നഗരസഭാ ചെയര്‍മാന്‍ വാക്കുപാലിച്ചു; ടൗണ്‍ ബസ് സ്റ്റാന്റിലെ വെയ്റ്റിംഗ് ഷെഡ്ഡ് പുതുക്കി പണിതു തുടങ്ങി.



സുനില്‍ പാലാ

പാലാ നഗരസഭാ ചെയര്‍മാന്‍ വാക്കുപാലിച്ചു; ടൗണ്‍ ബസ് സ്റ്റാന്റിലെ വെയ്റ്റിംഗ് ഷെഡ്ഡ് പുതുക്കി പണിതു തുടങ്ങി. 
 
ജനങ്ങള്‍ക്കേറെ ദുരിതമായിരുന്ന പാലാ ടൗണ്‍ ബസ്റ്റാന്റിലെ പഴകിയ വെയ്റ്റിംഗ് ഷെഡ് ഒരാഴ്ചയ്ക്കുളളില്‍ നവീകരിക്കാന്‍ തുടങ്ങുമെന്നായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച പാലാ പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ മൂന്നാം ദിവസം തന്നെ പഴയ വെയ്റ്റിംഗ് ഷെഡ്ഡിന്റെ മേല്‍ക്കൂര പൊളിച്ചുനീക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. 

നിലവിലെ വെയ്റ്റിംഗ് ഷെഡ്ഡിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പഴകി ദ്രവിച്ച് തുള വീണ അവസ്ഥയിലായിരുന്നു. ചെറിയൊരു മഴയില്‍ പോലും വെയ്റ്റിംഗ് ഷെഡ്ഡില്‍ ഇരിക്കുന്നവരുടെ ദേഹത്തും വസ്ത്രത്തിലും തുരുമ്പിച്ച വെള്ളം വീഴുന്നത് പതിവായിരുന്നു. 


ഇതേ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച നഗര സൗന്ദര്യവത്ക്കരണത്തിന്റെ വിവരമറിയിക്കാന്‍ പത്രസമ്മേളനം നടത്തവേയാണ് ടൗണ്‍ ബസ് സ്റ്റാന്റിലെ വെയ്റ്റിംഗ് ഷെഡ്ഡിന്റെ നവീകരണവും ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉറപ്പുനല്‍കിയത്.

ഇന്നലെ ഉച്ചയോടെ വെയ്റ്റിംഗ് ഷെഡ്ഡിന്റെ മേല്‍ക്കൂരയിലെ തുരുമ്പിച്ച ഷീറ്റുകള്‍ മുഴുവന്‍ മാറ്റി. പാലാ ളാലം ജംഗ്ഷനിലെ പവിത്ര ടെക്‌സ്റ്റൈല്‍സ് ആണ് വെയ്റ്റിംഗ് ഷെഡ് നവീകരിച്ച് നഗരസഭയ്ക്ക് കൈമാറുന്നത്. വെയ്റ്റിംഗ് ഷെഡ്ഡിന്റെ ശോച്യാവസ്ഥയിലായ ഷീറ്റുകള്‍ മുഴുവന്‍ മാറ്റി പുതിയവ വിരിക്കും. അര്‍ബന്‍ ബാങ്കിനോട് ചേര്‍ന്ന ബസ് സ്റ്റാന്റിന്റെ ഭാഗത്തെ മാലിന്യങ്ങള്‍ നീക്കി ഇവിടെ അലങ്കാരപ്പുല്ല് വച്ചുപിടിപ്പിക്കാനും തീരുമാനമുണ്ട്. 
 
 
ഒന്നരലക്ഷത്തോളം രൂപാ ചെലവഴിച്ചാണ് വെയ്റ്റിംഗ് ഷെഡ്ഡ് നവീകരിച്ച് നഗരസഭയ്ക്ക് സമര്‍പ്പിക്കുന്നതെന്ന് സോജന്‍ സുപ്രിയ പറഞ്ഞു. എത്രയുംവേഗം പണികള്‍ തീര്‍ക്കും. ഓണത്തിന് മുമ്പേ ബസ് സ്റ്റാന്റിലെ വെയ്റ്റിംഗ് ഷെഡ്ഡിന് പുതുമോടി പകരുകയാണ് ലക്ഷ്യമെന്നും സോജന്‍ സുപ്രിയ പറഞ്ഞു. 


ചെയര്‍മാന് അഭിനന്ദനം 


പത്രസമ്മേളനത്തില്‍ വെയ്റ്റിംഗ് ഷെഡ്ഡ് നവീകരണം പ്രഖ്യാപിച്ച ഉടന്‍തന്നെ അതിനുവേണ്ട നടപടികള്‍ സ്വീകരിച്ച നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്ററെ പാലാ പൗരാവകാശ സമിതിയോഗം അഭിനന്ദിച്ചു. പ്രസിഡന്റ് ജോയി കളരിക്കല്‍ അധ്യക്ഷത വഹിച്ചു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments