'സ്വന്തം പേര് ഓര്‍മയില്ല, ഉമിനീരുപോലും ഇറക്കുന്നില്ല': മറവിരോഗം ബാധിച്ച് കനകലത ദുരിതാവസ്ഥയില്‍



ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടി കനകലത. ഇപ്പോള്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണ് താരം. 

പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ദുരിതാവസ്ഥയിലാണ് കനകലത ഇപ്പോള്‍. ഭക്ഷണം കഴിക്കുന്നതുപോലും നിര്‍ത്തിയ അവസ്ഥയാണ്. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയെന്നും നടിയുടെ സഹോദരി വിജയമ്മ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2021 മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡോക്ടറെ കണ്ടതോടെയാണ് ഡിമന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആര്‍ഐ സ്‌കാനില്‍ തലച്ചോറ് ചുരുങ്ങുന്നതായി കണ്ടെത്തി. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവില്‍ ആയിരുന്നെന്നും വിജയമ്മ വ്യക്തമാക്കി.

ഭക്ഷണം കഴിക്കാതായതോടെ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. ഡയപ്പര്‍ വേണ്ടി വരുന്നെന്നും ശരീരം തീരെ മെലിഞ്ഞ് ആളെ മനസ്സിലാകാത്ത രൂപമായി മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ കനകലത വിവാഹമോചനം നേടിയിരുന്നു. നടിക്ക് കുട്ടികളില്ല. 34 വര്‍ഷമായി കനകലതയുടെ കൂടെയുള്ള വിജയമ്മയാണ് ഇപ്പോള്‍ കാര്യങ്ങളൊക്കെ നോക്കുന്നത്. 


 

സഹോദരന്റെ മകനും സഹായത്തിനുണ്ട്.പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്. ആരോഗ്യാവസ്ഥ മോശമായതുകൊണ്ട് സിനിമകളും സീരിയലുമൊക്കെ ഒഴിവാക്കിയിരുന്നു. അമ്മ സംഘടനയുടെ ഇന്‍ഷുറന്‍സ് ഉണ്ട്. മാസം 5000 രൂപ കൈനീട്ടമായും ലഭിക്കുന്നുണ്ട്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments