42-ാമത് എം.ജി. യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിലെ വനിതാ വിഭാഗത്തില്‍ 193 പോയിന്റോടെ പാലാ അല്‍ഫോന്‍സാ കോളേജും പുരുഷ വിഭാഗത്തില്‍ 155.5 പോയിന്റോടെ ചങ്ങനാശ്ശേരി എസ്.ബി. കോളേജും വിജയികളായി.
സ്വന്തം ലേഖകൻ
വനിതാവിഭാഗത്തില്‍ 140 പോയിന്റോടെ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് രണ്ടാം സ്ഥാനത്തും 109 പോയിന്റോടെ കോതമംഗലം എം.എ. കോളേജ് മൂന്നാം സ്ഥാനത്തുമെത്തി. പുരുഷ വിഭാഗത്തില്‍ 132 പോയിന്റ് നേടിയ കോതമംഗലം എം.എ. കോളേജിനാണ് രണ്ടാം സ്ഥാനം. 125.5 പോയിന്റ് നേടിയ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് മൂന്നാം സ്ഥാനത്തുമെത്തി. രണ്ടാം ദിനത്തില്‍ രണ്ട് പുതിയ മീറ്റ് റിക്കോര്‍ഡുകള്‍ പിറന്നു.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ മനൂബ് എം. (51.10), 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ ബെഞ്ചമിന്‍ ബാബു (9.22.60) എന്നിവരാണ് പുതിയ മീറ്റ് റിക്കോര്‍ഡ് സൃഷ്ടിച്ചത്.
പാലാ അല്‍ഫോന്‍സ കോളേജിന് ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട ചാമ്പ്യന്‍ഷിപ്പ് 32 പേരടങ്ങിയ അല്‍ഫോന്‍സാ കോളേജ് ടീം ഇത്തവണ വീണ്ടെടുക്കുകയായിരുന്നു. 23 ഇനങ്ങളിലും പങ്കെടുത്താണ് ഈ മികച്ച നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം 1 പോയിന്റ് കൂടുതല്‍ നേടി കോതമംഗലം എം.എ. കോളേജിനായിരുന്നു വിജയം.
അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഡോ.ഷാജി ജോണ്‍, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയണ് ഈ വിജയത്തിന്‍ പിന്നില്‍ എന്ന് അല്‍ഫോന്‍സാ കോളേജ് കായിക വിഭാഗം മേധാവി ഡോ. സിനി തോമസ് പറഞ്ഞു. പരിശീലകരായ ഡോ. തങ്കച്ചന്‍ മാത്യു, സതീഷ് കുമാര്‍ കെ പി, വിനയചന്ദ്രന്‍, റോഷന്‍ ഐസക് ജോണ്‍ ,ജഗദീഷ് ആര്‍ കൃഷ്ണന്‍ എന്നിവരുടെ കഠിന പരിശീലനങ്ങള്‍ ആണ് ഈ വിജയത്തിന്റെ പിന്നില്‍ എന്ന് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഷാജി ജോണ്‍ പറഞ്ഞു. സമാപന സമ്മേളനത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ മുഖ്യ അതിഥിയായി ട്രോഫികള്‍ വിതരണം ചെയ്തു കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഫാ. ഷാജി ജോണ്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, ഡോ. ജോജി അലക്‌സ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
0 Comments