സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നദൃശ്യങ്ങളാക്കി പ്രചരിപ്പിച്ചെന്ന കേസിൽ 37കാരനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തു. തിരുമ്മിറ്റക്കോട് എഴുമങ്ങാട് സ്വദേശി വീതുട്ടൂർപടി വീട്ടിൽ അനീഷ് ആണ് പിടിയിലായത്. പ്രതിയെ പട്ടാമ്പി കോടതി റിമാൻഡ് ചെയ്തു.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചശേഷം അവരുടെ ചിത്രങ്ങൾ ശേഖരിക്കുകയായിരുന്നു പ്രതിയുടെ രീതി.
തുടർന്ന് പണമടച്ച് ഉപയോഗിക്കുന്ന പ്രത്യേക ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നദൃശ്യങ്ങളാക്കി ടെലഗ്രാം, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലെ വിവിധ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായാണ് കേസ്. ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ കാസർഗോഡ് ചന്ദേര പൊലീസ് സ്റ്റേഷനിലും പട്ടാമ്പി പൊലീസ് സ്റ്റേഷനിലും നേരത്തേ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഫോട്ടോകൾ മോർഫ് ചെയ്യാൻ പ്രതിയെ സഹായിച്ചവരെയും ദൃശ്യങ്ങൾ വിവിധ ഗ്രൂപ്പുകളിലേക്ക് പങ്കുവെച്ചവരെയും സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചതായും ഇവർക്കെതിരെയും ഉടൻ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇൻസ്പെക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
70 12 23 03 34
.jpg)


0 Comments