വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ യുവതി അറസ്റ്റിൽ. പാലക്കാട് കോരൻചിറ സ്വദേശി മാരുകല്ലിൽ അർച്ചന തങ്കച്ച(28)നെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. സ്വകാര്യസ്ഥാപനത്തിന്റെ ഉടമയും മാനേജരുമാണ് അർച്ചന. കോഴിക്കോട് കല്ലായി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപ യുവതി വാങ്ങിയെന്നാണ് പരാതി. 2023 മാർച്ചിൽ രണ്ടുതവണയായാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു.
പ്രതി പല ആളുകളിൽനിന്നും വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംവാങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സമാനകുറ്റകൃത്യം നടത്തിയതിന് പ്രതിയുടെ പരിൽ എറണാകുളം പോലീസ് സ്റ്റേഷനിൽ രണ്ട് കേസും വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതി വയനാട് വെള്ളമുണ്ടയിലുണ്ടെന്ന വിവരത്തെത്തുടർന്ന് പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ്‌കുമാർ, എസ്‌ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്, സുനിത, ശ്രുതി എന്നിവർ ചേർന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
0 Comments