സുനില്‍ പാലാ
സീറോ മലബാര്‍ സഭയുടെ ഷംഷാബാദ് രൂപതയുടെ രണ്ടു സഹായമെത്രാന്‍മാര്‍ നാളെ രാവിലെ 9ന് ഷംഷാബാദിനടുത്തുള്ള ബാലാപൂരിലെ കെ.ടി.ആര്‍. ആന്‍ഡ് സി.കെ.ആര്‍ കണ്‍വന്‍ഷന്‍ ഹാളില്‍ വച്ച് അഭിഷിക്തരാകും.
പാലാ രൂപതാംഗമായ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ചങ്ങനാശേരി അതിരൂപതാംഗമായ മാര്‍ തോമസ് പാടിയത്ത് എന്നിവരാണ് നിയുക്ത സഹായമെത്രാന്‍മാര്‍.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
വചനസന്ദേശം നല്‍കുന്നത് അദിലാബാദ് ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനാണ്. തുടര്‍ന്നു നടക്കുന്ന അനുമോദന സമ്മേളനത്തില്‍ തെലുങ്കാന ബിഷപ്‌സ് കോണ്‍ഫറന്‍സ് സെക്രട്ടറിയും ഏലൂരു ബിഷപ്പുമായ ജയറാവു പോളിമെറാ അധ്യക്ഷനായിരിക്കും.
പാലാ രൂപതയിലെ നീറന്താനം ഇടവകാംഗമായ റവ.ഡോ. ജോസഫ് കൊല്ലംപറമ്പില്‍ ഷംഷാബാദ് രൂപതയുടെ ഗുജറാത്ത് സബര്‍മതി മിഷന്റെ വികാരി ജനറാളായി ശുശ്രഷ ചെയ്തു വരവെയാണ് സഹായമെത്രാനായി തെരഞ്ഞെടുക്കപ്പെടുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് മുതല്‍ ഡാമന്‍, ഡ്യു, നാഗര്‍ഹവേലി ദ്വീപുകള്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ അജപാലന അധികാരപരിധിയില്‍ വരും.
ചങ്ങനാശേരി അതിരൂപതയിലെ വെട്ടിമുകള്‍ ഇടവകാംഗമാണ് റവ.ഡോ. തോമസ് പാടിയത്ത്. അതിരൂപത വികാരി ജനറാളായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഉത്തര്‍പ്രദേശിലെ 17 ജില്ലകളും രാജസ്ഥാന്‍ മുഴുവനും അദ്ദേഹത്തിന്റെ അജപാലന അധികാര പരിധിയില്‍ വരും.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments