പഠനകേന്ദ്രം കാട്ടില്‍, 'കാട്ടി''യത് ഗുരുനിന്ദ... ഇടപ്പാടിയിലെ കെട്ടിടം നാശത്തിന്റെ വക്കില്‍.


സുനില്‍ പാലാ

''ഒന്നുകില്‍ പഴകി ശോച്യാവസ്ഥയിലുള്ള ഈ കെട്ടിടം പൊളിച്ചുനീക്കിത്തരണം. അല്ലെങ്കില്‍ ഇവിടെ വിഭാവനം ചെയ്ത ശ്രീനാരായണ അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങണം''. പുണ്യപ്രസിദ്ധമായ ഇടപ്പാടി ക്ഷേത്ര സന്നിധിയിലെ കെട്ടിടം ചൂണ്ടിക്കാട്ടി ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍ പറയുമ്പോള്‍ വാക്കുകളില്‍ സങ്കടവും രോഷവുമൊക്കെയുണ്ട്.
 
 
 
മുന്‍ മന്ത്രി കെ.എം. മാണി വിഭാവനം ചെയ്തിരുന്ന ഗ്രീന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഇടപ്പാടി ക്ഷേത്ര സന്നിധിയില്‍ ശ്രീനാരായണ അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രത്തിനായി വിശാലമായ കെട്ടിടം പണിതുയര്‍ത്തിയത്.   
 
പത്ത് വര്‍ഷം മുമ്പായിരുന്നു ഇത്. എന്നാല്‍ പിന്നീട് പണികളൊന്നും ഇവിടെ നടന്നില്ല. ഇത് മാത്രമല്ല ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തീര്‍ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച്  നടപ്പാക്കുവാന്‍ ലക്ഷ്യമിട്ട ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി  നിശ്ചലാവസ്ഥയില്‍ കിടക്കുകയാണ്.
വിനോദ സഞ്ചാരത്തിന്  അനുയോജ്യമായ കേന്ദ്രങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും  നിര്‍മിതികള്‍  തീര്‍ത്ത് സൗകര്യങ്ങളൊരുക്കി സഞ്ചാരികളെയും തീര്‍ത്ഥാടകരെയും  എത്തിക്കുവാനാണ്  പദ്ധതി  ലക്ഷ്യമിട്ടിരുന്നത്. ഇതിനായി മാര്‍മല, ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കല്ല് എന്നിവിടങ്ങളില്‍ റവന്യൂ  ഭൂമികള്‍ അനുവദിക്കുവാന്‍  സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. 
2013 ല്‍  പദ്ധതിക്കായി പാലായില്‍ ചെത്തിമറ്റത്ത് ഓഫീസ്  തുടങ്ങുകയും ടൂറിസം  വകുപ്പ്   ജീവനക്കാരെ  നിയമിക്കുകയും ചെയ്തിരുന്നുവെങ്കിലും മൂന്നു വര്‍ഷം മുമ്പ്  ഓഫീസ് അടച്ചു പൂട്ടി ജീവനക്കാരെ   സ്ഥലം  മാറ്റി. 145  കോടിയുടെ പദ്ധതി നടപ്പാക്കാനായി ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് സൊസൈറ്റി രൂപവത്ക്കരിക്കുകയും ചെയ്തിരുന്നു. 

ആദ്യനിര്‍മ്മാണം നടത്തിയത് ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍

കെ.എം. മാണിയും എം.പി. ആയിരുന്ന ജോസ് കെ. മാണിയും മുന്‍കൈ എടുത്ത് ഗ്രീന്‍ ടൂറിസം പദ്ധതി പ്രകാരം ആദ്യ ഓഡിറ്റോറിയം തീര്‍ത്തത് അനുഷ്ഠാന പ്രസിദ്ധമായ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്ര സന്നിധിയിലായിരുന്നു. മറ്റിടങ്ങളില്‍ പിന്നീട് പക്ഷേ കാര്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. പാലായില്‍ അഞ്ച് കോടി രൂപാ മുടക്കി ഹരിത തീര്‍ത്ഥാടന ടൂറിസ പദ്ധതിയുടെ പ്രവേശന കവാടമൊരുക്കിയെങ്കിലും അതും ഇപ്പോള്‍ കാടുകയറി കിടക്കുകയാണ്. 


മീനച്ചില്‍ താലൂക്കിന്റെ മനോഹാരിത പ്രയോജനപ്പെടുത്താന്‍ തുടങ്ങി

പ്രകൃതിരമണീയമായ മീനച്ചില്‍ താലൂക്കിലെ ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ, മാര്‍മല അരുവി വെള്ളച്ചാട്ടം, അയ്യന്‍പാറ, വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലകള്‍ വികസിപ്പിച്ച് ആഭ്യന്തര ടൂറിസവും ഭരണങ്ങാനം, രാമപുരം, കുരിശുമല, നാലമ്പലം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളെ  ബന്ധിപ്പിക്കുന്ന  തീര്‍ഥാടനവും  പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിഭാവനം ചെയ്ത് ആരംഭം കുറിച്ചതാണ് ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് പ്രൊജക്ട്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments