷ് റാക്ക് ഗേറ്റിന്റെ അഴികളില്‍ അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്നതു മൂലം ഫുള്‍ ലോഡ് ചെയ്യാനുള്ള വെള്ളം പെന്‍സ്റ്റോക്കിലേക്ക് എത്തുന്നില്ല. ട്രാഷ് റാക്കില്‍ നിന്നും തൊഴിലാളിയെ നിയോഗിച്ച് തുടര്‍ച്ചയായി മാലിന്യം നീക്കം ചെയ്യുന്നുണ്ടെങ്കിലും ജനറേറ്ററുകള്‍ പൂര്‍ണ തോതില്‍ ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. മഴക്കാലമായതോടെ കൂടുതല്‍ മണലും ചെളിയും തടിക്കഷണങ്ങളും ഒഴുകിയെത്തുന്നുണ്ട്. ഇതു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.


 ഓട്ടോമേറ്റഡ് ട്രാഷ് ഗേറ്റ് ക്ലീനര്‍ സ്ഥാപിക്കും 
താത്ക്കാലിക പരിഹാരം എന്ന നിലയില്‍ ഓട്ടോമേറ്റഡ് ട്രാഷ് ഗേറ്റ് ക്ലീനര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത് എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയണം. മാലിന്യം അരിച്ചുമാറ്റാനുള്ള കോംബിന്റെ ഫാബ്രിക്കേഷന്‍ നടപടികള്‍ പുരോഗമിച്ചുവരികയാണ്. പുഴയില്‍ നീരൊഴുക്ക് കുറയുന്നതിനനുസരിച്ച് ഉത്പാദനം നിര്‍ത്തിവച്ച് ജോലി പൂര്‍ത്തിയാക്കാന് തീരുമാനം. ഇതുപൂര്‍ണമായും സ്ഥാപിച്ചുകഴിഞ്ഞ ശേഷം പ്രവര്‍ത്തനം പരിശോധിച്ച് നിലയത്തില്‍നിന്ന് പൂര്‍ണ തോതിലുള്ള ഉത്പാദനം ഉറപ്പുവരുത്തി സെപ്റ്റംബറോടെ പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് നിലവിലെ തീരുമാനം. പുഴയിലൂടെ വന്‍തോതില്‍ മാലിന്യം ഒഴുകിയെത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതിബോര്‍ഡ് പഞ്ചായത്തിന് നേരത്തേ കത്ത് നല്‍കിയിരുന്നു. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതു തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. അതേ സമയം ജലവൈദ്യുതി പദ്ധതി വൈദഗ്ധ്യത്തില്‍ രാജ്യത്തെ തന്നെ പ്രമുഖനും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അഥോറിട്ടി മുന്‍ അംഗവും ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറുമായ എം.എ.കെ.പി സിംഗ് പദ്ധതി മേഖല സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. വെള്ളമൊഴുക്ക് തടസപ്പെട്ടതോടെ പുതിയ പെന്‍സ്റ്റോക്കുമായി ബന്ധിപ്പിച്ച് പഴയ പള്ളിവാസല്‍ പവര്‍ ഹൗസിന്റെ ശേഷി കൂട്ടാനുള്ള പദ്ധതിയും പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ടു പവര്‍ ഹൗസുകളും പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ 97.5 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകേണ്ടതാണ്. 60 മെഗാവാട്ട് തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ വെള്ളമെത്താത്ത സാഹചര്യത്തില്‍ ഇന്റര്‍ കണക്ഷന്‍ പദ്ധതിയും അനിശ്ചിതത്വത്തിലാകും. മൂന്നാര്‍ ബ്ലോസം പാര്‍ക്കിന് സമീപം പുഴയില്‍ നിന്നും നേരിട്ട് വെള്ളം കടത്തിവിടുന്ന രീതിയിലാണ് ഇന്‍ടേക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 500 മീറ്ററെങ്കിലും റിവേഴ്‌സ് ഫ്‌ളോ ഉണ്ടാകുന്ന രീതിയില്‍ ഇന്‍ടേക് ഡിസൈന്‍ ചെയ്തിരുന്നെങ്കില്‍ ഈ പ്രശ്‌നമുണ്ടാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍ടേക്കിന്റെ ചെരിവിലും പ്രശ്‌നമുണ്ട്. ഇന്‍ടേക്ക് മാറ്റിസ്ഥാപിക്കണമെങ്കില്‍ 50 കോടിക്ക് മുകളില്‍ ചെലവിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.


 കാത്തിരിപ്പ് നീളുന്നു 
18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പള്ളിവാസല്‍ പദ്ധതി പൂര്‍ത്തീകരിച്ചത്. 2010-ല്‍ തുടക്കംകുറിച്ച കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷനു ശേഷം സംസ്ഥാനത്ത് കമ്മീഷനിംഗിനു തയാറായ ഏറ്റവും വലിയ പദ്ധതിയാണ് പള്ളിവാസല്‍. ഒന്നാം നന്പര്‍ ജനറേറ്റര്‍ നവംബര്‍ അഞ്ചിനും രണ്ടാം നന്പര്‍ ജനറേറ്റര്‍ നവംബര്‍ 24 നും 72 മണിക്കൂര്‍ ടെസ്റ്റ് റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പീക്ക് ടൈം ആവശ്യം നിറവേറ്റാന്‍ വൈകുന്നേരം 5.30 മുതല്‍ രാത്രി 9.30 വരെ നിലവില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നുണ്ട്. 2006 ഡിസംബര്‍ 26ന് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച പദ്ധതിയാണിത്. 268.01 കോടി രൂപ എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതിക്ക് ഇതുവരെ 600 കോടിയോളം ചെലവഴിച്ചുകഴിഞ്ഞു. പള്ളിവാസല്‍ വിപുലീകരണ പദ്ധതിയിലെ ഉത്പാദന ചെലവ് ആദ്യ വര്‍ഷം യൂണിറ്റിന് 8.68 രൂപയും പിന്നീട് ഘട്ടംഘട്ടമായി കുറഞ്ഞ് ഇത് 78 പൈസയുമാകുമെന്നാണ് കെഎസ്ഇബി വിലയിരുത്തല്‍. കോടികളുടെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വെള്ളം, മൂന്നാറിലെ ആര്‍.എ ഹെഡ്വര്‍ക്‌സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് പള്ളിവാസല്‍ വിപുലീകരണ പദ്ധതി വിഭാവനം ചെയ്തത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments