പുതുതലമുറയ്ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പ്രതീക്ഷയേകുന്ന മണ്ഡലമായി തൊടുപുഴയെ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് ചാഴികാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളം എല്ലാ മേഖലയിലും വികസനത്തിന്റെ പാതയില്‍ മുന്നേറുമ്പോഴും തൊടുപുഴ സ്വകാര്യവ്യക്തികള്‍ നിര്‍മിച്ച സൗധങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നിട്ടില്ല. സാധ്യതകളുടെ ലോകമാണ് തൊടുപുഴ. എറണാകുളത്തിന്റെ സാറ്റലൈറ്റ് നഗരമാകാന്‍ സാധ്യതയുള്ള പട്ടണമാണിത്.ജനങ്ങള്‍ക്കാവശ്യമായ, പുതുതലമുറയ്ക്കും കര്‍ഷകര്‍ക്കും പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യതകളെ പ്രയോജനപ്പെടുത്തിയുള്ള ഇടപെടലുകള്‍ക്കുമാകും പ്രാധാന്യം നല്‍കുക.
കായിക പ്രതിഭകള്‍ക്കായി ഇന്‍ഡോര്‍, ഔട്ട്ഡോര്‍ സ്റ്റേഡിയം, പ്രാദേശിക കളിക്കളങ്ങള്‍ എന്നിവയെല്ലാം ഇവിടെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയില്‍ വര്‍ഷത്തിലൊരിക്കലുള്ള ഫെസ്റ്റിവല്‍ എന്നതിലുപരി അവരുടെ ഉത്പന്നങ്ങളുടെ വിപണി സംബന്ധിച്ച് കൃത്യമായ പദ്ധതികള്‍ വേണം.
തൊടുപുഴയിലെ റോഡുകള്‍ വികസിച്ചതും റിംഗ് റോഡുകള്‍ നിര്‍മിച്ചതുമെല്ലാം എത്രയോ കാലം മുമ്പാണ്. തൊടുപുഴയില്‍ വികസനമുണ്ടായത് എല്‍ഡിഎഫിന്റെ ഭാഗമായപ്പോഴാണ്. എല്‍ഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ അഭിമാനകരമായി പ്രവര്‍ത്തിക്കാനാകും.
തൊടുപുഴയുടെ വികസന സാധ്യതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയും എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയുമാണ് ലക്ഷ്യം. പാര്‍ട്ടി എവിടെയാണോ തീരുമാനിക്കുന്നത് അവിടെ മത്സരിക്കണമെന്ന് പറഞ്ഞിരുന്നു. തൊടുപുഴയ്ക്ക് അന്യനല്ല, 25 കിലോമീറ്റര്‍ ദൂരം പോലും വീട്ടിലേക്കില്ല.
സംഘടനാപരമായ പല കാര്യങ്ങള്‍ക്കും തൊടുപുഴയിലെത്തിയിട്ടുണ്ട്. ഇവിടെ സുഹൃത്തുക്കളും ബന്ധുക്കളും വേണ്ടപ്പെട്ടവരുമുണ്ട്.
തൊടുപുഴയില്‍ കൃത്യമായ പൈതൃകവും പാരമ്പര്യവുമുണ്ട്. അതിന്റെ തെളിവ് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബോധ്യമാകുമെന്നും സിറിയക് ചാഴികാടന്‍ പറഞ്ഞു. പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം പ്രഫ. കെ.ഐ. ആന്റണി, കര്‍ഷക യൂണിയന്‍-എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



0 Comments