ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണമെന്ന് എന്‍.എസ്.എസ്. ...ജാതി സെന്‍സസ് നടപ്പിലാക്കിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്കു വഴിതെളിക്കുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍

  

ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണമെന്ന് എന്‍.എസ്.എസ്. ജാതി സെന്‍സസ് നടപ്പിലാക്കിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്കു വഴിതെളിക്കുമെന്നും എന്‍.എസ്.എസ്   ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പറഞ്ഞു. 111 ാമത് ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യപരമല്ലാത്ത ഒന്നാണ് ജാതിസംവരണം. സ്വാതന്ത്ര്യം ലഭിച്ചു പത്തുവര്‍ഷത്തേയ്ക്കു തുടങ്ങിയ സംവരണം. 77 വര്‍ഷം പിന്നിട്ടിട്ടും ലക്ഷ്യം കൈവരിക്കാന്‍ കഴിയാതെ പോയതില്‍ നിന്നുതന്നെ പ്രായോഗികതലത്തില്‍ അതിന്റെ അശാസ്ത്രീയത വെളിപ്പെടുത്തുന്നു. 


ജാതിസംവരണം വംശ്യമായ വിവേചനം വര്‍ധിപ്പിക്കുന്നതിനും വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ദ്ധയ്ക്കും തുടര്‍ന്നു വര്‍ഗീയതയ്ക്കും വഴിതെളിക്കും.  
 ജാതിസംവരണം അവസാനിപ്പിച്ചു ജാതിമത വ്യത്യാസമില്ലാതെ എല്ലാവരേയും സമന്മാരായി കാണുന്ന സമത്വസുന്ദരമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുകയാണു വേണ്ടത്. സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കെന്ന പോലെ മതസാമുദായിക സംഘടനകള്‍ക്കുമുണ്ട്. 


അതു കൃത്യമായും എന്‍.എസ്.എസ് നിര്‍വഹിച്ചുപോന്നിട്ടുണ്ട്. സമുദായ നീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകള്‍ എന്‍.എസ്.എസിന് എന്നുമുണ്ടാവും. 
 സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുകയും, നല്ല കാര്യങ്ങളോട് സഹകരിക്കുകയും എന്‍.എസ്.എസിന്റെ പൊതുനയമാണ്. ഇനിയും അതേനയം തുടരും. എന്‍.എസ്.എസിനു രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രിയ പാര്‍ട്ടികളോടും സമദൂരനിലപാടായിരിക്കും. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആഭ്യന്തരപ്രശ്‌നങ്ങളില്‍ എന്‍.എസ്.എസ് ഇടപെടില്ല രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്‍.എസ്.എസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു .


 എന്‍.എസ്.എസിന്   2025-26 സാമ്പത്തികവര്‍ഷത്തേയ്ക്ക് 165 കോടിരൂപ വരവും അത്രയും തുക ചെലവും പ്രതീക്ഷിക്കുന്ന  ബജറ്റാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം 157.55 കോടി രൂപയുടെ ബജറ്റായിരുന്നു.വിവിധ വകുപ്പുകളുടെ ഭരണത്തിലേക്കായും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. 44.11 കോടി രൂപ ക്യാപ്പിറ്റല്‍ ഇനങ്ങളിലും 120.88 കോടി രൂപ റവന്യൂ ഇനങ്ങളിലും വരവ് പ്രതീക്ഷിക്കുന്നുണ്ട്. ക്യാപ്പിറ്റല്‍ ഇനങ്ങളില്‍ പ്രതീക്ഷിക്കുന്ന ചെലവ് 61.57 കോടി രൂപയും, റവന്യൂ ഇനങ്ങളില്‍ പ്രതീക്ഷിക്കുന്ന ചെലവ് 103.42 കോടി രൂപയുമാണ്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments