ഒറ്റമഴയില്‍ പെരുവെള്ളപ്പാച്ചില്‍.. ചക്കാമ്പുഴ റോഡില്‍ ജീവിതം കൈവിടരുത്.





സുനില്‍ പാലാ

ഒറ്റമഴയില്‍ ചക്കാമ്പുഴ റോഡ് തോടാകും, ഗതാഗതം നിലയ്ക്കും. ചക്കാമ്പുഴ ആശുപത്രി കവലയില്‍ മഴവെള്ളം ഒഴുകിപ്പോകാനായി നിര്‍മ്മിച്ചിരുന്ന കലുങ്ക് പൂര്‍ണ്ണമായും അടഞ്ഞതോടെയാണ് ഒറ്റമഴയില്‍ റോഡിലൂടെ പെരുവെള്ളപ്പാച്ചില്‍. ശക്തമായ മഴയാണെങ്കില്‍ ഗതാഗതം പോലും സ്തംഭിക്കുംവിധമാണ് ഒഴുക്ക്. 

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ കാല്‍നടയായി സഞ്ചരിക്കുന്ന റോഡിലാണീ വെള്ളമൊഴുക്ക്. റോഡിലൂടെ ശക്തമായി ഒഴുകിയെത്തുന്ന വെള്ളം നേരിട്ട് തോട്ടിലേയ്ക്കാണ് പതിക്കുന്നത്. കാലൊന്ന് തെറ്റിയാല്‍ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ തോട്ടില്‍ വീഴാം. ഇവിടെ തോടിന് ഒരു സംരക്ഷണഭിത്തിപോലും ഒട്ടില്ലതാനും.  മാത്രമല്ല കലുങ്കിനുള്ളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ സമീപത്തെ കിണറുകളിലും മലിനജലം ഒഴുകിയെത്തുന്ന സാഹചര്യമുണ്ട്. 


വലിയ തോതില്‍ മഴവെള്ളം ഒഴുകിയെത്തുന്നത് ആശുപത്രി ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കലുങ്കിനടിയില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് കാന തെളിച്ച് വെള്ളമൊഴുക്ക് സുഗമമാക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ ഇതിനുള്ള നടപടി ഇതേവരെ സ്വീകരിച്ചിട്ടില്ല. 


മഴപെയ്താല്‍ ആകെ പ്രശ്‌നം
 

മഴ പെയ്താല്‍ ഇവിടെയാകെ പ്രശ്‌നമാണ്. ചക്കാമ്പുഴ ആശുപത്രി ജംഗ്ഷനില്‍ വ്യാപാര സ്ഥാപനം നടത്തുന്ന വ്യക്തിയാണ് ഞാന്‍. ശക്തമായ മഴപെയ്താല്‍ വലിയ ഒരു പ്രദേശത്തെ വെള്ളം മുഴുവന്‍ റോഡിലൂടെ ഒഴുകി കടയില്‍ ഉള്‍പ്പെടെ കയറുന്ന സാഹചര്യമുണ്ട്. കവലയിലെ കലുങ്ക് തുറന്ന് കാന തെളിച്ചാല്‍ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. പരാതിപ്പെട്ടിട്ടും ഇത് പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

- ബിനോയി വട്ടങ്കിയില്‍ ചക്കാമ്പുഴ





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments