ഏറ്റുമാനൂർ ക്ഷേത്ര ഉത്സവം ; മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സഹകരണം-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ്റ അധ്യക്ഷതയിൽ ചേർന്ന സർക്കാർ വകുപ്പുകളുടെ യോഗം വിലയിരുത്തി.
വകുപ്പുകളുടെ ഏകോപനത്തിനായി റവന്യു കൺട്രോൾ റൂം സജ്ജമാക്കും. ഏഴരപ്പൊന്നാന, ആറാട്ട് ദിവസങ്ങളിൽ കുടുതൽ പോലീസുകാരുടെ സേവനമുണ്ടാകും. ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ പോലീസ് എയ്‌ഡ് പോസ്റ്റ് പ്രവര്‍ത്തിക്കും.
ക്ഷേത്ര പരിസരത്ത് അനധികൃത ലഹരി വിൽപന തടയുന്നതിന് എക്സൈസ് കർശന പരിശോധന നടത്തും.
ക്ഷേത്ര പരിസരത്ത് 24 മണിക്കൂറും അഗ്നിരക്ഷാ സേനയുടെ സേവനമുണ്ടാകും. സാനിറ്റേഷനും ക്ലോറിനേഷനും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കും, ആംബുലൻസ് സൗകര്യം ഉറപ്പാക്കും.
ആരോഗ്യ വകുപ്പുമായി ചേർന്ന് സംയുക്ത സ്ക്വാഡ് രൂപീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷ്യ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വനം വകുപ്പ് എലഫെൻ്റ് സ്ക്വാഡിൻ്റെ സേവനം ഉറപ്പാക്കണം.
ഏറ്റുമാനൂർ ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ടോമി കുരുവിള, അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ആര്‍.ഡി.ഒ ജിനു പുന്നൂസ്, കോട്ടയം തഹസിൽദാർ ടി.എസ്. സനിൽകുമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.



0 Comments