ചൂരലാണ് രവിസാറിന്റെ വരയായുധം...



സുനില്‍ പാലാ

ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിലെ ക്ലാസുകളിലേക്ക് രവിസാര്‍ കടന്നുവരുന്നത് നീളമുള്ളൊരു ചൂരല്‍വടിയുമായാണ്. തെറ്റിദ്ധരിക്കേണ്ട; കുട്ടികളെ അടിക്കാനായിരുന്നില്ല ഈ വടി. ബ്ലാക്ക് ബോര്‍ഡില്‍ ഈ വടി ചേര്‍ത്തുവച്ച് ചോക്കുകൊണ്ട് അവിടെയും ഇവിടെയും സാര്‍ ഓരോ വരകുറികള്‍ തീര്‍ക്കുമ്പോള്‍ അതൊരു മനോഹരമായ ചിത്രമായി മാറും.
 
കുട്ടികളെ ചൂരല്‍കൊണ്ട് ചിത്രകല പഠിപ്പിക്കാനുള്ള അസാമാന്യ പ്രതിഭാവിലാസം നലം തികഞ്ഞ കലാകാരന്‍കൂടിയായ ഇന്നലെ അന്തരിച്ച രാമപുരം കൊണ്ടാട് തേനാടികുളത്തില്‍ റ്റി.എന്‍. രവീന്ദ്രനാഥന്‍ എന്ന രവിസാറിനുണ്ടായിരുന്നു. 


ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിന് പുറമെ കുറിഞ്ഞി എസ്.കെ.വി. യു.പി. സ്‌കൂളിലും ദീര്‍ഘകാലം അധ്യാപകനായിരുന്ന രവി സാറിന് ആയിരക്കണക്കിന് ശിഷ്യരുണ്ട്.

ഒരു കാലഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ അറിയപ്പെടുന്ന കാഥികനായിരുന്നു ഇദ്ദേഹം. ''രാമപുരം റ്റി.എന്‍.ആര്‍. നാഥ്'' എന്ന പേരില്‍ അക്കാലഘട്ടത്തില്‍ ഈ കാഥികന്റെ പരസ്യം സ്ഥിരമായി കേരള കൗമുദിയില്‍ വന്നിരുന്നു. 

ഒരു സിനിമാനടനെപ്പോലെ സുമുഖനായിരുന്നു രവിസാര്‍. ചെറുപ്പത്തിലെ നാടക നടന്‍കൂടിയായിരുന്ന ഇദ്ദേഹം ഏതാനും സിനിമകളിലും വേഷമിട്ടിട്ടുണ്ട്.  സംഗീതത്തിലും ചിത്രരചനയിലും കവിതയെഴുത്തിലും ലേഖന രചനയിലും നാടകരചനയിലുമെല്ലാം ഒരേ പോലെ കഴിവ് തെഴിയിച്ച പ്രതിഭയായിരുന്നു ഇദ്ദേഹം. രണ്ട് കവിതാപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഛായചിത്ര രചനയിലും അഗ്രഗണ്യനായിരുന്നു. 


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൊണ്ടാട് തേനാടികുളത്തില്‍ വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്ന രവിസാര്‍. അച്ഛന്റെ വഴിയെ മക്കള്‍ മൂവരും കലാരംഗത്താണ്. റ്റി.എന്‍. രവീന്ദ്രനാഥിന്റെ നിര്യാണത്തില്‍ ജോസ് കെ. മാണി എം.പി., ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍, മുന്‍ പ്രസിഡന്റ് ഷൈനി സന്തോഷ് തുടങ്ങിയവര്‍ അനുശോചിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments