വനിതകള്‍ ഒരു മനസോടെ മുന്നിട്ടിറങ്ങിയാല്‍ എന്തും യാഥാര്‍ഥ്യമാക്കുമെന്നതിന്റെ സുന്ദരമായ പാഠം രചിക്കപ്പെട്ടിരിക്കുകയാണ് ഇന്‍ഫാമിന്റെ അടുക്കളത്തോട്ട പദ്ധതിയിലൂടെയെന്ന് മാര്‍ ജോസ് പുളിക്കല്‍

 

അടുക്കളത്തോട്ടത്തിലെ വിപ്ലവം കേരളീയ സമൂഹത്തിന് മുന്നില്‍ മാതൃകയായി അവതരിപ്പിച്ച് ഇന്‍ഫാം. ഒരു വർഷം മുൻപാണ്  അടുത്തവര്‍ഷത്തെ വനിതാ ദിനാചരണത്തില്‍ മികച്ച അടുക്കളത്തോട്ടത്തിനു കാര്‍ഷികജില്ല അടിസ്ഥാനത്തില്‍ ഇന്‍ഫാം മഹിളാ രത്ന അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നു ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പ്രഖ്യാപിച്ചത്. 


അന്നു തന്നെ ഇന്‍ഫാം തങ്ങളുടെ അടുക്കളത്തോട്ടം പദ്ധതിക്കു തുടക്കമിടുകയും ചെയ്തു. ഇന്‍ഫാം മഹിളാസമാജിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി ആരംഭിച്ചത്. പച്ചക്കറി തോട്ടങ്ങൾക്കായി  മണ്ണിനെ പുഷ്ട്ടിപ്പെടുത്താന്  ഡോളോമൈറ്റും ജൈവ വളങ്ങളും ഇന്‍ഫാം വീട്ടമ്മമാർക്ക് നല്‍കി. മനസിനെ സന്തോഷിപ്പിക്കാന്‍ സ്വര്‍ണ സമ്മാനങ്ങളും പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തിനിപ്പുറം മികച്ച അടുക്കള തോട്ടം വളര്‍ത്തിയെടുത്ത 12 കാര്‍ഷിക താലൂക്കുകളിലെയും  12 വനിതകള്‍ക്ക് ഒരു പവന്‍ സ്വര്‍ണം നല്‍കിയാണ് ഇന്‍ഫാം വേറിട്ട മാതൃകയാകുന്നത്. കൃത്യമായ മേല്‍നോട്ടത്തിലായിരുന്നു പുരസ്‌കാര നിര്‍ണയം. ജനപങ്കാളിത്തം കൊണ്ട് വനിതാ ദിനാചരണം ഒരു ആഘോഷമാക്കി മാറ്റുകയായിരുന്നു ഇന്‍ഫാം. 



രണ്ടായിരത്തി അഞ്ഞൂറില്‍ അധികം വനിതള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അവര്‍ ഉള്‍പ്പെടെ നാലായിരത്തോളം വനിതകളാണ് വനിതാ ദിനാചരണ ചടങ്ങില്‍ ഇൻഫാം വേദിയിലേക്ക് എത്തിയത്. ഷാള്‍ അണിയിച്ചും സ്‌നേഹോപഹാരം നല്‍കിയും അവരെ ഇന്‍ഫാം സ്വീകരിച്ചു. മാസങ്ങള്‍ നീണ്ടുനിന്ന മുന്നൊരുക്കങ്ങളോടുകൂടി ഇത്രയും വിപുലമായ പരിപാടികളോടെ ഒരു വനിതാ ദിനാചരണം കേരളത്തില്‍ മറ്റെങ്ങും ഇല്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ വനിതാ ദിനാചരണവും 'മഹിളാ ഹരിതം' അവാര്‍ഡ് വിതരണവും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ നിർവഹിച്ചു. വനിതകള്‍ ഒരു മനസോടെ മുന്നിട്ടിറങ്ങിയാല്‍ എന്തും യാഥാര്‍ഥ്യമാക്കുമെന്നതിന്റെ സുന്ദരമായ പാഠം രചിക്കപ്പെട്ടിരിക്കുകയാണ് ഇന്‍ഫാമിന്റെ അടുക്കളത്തോട്ട പദ്ധതിയിലൂടെയെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.  വിഷലിപ്തമായ ഭക്ഷണപദാര്‍ഥങ്ങള്‍കൊണ്ട് രോഗികളായിത്തീരുന്ന ധാരാളം ആള്‍ക്കാരുണ്ട്. 



ഈ സാഹചര്യത്തില്‍ ഇന്‍ഫാം മുന്നോട്ടു വച്ച വലിയ ആശയമായിരുന്നു അടുക്കളത്തോട്ടം നിര്‍മിച്ച് വിഷരഹിതമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുക എന്നത്അ ടുക്കളത്തോട്ടങ്ങളില്‍ ആരംഭിച്ച ഈ വിപ്ലവം യഥാര്‍ഥ കാര്‍ഷിക വിപ്ലമായി മാറട്ടെയെന്നും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്ന പുരോഗതിയുടെ വലിയ വിപ്ലമായി മാറട്ടെയെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു. വിലാപങ്ങളല്ല ക്രിയാത്മകമായ നടപടികളിലൂടെയേ വിജയങ്ങള്‍ കൈവരിക്കാനാവൂ എന്നതാണ് ഇന്‍ഫാമിന്റെ നിലപാടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. മഹിളാ സമാജ് രൂപീകരിച്ചുകൊണ്ട് കര്‍ഷകരായ സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ സാധിച്ചു. നിശബ്ദ വിപ്ലവത്തിന്റെ അടയാളമായിരുന്നു അടുക്കളത്തോട്ടം പദ്ധതി. തങ്ങളുടെ പ്രയത്നം കൊണ്ട് വിജയശ്രീലാളിതരായ 12 താലൂക്കുകളില്‍ നിന്നായി 36 പേരെയാണ് ഇന്‍ഫാം വനിതാ ദിനത്തില്‍ പൊതുസമൂഹത്തിന് മുമ്പില്‍ സാക്ഷ്യപ്പെടുത്തിയത് 'സുഭിക്ഷ ഭാരതത്തിന് സുരക്ഷിത ഭക്ഷണമൊരുക്കുക' എന്ന ലക്ഷ്യത്തോടെ അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 'പച്ചപ്പൊലിമ' എന്ന പഞ്ചവത്സര പദ്ധതിയിലൂടെ സംഘടനയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം കുടുംബങ്ങളില്‍ അടുക്കളത്തോട്ടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു കഴിഞ്ഞതായും ഒന്നാം സ്ഥാനം നേടിയ പച്ചക്കറി തോട്ടങ്ങളെ ഇന്‍ഫാം 'സീഡ് ബാങ്കായി' പ്രഖ്യാപിക്കുന്നതായും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. 



ഇന്‍ഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എബ്രഹാം മാത്യു പന്തിരുവേലില്‍, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ഇന്‍ഫാം മഹിളാസമാജ് പ്രസിഡന്റ് ജയമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ആന്‍സി സാജു കൊച്ചുവീട്ടില്‍, ട്രഷറര്‍ ലെജി ജോബ്സ് മാത്യു കുന്നപ്പള്ളി തുടങ്ങിയര്‍ പ്രസംഗിച്ചു. ഇന്‍ഫാമിന്റെ 12 കാര്‍ഷിക താലൂക്കുകളില്‍ നിന്ന് വിജയികളായ സോണിയ തോമസ് കടന്തോട്ട് (അണക്കര കാര്‍ഷിക താലൂക്ക്), രാജലക്ഷ്മി ആര്‍. ഇടക്കല്ലുമണ്ണില്‍ (എരുമേലി കാര്‍ഷിക താലൂക്ക്), ജൂലിയ തോമസ് കുരിശുംമൂട്ടില്‍ (കാഞ്ഞിരപ്പള്ളി കാര്‍ഷിക താലൂക്ക്), ബീന ജോര്‍ജ് മാത്തന്‍കുന്നേല്‍ (കട്ടപ്പന കാര്‍ഷിക താലൂക്ക്), റാണി കുര്യന്‍ മഠത്തിനകത്ത് (കുമളി കാര്‍ഷിക താലൂക്ക്), സുമം ജോസ് പനച്ചിക്കല്‍ (മുണ്ടക്കയം കാര്‍ഷിക താലൂക്ക്), ലിസി തോമസ് മുണ്ടാട്ടുചുണ്ടയില്‍ (മുണ്ടിയെരുമ കാര്‍ഷിക താലൂക്ക്), 



സിമി ജോസ് കൊച്ചുപുരയ്ക്കല്‍ (പെരുവന്താനം കാര്‍ഷിക താലൂക്ക്), മഞ്ജു ടോണി പന്തലാടിക്കല്‍ (പൊന്‍കുന്നം കാര്‍ഷിക താലൂക്ക്), ലിസി സണ്ണി കവളമ്മാക്കല്‍ (റാന്നി കാര്‍ഷിക താലൂക്ക്), ആന്‍സി സന്തോഷ് കോട്ടിരിക്കല്‍ (ഉപ്പുതറ കാര്‍ഷിക താലൂക്ക്), റീജ എം. മാത്യു മംഗലത്തില്‍ (വെളിച്ചിയാനി കാര്‍ഷിക താലൂക്ക്) എന്നിവര്‍ക്ക് ഒരു പവന്‍ വീതം സ്വര്‍ണവും ഫലകവും മറ്റു സമ്മാനങ്ങളും നല്‍കി. രണ്ടാം സമ്മാനമായി പന്ത്രണ്ട് തൂലൂക്കുകളില്‍ നിന്നായി 12 പേര്‍ക്ക് 25000 രൂപ വീതവും മൂന്നാം സമ്മാനമായി 12 പേര്‍ക്ക് പതിനായിരം രൂപ വീതവും കൂടാതെ മെമന്റോയും മറ്റു സമ്മാനങ്ങളും നല്‍കി. ഇതിനു പുറമെ വിവിധ കാര്‍ഷിക ഗ്രാമങ്ങളില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ 168 വനിതകള്‍ക്ക് 2000 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വനിതകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ ഉണ്ടായിരുന്നു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments