കൊല്ലപ്പള്ളി തോടിന് ഇനി ആഴം കൂടും, ടൗണില്‍ വെള്ളപ്പൊക്ക ഭീതി വേണ്ട.....



 
സുനില്‍ പാലാ
 
കൊല്ലപ്പള്ളി ടൗണില്‍ ഇനി വെള്ളപ്പൊക്ക ഭീതി വേണ്ട. മുമ്പ് ഒറ്റ മഴയില്‍ കൊല്ലപ്പള്ളി തോട്ടില്‍ നിന്നുള്ള വെള്ളം ടൗണിലേക്ക് ഇരച്ചു കയറുമായിരുന്നു.

ഇത് ഒഴിവാക്കുന്നതിനായി കൊല്ലപ്പള്ളി തോട്ടിലെ മണ്‍തിട്ടകള്‍ കോരിമാറ്റി ആഴം കൂട്ടുന്ന പണികള്‍ ആരംഭിച്ചു കഴിഞ്ഞു. കടനാട് പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ ജ്യോതിലക്ഷ്മിയുടെ അപേക്ഷ പ്രകാരം ഇറിഗേഷന്‍ വകുപ്പില്‍ നിന്നുള്ള മഴക്കാല പൂര്‍വ്വ ശുചീകരണ ഫണ്ടിലുള്‍പ്പെടുത്തി മാണി സി. കാപ്പന്‍ എം.എല്‍.എ. മുഖേന അനുവദിക്കപ്പെട്ട മൂന്ന് ലക്ഷത്തോളം രൂപാ ചെലവഴിച്ചാണ് കൊല്ലപ്പള്ളി തോട്ടിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ആദ്യഘട്ടമായി തോട്ടില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് നടക്കുന്നത്. ഇതിലൂടെ മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി വെള്ളക്കെട്ടും വെള്ളപ്പൊക്ക സാധ്യതയും കുറയ്ക്കുകയാണ് ലക്ഷ്യം.

മഴക്കാലം ആരംഭിക്കുന്നതോടെ ഈ പ്രദേശത്ത് കടകളും വീടുകളും വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ടിലാകുന്നത് പതിവായിരുന്നു. ഇത്തവണ മഴ ശക്തമാകുന്നതിന് മുമ്പേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും വ്യാപാരികളും.

തോട്ടിലെ പുളിച്ചമാക്കല്‍ പാലത്തിന്റെ ഭാഗത്ത് കൈത ഇടതൂര്‍ന്ന് വളര്‍ന്നതോടെ വെള്ളമൊഴുക്ക് നിലച്ച അവസ്ഥയായിരുന്നു. ഈ കൈതകള്‍ മുഴുവന്‍ നീക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് പഞ്ചായത്ത് മെമ്പര്‍ ജ്യോതിലക്ഷ്മി പറഞ്ഞു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മാണി സി. കാപ്പന്‍ എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജ് ടി.വി.യും എം.പി. കൃഷ്ണന്‍ നായരും സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തികള്‍ സമയബന്ധിതമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments