ഏറ്റുമാനൂരില്‍ അമ്മായിയമ്മയെ വളര്‍ത്തുനായയെ വിട്ട് ആക്രമിച്ച മരുമകൾ അറസ്റ്റില്‍.
കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ മന്നാമല കറുകശേരില്‍ വീട്ടില്‍ മറിയാമ്മ ജോണിനെ (72) ആക്രമിച്ച കേസില്‍ മരുമകള്‍ പേരൂര്‍ മന്നാമല കൂര്‍ക്കഞ്ചേരി വീട്ടില്‍ രജനിയെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനില്‍ നായയുമായി എത്തിയ യുവതി നായയെ പോലീസ് സ്റ്റേഷനു മുന്നിൽ കെട്ടിയിടുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് പേരൂരിലെ വീട്ടില്‍ വച്ച് മറിയാമ്മയെ രജനി വളർത്തുനായയെ വിട്ട് ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വൈകിട്ട് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ രജനി തന്നെ മറിയാമ്മ ആക്രമിച്ചെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റേഷനില്‍ എത്തി ബഹളം വച്ചു. എന്നാല്‍, സമയം സന്ധ്യ ആയതിനാല്‍ പോലീസ് സ്ത്രീ എന്ന പരിഗണന നല്‍കി രജനിയെ അറസ്റ്റു ചെയ്തില്ല.
ഇതിന് ശേഷം വൈകിട്ട് വീട്ടിലേയ്ക്കു മടങ്ങിയ രജനി മറിയാമ്മയെ വീണ്ടും ആക്രമിച്ചതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഇന്ന് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാവാൻ രജനി നായയുമായി എത്തിയത്.
സ്റ്റേഷനില്‍ എത്തിയ ഇവര്‍ സ്റ്റേഷന്റെ പോര്‍ച്ചില്‍ നായയെ കെട്ടിയിട്ടു. സ്റ്റേഷനില്‍ എത്തുന്നവര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നായ ഭീഷണിയായി മാറിയിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിലായ രജനിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
0 Comments