ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്‍മാര്‍ അഭിഷിക്തരായി





പ്രാര്‍ത്ഥനാനിര്‍ഭരമായ ധന്യമായ അന്തരീക്ഷത്തില്‍ ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്‍മാരായി മാര്‍ ജോസഫ് കൊല്ലംപറമ്പിലും മാര്‍ തോമസ് പാടിയത്തും അഭിഷിക്തരായി.

ഷംഷാബാദിലെ ബാഡംഗ്‌പേട്ട് ബാലാജി നഗറിലുള്ള സികെആര്‍ ആന്‍ഡ് കെടിആര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യത്തിലാണ് മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്. ഇരുപത്തഞ്ചോളം ബിഷപ്പുമാര്‍ ചടങ്ങില്‍ പങ്കെടുത്തു. 

സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൈവയ്പിലൂടെയാണ് ഇരുവരും അഭിഷിക്തരായത്. ആദ്യം മാര്‍ ജോസഫ് കൊല്ലംപറമ്പിലിനും തുടര്‍ന്ന് മാര്‍ തോമസ് പാടിയത്തിനും കര്‍ദ്ദിനാള്‍ സ്ഥാന ചിഹ്നങ്ങള്‍ കൈമാറി. മെത്രാഭിഷേക ചടങ്ങിനുശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു.




.


ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ടിസിബിസി സെക്രട്ടറി റവ. ഡോ. ജയ പോളി മെറോ, എന്നിവര്‍ പ്രധാന സഹകാര്‍മ്മികരായി. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, അദിലാബാദ് ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, സാഗര്‍ ബിഷപ്പ് മാര്‍ ജെയിംസ് അത്തിക്കളം, ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, സത്‌ന ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ കൊടകല്ലില്‍, ജഗദല്‍പ്പൂര്‍ ബിഷപ്പ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ തുടങ്ങിയവര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായിരുന്നു.



വിവിധ രൂപതകളില്‍നിന്നുള്ള വൈദികര്‍, സന്യാസിനിമാര്‍, സന്യാസ സഭകളുടെ പ്രൊവിന്‍ഷ്യല്‍മാര്‍, വിശ്വാസികള്‍, തദ്ദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ബാഡംഗ്‌പേട്ട് മേയര്‍ ചികിരിന്ത പാരിജാത റെഡ്ഡി പ്രസംഗിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം പാലത്തിങ്കല്‍ സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാന്‍ജോ ഫെലിക്‌സ് നന്ദിയും പറഞ്ഞു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments