എം.ജി സര്‍വ്വകലാശാലാ അത്ലറ്റിക് മീറ്റ് ''വഴിപാട്'' മാത്രമോ?



സുനില്‍ പാലാ
 
 
എം.ജി. സര്‍വ്വകലാശാല അത്‌ലറ്റിക് മീറ്റ് ''വഴിപാട്'' മാത്രമാവുന്നുവോ? പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ മീറ്റില്‍ ആളും ആരവങ്ങളുമുണ്ടായിരുന്നില്ല. കായിക കലയുടെ കളിത്തൊട്ടിലായ പാലായില്‍ ഈ കളി കാണാന്‍ പോലും പൊതുജനങ്ങളാരും എത്തിയില്ല. 900 ത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും 23 ഇനങ്ങളിലായി നടന്ന മത്സരത്തില്‍  പങ്കെടുക്കുന്നവര്‍ ഇതിന്റെ പകുതിയോളം മാത്രം.

എം.ജി യൂണിവേഴ്സിറ്റി കായികമേളകള്‍ ശുഷ്‌കമാണെന്ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയ ആര്‍ക്കും തോന്നിക്കാണും. എം.ജി.യിലെ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചുരുക്കം ചില കോളേജുകളുടെ കുത്തകയാണ്. മറ്റാര്‍ക്കും ചാമ്പ്യന്‍ഷിപ്പിലേക്കുള്ള വഴിയില്‍ എത്തിനോക്കാന്‍പോലും ആവാത്ത അവസ്ഥ. ഇതും കായികമേളയിലേക്ക് മറ്റുള്ള കലാലയങ്ങളുടെ പങ്കാളിത്തം കുറയാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് കായിക അധ്യാപകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്.
 

സ്‌പോര്‍ട്സ് കൗണ്‍സില്‍ വിവിധ കലാലയങ്ങളിലെ ഹോസ്റ്റലുകളിലേക്ക് കുട്ടികളെ കാര്യമായി അയയ്ക്കാത്ത അവസ്ഥയുമുണ്ട്. നേരത്തെ 30 മുതല്‍ 50 വരെ കായികതാരങ്ങളുണ്ടായിരുന്ന പല പ്രമുഖ കലാലയങ്ങളുടേയും ഹോസ്റ്റലുകളില്‍ ഇപ്പോഴുള്ളത് പത്തോ ഇരുപതോ കായികതാരങ്ങള്‍ മാത്രം. ഇവര്‍ക്കുള്ള ഗ്രാന്റും കിട്ടിയിട്ട് മാസങ്ങളായി. ദിവസം 250 രൂപ വീതം 7500 രൂപയാണ് ഒരു കായികതാരത്തിന് മാസംതോറും സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് അനുവദിച്ച് വരുന്നത്. 
 
ഗ്രാന്റ് കിട്ടാതായതോടെ പ്രമുഖ കലാലയങ്ങള്‍ ഇതിനോടകം ലക്ഷക്കണക്കിന് രൂപ സ്വന്തം അക്കൗണ്ടില്‍ നിന്ന് എടുക്കേണ്ട ഗതികേടിലായി. കോച്ചുമാര്‍ക്കും ശമ്പളകുടിശികയുണ്ട്. സ്വാഭാവികമായും കായികമേളകളിലൊക്കെ വിദ്യാര്‍ഥികളുടെ പ്രകടനം മോശമാവുകയും പങ്കാളിത്തം കുറയുകയും ചെയ്യുന്നു.


കേരളത്തില്‍ കായികമേഖല മരിക്കുന്നോ....

''ഈ തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളത്തില്‍ കായികമേഖല മരിയ്ക്കുകയേ ഉള്ളൂ. സ്പോര്‍ട്സ് കൗണ്‍സിലും സര്‍ക്കാരും സത്വര നടപടി സ്വീകരിച്ചില്ലെങ്കില്‍ കായിക മേഖലയുടെ കൂമ്പൊടിയും.'' പ്രമുഖനായ ഒരു കായിക അധ്യാപകന്‍പറഞ്ഞു.  കായിക മേഖലയില്‍ മുന്നില്‍ നിന്ന പല കോളേജുകളും ഇപ്പോള്‍ പിന്നോട്ട് പോവുകയാണ്. നാഷണല്‍, സ്‌കൂള്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ കേരളത്തിലെ കായികതാരങ്ങള്‍ ഇല്ലാത്ത അവസ്ഥ ഇന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments