മേലുകാവ് പഞ്ചായത്തിലെ മേലുകാവ് വില്ലേജിനെ ഇ. എസ്. എ യിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന് മാണി സി കാപ്പൻ എം.എൽ.എ.
കേന്ദ്ര പരിസ്ഥിതി വകുപ്പ് 2026 ജൂലൈ 27-ന് പുറപ്പെടുവിച്ച ഇഎസ്എ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ നമ്പർ എസ്.ഒ 4106 കരട് വിജ്ഞാപനത്തിൽ ഇ.എസ്.എ ആയി ഉൾപ്പെടുത്തിയിട്ടുള്ള ഗ്രാമങ്ങളിലൊന്നാണ് നിയോജകമണ്ഡലത്തിലെ മേലുകാവ് പഞ്ചായത്തിലെ മേലുകാവ് ഗ്രാമം. യുക്തിരഹിതവും മനുഷ്യത്വ രഹിതവുമായ ഈ നടപടി അംഗീകരിക്കാനാവില്ല.
മേലുകാവ് ഗ്രാമത്തിലൊ മേലുകാവ് വില്ലേജിലൊ വനമേഖലയോ പരിസ്ഥിതി സെൻസിറ്റീവ് പ്രദേശമോ ഇല്ലായെന്നതാണ് യാഥാർത്ഥ്യം. കൂടാതെ അടുത്തുള്ള വില്ലേജുകളിലും വനമൊ വനസംരക്ഷണ കേന്ദ്രങ്ങളൊ റിസർവ്വ് വനങ്ങളൊ ഇല്ലാത്ത സാഹചര്യത്തിലും, ഇവിടത്തെ ജനസാന്ദ്രത 100 മുകളിൽ 498.99 ആയതിനാലും മേലുകാവ് വില്ലേജിനെ പരിസ്ഥിതി സംവേദ പ്രദേശമായി കണക്കാക്കാൻ പാടില്ല.
കേരളത്തിലെ വളർന്നു വരുന്ന ഏറ്റവും നല്ല ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറ മേലുകാവ് ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ്. ഈ ടൂറിസ്റ്റ് കേന്ദ്രത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മേലുകാവ് വില്ലേജിനെ യാതൊരു കാരണവശാലും പരിസ്ഥിതി സംവേദ പ്രദേശമായി (ഇ.എസ്.എ) പരിഗണിക്കരുതെന്ന് മുഖ്യമന്ത്രി, പരിസ്ഥിതി മന്ത്രി, കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം എന്നിവരോട് ആവിശ്യപ്പെട്ടിട്ടുണ്ടെന്ന് മാണി സി കാപ്പൻ അറിയിച്ചു.
അനാവശ്യവും അശാസ്ത്രീയവുമായ തീരുമാനങ്ങളിലൂടെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണം. ഈ കാര്യത്തിൽ മേലുകാവിലെ ജനങ്ങൾക്കൊപ്പം ഏതറ്റം വരെയും താൻ ഉണ്ടാകുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു.
70 12 23 03 34




0 Comments