പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി.....ഇരയായവരിൽ ഡോക്ടർമാരും അധ്യാപകരും.

  പിഎസ്‌സിയുടെയും കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്രയുടെയും വ്യാജ അഡ്വൈസ് മെമ്മോ ഉൾപ്പെടെ തയ്യാറാക്കി വമ്പൻ നിയമന തട്ടിപ്പ്. തിരുവനന്തപുരം പിഎസ്‌സി ഓഫീസ് പരിസരത്തുവെച്ചു പോലും പണം വാങ്ങി നടത്തിയ തട്ടിപ്പിൽ ഡോക്ടർമാരും നഴ്‌സുമാരും മുതൽ അധ്യാപകർവരെ കബളിപ്പിക്കപ്പെട്ടു. 

 ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങി നടത്തിയ തട്ടിപ്പിനുപിന്നിൽ വൻ റാക്കറ്റെന്ന് സൂചന. വ്യാജ നിയമന ഉത്തരവുമായി ഇവരിൽ ചിലർ ശ്രീചിത്രയിൽ സെപ്റ്റംബർ 12-ന് ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് ‌കബളിപ്പിക്കപ്പെട്ടതാ ണെന്ന് മനസ്സിലാകുന്നത്.മകനും മരുമകനും ജോലിനൽകാമെന്ന പേരിൽ 15 ലക്ഷം രൂപ ‍കബളിപ്പിച്ചെന്ന് കാണിച്ച് ഇടുക്കി ഏലപ്പാറ സ്വദേശികൾ പോലീസിന് പരാതി നൽകിയപ്പോഴാണ് തട്ടിപ്പുവിവരം പുറത്തറിഞ്ഞത്. 

 ശ്രീചിത്രയിൽ ‘പിഎസ്‌സി’യുടെ നിയമന ഉത്തരവുമായി അതേദിവസം അൻപതോളം പേരെത്തിയിരുന്നു.  വാഗമൺ പുള്ളിക്കാനം സ്വദേശിയായ ഒരാൾ മകളുടെ അധ്യാപകജോലിക്കായി വീടു വിറ്റാണ് ഈ സംഘത്തിന് പണം നൽകിയത്. ബിജെപി നേതാവ് ബെന്നി പെരുവന്താനം, രാജേഷ്, ഫൈസൽ, അഗസ്റ്റിൻ എന്നിവരാണ് തട്ടിപ്പ് നടത്തിയിതെന്നാണ് പരാതിയിലുള്ളത്. തിരുവനന്തപുരം നേമത്തുള്ള രാജേഷിന്റെ വീട്ടിൽച്ചെന്നാണ് പണത്തിന്റെ പകുതി നൽകിയതെന്ന് പരാതിക്കാർ പറഞ്ഞു.  

 എന്നാൽ, ഈ വീട് ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ഇവരുടെയെല്ലാം മൊബൈൽഫോണുകളും ഏറെനാളായി പ്രവർത്തിക്കുന്നില്ല  ടാക്സി ഡ്രൈവറായ ഏലപ്പാറ സ്വദേശി ഒരു വർഷം മുൻപ് ഓട്ടത്തിനിടെ പരിചയപ്പെട്ട ബെന്നി പെരുവന്താനം എന്നയാളാണ് പണം നൽകിയാൽ മകന് ജോലി തരപ്പെടുത്തി നൽകാമെന്ന് അറിയിച്ചത്. തുടർന്ന് ആയുർവേദ ഡോക്ടറായ മകന്റെ സർട്ടിഫിക്കറ്റുകളും പകുതി പണവും നൽകി. ഇടുക്കി പാറേമാവ് ഗവ. ആയുർവേദ ആശുപത്രിയിൽ നിയമനമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് പട്ടത്തെ പിഎസ്‌സി ഓഫീസിൽ വിളിച്ചുവരുത്തിയാണ് ബാക്കി പണം വാങ്ങിയത്. പിഎസ്‌സി ഉദ്യോഗസ്ഥരുടേതിന് സമാനമായ ടാഗ് ധരിച്ച് എത്തിയ ഭുവനചന്ദ്രൻ എന്നു പരിചയപ്പെടുത്തിയ ആൾ ക്യാമറയുണ്ടാകും എന്നുപറഞ്ഞ് ഓഫീസ് പരിസരത്ത് കാറിനുള്ളിലിരുന്നാണ് പണം കൈപ്പറ്റിയത്.  

 പിന്നീട് ശ്രീചിത്രയിൽ മരുമകൾക്ക് ജോലി കിട്ടാൻ വേണ്ടിയും പണം നൽകി പരീക്ഷയുണ്ടാകുമെന്നും എന്നാൽ, നേരിട്ട് വരേണ്ടന്നും രൂപസാമ്യമുള്ള ആളെക്കൊണ്ട് എഴുതിക്കുമെന്നുമാണ് തട്ടിപ്പുകാർ വിശ്വസിപ്പിച്ചിരുന്നത്. ഓഗസ്റ്റിൽ വാട്‌സാപ്പിലൂടെ റാങ്ക്‌ലിസ്റ്റ് അയച്ചുകൊടുത്തു. പിന്നാലെ പിഎസ്‌സിയുടെ വ്യാജ നിയമന ശുപാർശയും എത്തി. സർക്കാർ സീലും ഒപ്പുകളുമടക്കം ഒറിജിനലിനെ വെല്ലുന്ന വ്യാജ രേഖകളായിരുന്നു ഇത്.<br>തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താൻ നടപടി സ്വീകരിച്ചതായി ഇടുക്കി എസ്‌പി കെ.എം. സാബു മാത്യു പറഞ്ഞു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments