തൊടുപുഴയില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ തര്‍ക്കവും കൈയ്യാങ്കളിയും പതിവ്


തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ തര്‍ക്കവും കൈയ്യാങ്കളിയും പതിവായിട്ടും പോലീസ് നിഷ്‌ക്രിയമെന്ന് ആക്ഷേപം. ബസ് സ്റ്റാന്‍ഡില്‍ ഒരു സംഘം ജീവനക്കാര്‍ തമ്മില്‍ സമയക്രമം തെറ്റിച്ചതിന്റെ പേരില്‍ ഉണ്ടാക്കുന്ന വഴക്കും അസഭ്യവര്‍ഷവും പതിവാണ്. ഇതിന്റെ പേരില്‍ വെല്ലുവിളിയും കൈയേറ്റവും നടത്താറുണ്ട്.


 സ്റ്റാന്‍ഡിലെ ഔട്ട് പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കു മൂന്നിലായിരിക്കും ഇത്തരം തര്‍ക്കങ്ങളും കൈയ്യാങ്കളിയും അരങ്ങേറുന്നത്. മിക്ക അവസരങ്ങളിലും പോലീസിനു കാഴ്ചക്കാരുടെ റോളാണ്. ഇതിനു പുറമേയാണ് ചില ജീവനക്കാര്‍ മദ്യപിച്ചശേഷം ബസ് സ്റ്റാന്‍ഡില്‍ തന്പടിക്കുകയും മുന്പുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്യുന്നത്. 


 ഇത്തരത്തില്‍ പതിവായി പ്രശ്‌നം സൃഷ്ടിക്കുന്ന ചിലര്‍ കഞ്ചാവ്, ലഹരി മരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരുമാണെന്ന് മറ്റ് ബസ് ജീവനക്കാര്‍ പറയുന്നു. കൂടുതല്‍ തര്‍ക്കവും നടക്കുന്നത് മൂലമറ്റം റൂട്ടിലുള്ള ജീവനക്കാര്‍ തമ്മിലാണ്. 


കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ കൂടുതലായി സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ഇതിനിടെയാണ് ബസ് ജീവനക്കാരായ ചിലര്‍ സ്റ്റാന്‍ഡില്‍ ഇത്തരത്തിലുള്ള വിളയാട്ടം നടത്തുന്നത്. 

ബസുകളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശവും സ്വകാര്യ ബസുകളില്‍ ജോലി ചെയ്യുന്നവര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്ന നിര്‍ദേശവും ഇവിടെ പാലിക്കപ്പെടുന്നില്ല. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments