ഇടമറ്റത്തെ ഉള്‍റോഡുകളില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു. പൊന്‍മല - കോട്ടേമാപ്പിലക റോഡില്‍ നാട്ടുകാര്‍ക്ക് രാത്രി സഞ്ചാരം അസാധ്യം




രാത്രികാലങ്ങളില്‍ ഇടമറ്റത്തെ ഉള്‍റോഡുകള്‍ കേന്ദ്രീകരിച്ച് മദ്യ-ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം വ്യാപകമായി. മറ്റ് പ്രദേശങ്ങളില്‍ നിന്ന് ബൈക്കിലും ഓട്ടോറിക്ഷകളിലുമായി ഇവിടെയെത്തുന്ന ലഹരി മാഫിയ ഇവിടെ ഉള്‍റോഡുകള്‍ കേന്ദ്രീകരിച്ച് തമ്പടിക്കുന്നതോടെ രാത്രികാലങ്ങളില്‍ നാട്ടുകാര്‍ക്ക് ഇതുവഴി സഞ്ചാരം പോലും ദുഷ്‌കരമായി മാറിയിരിക്കുകയാണ്.

പോലീസിനെ പേടിച്ച് ലഹരിമാഫിയ ഉള്‍പ്രദേശങ്ങളിലേയ്ക്ക് താവളം മാറ്റുകയായിരുന്നു. പോലീസ് റോന്ത് ചുറ്റലുകളില്ലാത്ത ഇടമറ്റത്തെ ഉള്‍റോഡുകള്‍ കേന്ദ്രീകരിച്ച് മദ്യപസംഘവും ലഹരി കൈമാറ്റവും തകൃതിയായി നടക്കുകയാണ്.

പാലാ പോലീസ് സ്റ്റേഷനുമായി ദൂരത്തില്‍ സ്ഥിതിചെയ്യുന്ന നാട്, ഗ്രാമീണ മേഖല, പോലീസ് റോന്ത് ചുറ്റല്‍ കുറവുള്ള പ്രദേശം എന്നിവയാണ് ലഹരി മാഫിയ ഇടമറ്റം ഗ്രാമത്തെ തെരഞ്ഞെടുക്കാന്‍ കാരണം. രാത്രി 8 മണി കഴിഞ്ഞാല്‍ ഇവരുടെ പ്രധാന താവളങ്ങളിലൊന്നാണ് റ്റി.റ്റി.സി ജംഗ്ഷനിലെ പൊന്‍മല - കോട്ടേമാപ്പിലക റോഡ്.

രാത്രിസമയത്ത് 10 അടി മാത്രം വീതിയുള്ള റോഡില്‍ ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിട്ട് മദ്യപാനവും ലഹരി കൈമാറ്റവം നടത്തുന്ന സംഘം ഈ സമയത്ത് മറ്റ് വാഹനങ്ങള്‍ വന്നാല്‍ അവര്‍ക്ക് കടന്നുപോകുവാന്‍ പോലും സൗകര്യം ഒരുക്കാറില്ല എന്നാണ് പരാതി.

മദ്യപിച്ച ശേഷം മദ്യക്കുപ്പികള്‍ റോഡില്‍ പൊട്ടിച്ചിടുന്നതും ഇവരുടെ പതിവാണ്. ഒറ്റയ്ക്കും മറ്റും വാഹനങ്ങളില്‍ വരുന്ന നാട്ടുകാര്‍ അന്യനാട്ടില്‍ നിന്നുവരുന്ന ഈ ക്രിമിനല്‍ സംഘത്തെ ഭയന്ന് വഴിതിരിച്ചു പോകുന്നതും സാധാരണമാണ്. പൊന്‍മല - കോട്ടേമാപ്പിലക റോഡിന്റെ ഓലി ഭാഗത്താണ് ഈ സംഘത്തിന്റെ രാത്രികാല ക്യാമ്പ്. പോലീസ് എത്തിയാല്‍ ഓടിയൊളിക്കാന്‍ കഴിയുന്ന വിജനമായ പ്രദേശങ്ങള്‍ ഇവിടെ ഏറെയുണ്ട്.

ക്രിമിനല്‍ സംഘത്തിന്റെ സൈ്വര്യവിഹാരത്തിനു സൗകര്യം ഒരുക്കുന്നതിനുവേണ്ടി റ്റി.റ്റി.സി. ജംഗ്ഷനിലെ തെരുവ് വിളക്കുകള്‍ പതിവായി നശിപ്പിക്കുന്നതും ഈ സംഘമാണ്. പോലീസിന്റെ ശ്രദ്ധ പതിയാത്ത പ്രദേശം, ഓടിയൊളിക്കാന്‍ വിജനമായ പറമ്പുകള്‍ എന്നീ സൗകര്യങ്ങള്‍ കാരണം രാത്രിയില്‍ ലഹരി മാഫിയകളുടെ വിഹാരകേന്ദ്രമായി മാറുന്ന ഈ പ്രദേശങ്ങളില്‍ പോലീസിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ റോഡിന്റെ രണ്ട് ഭാഗത്തുനിന്നും ഒന്നിച്ച് പോലീസ് പ്രവേശിച്ചാല്‍ വാഹനങ്ങളിലെത്തുന്ന ഇത്തരം സംഘത്തെ പിടികൂടാന്‍ കഴിയുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.


 

മാധ്യമപ്രവര്‍ത്തകനുമുണ്ടായി ദുരനുഭവം

കഴിഞ്ഞദിവസം ഇതുവഴി സ്ത്രീകളും കുട്ടികളുമായി രണ്ട് വാഹനങ്ങളിലായി എത്തിയ മാധ്യമപ്രവര്‍ത്തകനുമുണ്ടായി ദുരനുഭവം. രാത്രി എട്ടരയോടെയാണ് മാധ്യമ പ്രവര്‍ത്തകനും കുടുംബാംഗങ്ങളും രണ്ടുകാറുകളിലായി ഇതുവഴി എത്തിയത്. എന്നാല്‍ കോട്ടേമാപ്പിലക റോഡിന്റെ നടുവില്‍ ഓട്ടോറിക്ഷാ നിര്‍ത്തിയിട്ട് ഒരു സംഘം മദ്യപിക്കുന്നുണ്ടായിരുന്നു. അരമണിക്കൂറോളം കാറുകളിലെത്തിയ സംഘം കാത്തുനിന്നു.  എന്നിട്ടും മദ്യപസംഘം റോഡിന്റെ നടുവില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ മാറ്റിക്കൊടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ കാറിലുണ്ടായിരുന്നവര്‍ വാഹനങ്ങള്‍ പുറകിലേക്ക് ഓടിച്ചുപോകുകയായിരുന്നു. പിന്നീട് ഇതേ സംഘം തന്നെ വഴിയുടെ നടുവില്‍ ബിയര്‍ കുപ്പികള്‍ പൊട്ടിച്ചെറിഞ്ഞ ശേഷമാണ് പിന്തിരിഞ്ഞുപോയത്. 





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments