"ശ്വാസം മുട്ടി, ചാടിയെണീറ്റ് നോക്കിയപ്പോള്‍ തലയിണയും കറിക്കത്തിയുമായി നില്‍ക്കുന്ന അപ്പയെയാണ് കണ്ടത്.. പേടിച്ച് ഞാൻ നിലവിളിച്ചപ്പോൾ അനുജത്തിമാരും ഞെട്ടിയുണർന്നു ''. പിതാവിന്റെ കൊടുംക്രൂരതയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട മൂത്ത പെണ്‍കുട്ടി ഇത് പറയുമ്പോഴും ഞെട്ടിവിറയ്ക്കുന്നുണ്ടായിരുന്നുവെന്ന് ആശുപത്രിയിൽ കുട്ടിയോടൊപ്പമുള്ള അടുത്ത ബന്ധു വെളിപ്പെടുത്തി.
സംഭവമറിഞ്ഞ് വീട്ടിലേക്ക് ഓടിയെത്തിയ ബന്ധുവായ സ്ത്രീയോടാണ് മൂത്തപെണ്‍കുട്ടി ക്രൂരതയെപ്പറ്റി വിവരിച്ചത്;
'' മരിക്കാൻ പോകും പോലെ ശ്വാസം മുട്ടിയപ്പോഴാണ് ഞെട്ടിയുണര്‍ന്നത്. കയ്യിൽ തലയിണയും കറിക്കത്തിയുമായി നിൽക്കുന്ന പപ്പായെ കണ്ടപ്പോൾ പേടിച്ച് അലറിക്കരഞ്ഞു. അനിയത്തിമാരും ഞെട്ടിയേറ്റ് കരഞ്ഞു .ഞങ്ങൾ മൂന്നു പേരും നിലവിളിച്ചു കൊണ്ട് വീടിനു പുറത്തേക്കോടി.... കത്തിയുമായി പിന്നാലെ വന്ന പപ്പാ ആദ്യം എന്നെയാണ് വെട്ടിയത്.പിന്നെ നേരെ ഇളയ അനുജത്തിയേയും കുഞ്ഞി (ഏറ്റവും ഇളയ കുട്ടി) യേയും വെട്ടി .."
മൂത്തപെണ്‍കുട്ടി തന്നോട് കരഞ്ഞുകൊണ്ട് വെളിപ്പെടുത്തിയതായി ജോമോന്റെ അടുത്ത ബന്ധുകൂടിയായ സ്ത്രീ പറഞ്ഞു. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോടും കുട്ടി ഇക്കാര്യം തന്നെ പറഞ്ഞു.
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഇളയകുട്ടിയുടെ സ്വരനാളി മുറിഞ്ഞത് ഗുരുതരസ്ഥിതിയാണെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. സ്വരനാളി മുറിഞ്ഞതിനാല്‍ കുട്ടിയുടെ സംസാരശേഷിയെ സംബന്ധിച്ച് ആശങ്കയുണ്ട്.




0 Comments