കേരളത്തിലെ ഒരു റെയിൽവെസ്റ്റേഷനിൽ പട്ടാപ്പകൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവതി. കണ്ടൻ്റ് ക്രിയേറ്ററായ യുവതിയാണ് എറണാകുളം റെയിൽവെ സ്റ്റേഷനിൽവെച്ച് തനിക്കുണ്ടായ ദുരനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ തുറന്നു പറയുന്നത്.
എറണാകുളം റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കയറാൻ നിന്ന തന്റെ മാറിടത്തിൽ ഒരു യാത്രക്കാരൻ കയറിപ്പിടിച്ചു എന്നാണ് അവർ പറയുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30നാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും യുവതി പറയുന്നു.
ഇൻസ്റ്റഗ്രാമിലാണ് ഇക്കാര്യം വെളിപ്പെടുത്തി യുവതി വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ പ്രതിയുടെ മുഖം കാണിക്കുന്നില്ല.
ഇതിന് കാരണമായി യുവതി പറയുന്നത് അയാളെന്നെ ചെയ്തത് എന്തെന്ന് എനിക്ക് അറിയാം, കണ്ടവർക്കും അറിയാം. അതിൻ്റെ നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പക്ഷേ അയാൾക്ക് ഒരു കുടുംബം ഉണ്ട്. ഒരു ഭാര്യയും, മകളും, അമ്മയും സഹോദരിയോ അയാളുടെ മുഖം കാണുവാനിടയായി കഴിഞ്ഞാൽ അവർ ഇവിടെ എന്ത് തെറ്റാണ് ചെയ്തത്? ഇത് പോലെ ഒരാളെ ആ അമ്മ പ്രസവിച്ചതോ? അതോ അയാളുടെ ഭാര്യ വിവാഹം കഴിച്ചതോ? മുഖം കാണിച്ചതിൻ്റെ പേരിൽ ആ നിരപരാധികൾ ശിക്ഷിക്കപ്പെടരുത് എന്നാണ് .
യുവതിയുടെ വാക്കുകൾ
ഞാൻ ചെറുപ്പം മുതലേ കേട്ടുവരുന്ന ഒരുകാര്യമുണ്ട്. പെൺകുട്ടികൾ രാത്രി പുറത്തിറങ്ങി നടക്കുന്നത് ശരിയല്ല, ശരീരം കാണുന്ന വസ്ത്രങ്ങൾ ഇട്ടാൽ ആണുങ്ങൾക്ക് പ്രലോഭനം ഉണ്ടാകും. അതുകൊണ്ടു തന്നെ ശരീരം മുഴുവൻ മറക്കുന്ന വസ്ത്രം ധരിക്കണം. ഇന്നലെ എറണാകുളം റെയിൽവെ സ്റ്റേഷനിൽ തൃശൂരിലേക്ക് പോകാനായി പൂനൈ എക്സ്പ്രസിൽ കയറാൻ നിൽക്കുകയായിരുന്നു. ട്രെയിനിൽ നിന്നും കുറേ ആളുകൾ ഇറങ്ങാനായി ഉണ്ട്. ഞാൻ പ്ലാറ്റ്ഫോമിൽ ട്രെയിൻ കയറാനായി നിൽക്കുകയായിരുന്നു. പ്ലാറ്റ്ഫോമിൽ ഒരു ഭീകരജനത്തിരക്കൊന്നും ഇല്ല. കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളു.
ആ സമയത്ത് ഒരു കൈ എൻ്റെ ഇരുവശങ്ങളിലുമായി വരുന്നുണ്ട്, ആ കൈ ഞാൻ കാണുന്നുമുണ്ട്. ആ സമയത്ത് തന്നെ പെട്ടന്ന് അയാൾ എൻ്റെ മാറിടത്തിലേക്ക് പിടിച്ചു. ഞാൻ ആ കൈ കാണുന്നതും അയാൾ എന്നെ പിടിക്കുന്നതും ഒരേ സമയത്തായിരുന്നു. ഞാൻ അയാളുടെ ഒരു കൈ പിടിച്ചുവെച്ചു. കൈ തിരിച്ച് എന്ത് തോന്ന്യാസമാണ് കാണിക്കുന്നതെന്ന് ചോദിച്ച് ഞാൻ നല്ല ശബ്ദം ഉണ്ടാക്കി. ആദ്യം അയാൾ ഒന്നും പറഞ്ഞില്ല. ആൾക്കാര് കൂടാൻ തുടങ്ങിയപ്പോൾ ഇല്ലാ, ഇല്ലാ എന്ന് ആവർത്തിച്ച് പറയാൻ തുടങ്ങി. നീ പിടിച്ചില്ലേ എന്ന് ചോദിച്ച് ദേഷ്യപ്പെട്ട് ഞാൻ വീഡിയോ എടുക്കാൻ തുടങ്ങിയപ്പോൾ അയാൾ ഫോൺ തട്ടിമാറ്റിയിട്ട് ഓടി. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അയാൾക്ക് ഓടേണ്ട കാര്യമില്ലായിരുന്നു. ഓടുന്നതിനിടയിൽ നാട്ടുകാരൊക്കെ കൂടി അയാളെ പിടിച്ചു.
അവിടെ നിന്ന ഒരു ചേച്ചി പറയുന്നുണ്ട്, സാരമില്ല മോളേ മാലയൊന്നും എടുത്തോണ്ട് പോയില്ലല്ലോ എന്ന്. അപ്പോൾ എനിക്ക് ദേഷ്യം വന്ന് ഞാൻ നല്ല ശബ്ദത്തിൽ തന്നെ പറഞ്ഞു ആളെൻ്റെ മാല പൊട്ടിക്കുകയല്ല എൻ്റെ മാറിടത്തിൽ പിടിക്കുകയാണ് ചെയ്തതെന്ന്. അവിടുത്തെ പൊലീസുകാരോട് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. നല്ല പൊലീസുകാർ ആയിരുന്നു. ഞാൻ പരാതി എഴുതിക്കൊടുക്കുമ്പോൾ അയാൾ പറയുന്നുണ്ട് ഞാനല്ലടോ പിടിച്ചതെന്ന്. അയാള് പിടിക്കുന്നത് ഞാൻ കണ്ടതാണ് എനിക്ക് അത്രയും ഉറപ്പാണ്. പിന്നെ അയാള് ഭാര്യയുണ്ട് കുട്ടിയുണ്ട് അവർ അറിഞ്ഞാൽ ഇത് സഹിക്കില്ല എന്നൊക്കെ പറയാൻ തുടങ്ങി.
ഞാൻ ജേഴ്സി ഇട്ടിട്ടായിരുന്നു. അതും സമയം വൈകുന്നേരം മൂന്നര. എന്നെ അയാൾ പിടിച്ചതിനെക്കാൾ എനിക്ക് പ്രശ്നമായി തോന്നിയത് ഇന്ന് അയാളെ വെറുതെവിട്ടാൽ ആ കുറ്റബോധം എനിക്ക് എപ്പോഴും ഉണ്ടാകും. ഞാൻ മിണ്ടാതിരുന്നിട്ട് ഇങ്ങനെ ഒരാൾ രക്ഷപ്പെട്ടു എന്ന കാര്യം മനസിൽ നിൽക്കും. ഈ ശിക്ഷ കാരണം അയാൾ നന്നായാൽ നാളെ ഒരു പെൺകുട്ടിയെങ്കിലും രക്ഷപ്പെടും. അയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഒരു കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്. ഒന്നും മിണ്ടാതെ ഞാൻ വന്നിരുന്നെങ്കിൽ ആ കുറ്റബോധം കൊണ്ട് എനിക്ക് ഉറങ്ങാൻ കൂടി പറ്റില്ലായിരുന്നു. ശബ്ദം ഉയർത്തി എന്ന കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്…





0 Comments