141 കോടിയോളം വിശ്വാസികൾ ഉള്ള ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. യുഎസിൽനിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്‌തയെ (69) പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. ഇദ്ദേഹം ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അറിയപ്പെടും. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം. പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.
വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലില്‍ തുടങ്ങിയ കർദ്ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് ലിയോ മാർപാപ്പയെ ആഗോള കത്തോലിക്ക സഭയുടെ 267 -ാം പരമാദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ പാപ്പയെ തിരഞ്ഞെടുത്തെന്ന വിവരം ലോകം അറിഞ്ഞത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികള്‍ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി.
വെളുത്ത പുക പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മുതിർന്ന കർദ്ദിനാള്‍ ഡീക്കൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയിലെത്തി പുതിയ പാപ്പയെ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചു. അതുവരെ ആകാംക്ഷ അടക്കി കാത്തുനിന്ന വിശ്വാസികള്‍ പ്രാർത്ഥനയോടെ ലിയോ മാർപാപ്പയെ വരവേറ്റു. ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം വിശ്വാസി സമൂഹത്തെ ആശിർവദിച്ചു. ബുധനാഴ്ചയാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് സിസ്റ്റീൻ ചാപ്പലില്‍ തുടങ്ങിയത്.
0 Comments