ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ജയിൽ വാർഡന് സസ്പെൻഷൻ. എറണാകുളം സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഷിറാസ് ബഷീറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ജയിലിൽ ഇയാൾ മാരകമായ മയക്കുമരുന്ന് ഉപയോഗിച്ചതായും തടവുകാർക്ക് മയക്കുമരുന്ന് നൽകിയതായും കണ്ടെത്തിയിരുന്നു. പ്രതികളിൽ നിന്നും പണം വാങ്ങിയാണ് ലഹരി വില്പന നടത്തിയതെന്നാണ് സൂചന. ഇത്തരത്തിൽ അനവധി ക്രിമിനൽ കേസ് പ്രതികളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ഷിറാസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ലഹരി വസ്തു ഉപയോഗിക്കുക മാത്രമല്ല അത് കടത്തികൊണ്ടുവന്ന് തടവുകാർക്ക് വിതരണം ചെയ്യുകയും ചെയ്തുവന്നതാണ് ഗുരുതരമായ നിയമലംഘനം.
മാസങ്ങളായി രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഷിറാസിനെതിരെ വകുപ്പുതല നടപടി എടുത്തത്. അന്വേഷണ സംഘം റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.
0 Comments