കൊട്ടാരമറ്റം ബസ് സ്റ്റാന്റിലെ അനധികൃത കൈയ്യേറ്റം കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമെന്ന് സൂചന..... തീരുമാനങ്ങളെ അട്ടിമറിക്കാന്‍ ചില കൗണ്‍സിലര്‍മാര്‍ കൂട്ടുനില്‍ക്കുന്നതായും ആക്ഷേപം...... നിയമ വിരുദ്ധമായ ഒരു കാര്യത്തിനും കൂട്ടു നിൽക്കില്ലെന്നും കൗൺസിൽ തീരുമാനം നടപ്പിലാക്കുമെന്നും ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്റിലെ അനധികൃത കൈയ്യേറ്റം കൗണ്‍സില്‍ യോഗ തീരുമാനത്തിന് വിരുദ്ധം. ഇത് സംബന്ധിച്ച ആദ്യ കൗണ്‍സില്‍ യോഗ തീരുമാനത്തെ അട്ടിമറിക്കാന്‍ ചില കൗണ്‍സിലര്‍മാര്‍ തന്നെ ശ്രമിക്കുന്നതായാണ് ആക്ഷേപം.
എഞ്ചിനില്ലാത്ത ഒരു മാരുതിവാന്‍ സ്റ്റാന്റില്‍ സ്ഥാപിച്ച് അതുവഴി ബസുകളുടെ ടയര്‍ നിറയ്ക്കല്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ട് .
മൂക്കിനു മുന്നില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ചില ജനപ്രതിനിധികള്‍ കണ്ണടയ്ക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പുതിയ ഭരണ സമിതി അധികാരമേറ്റ ശേഷം ആദ്യം നടന്ന കൗണ്‍സില്‍ യോഗത്തില്‍ തന്നെ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിന് ഉള്ളിലെ വാഹനങ്ങളുടെ ഗ്രീസടിക്കല്‍ മുതലുള്ള അനധികൃത നടപടികള്‍ എത്രയും വേഗം ഒഴിവാക്കാന്‍ തീരുമാനം എടുത്തിരുന്നു.
കഴിഞ്ഞ ദിവസം എഞ്ചിനില്ലാത്ത ഒരു മാരുതി വാന്‍ ക്രയിന്‍ ഉപയോഗിച്ച് എത്തിച്ച് സ്റ്റാന്‍ഡില്‍ ഇറക്കി വെച്ചു. സ്റ്റാന്‍ഡിലെ ട്രാന്‍സ് ഫോര്‍മറിനും മാടക്കടയ്ക്കും മധ്യേയാണ് വാന്‍ ഇറക്കിവച്ചത്. ഒരു സ്വകാര്യ വ്യക്തി ഇതില്‍ കംപ്രസ്സര്‍ സ്ഥാപിച്ച് ബസ്സുകളുടെ കാറ്റു നിറയ്ക്കല്‍ പണി നടത്തുകയാണിപ്പോള്‍. ഇതിന് അനുവാദം നല്‍കിയിട്ടില്ലെന്ന് മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പിന്നെ ഇത് ആരുടെ അനുവാദത്തോടെ സ്ഥാപിച്ചു, ആര്‍ക്കെങ്കിലും ഇതിന്റെ വിഹിതം കിട്ടുന്നുണ്ടോ എന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.
നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ല - ചെയര്‍പേഴ്‌സണ്‍
കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായുള്ള ഒരു നീക്കത്തിനും കൂട്ടുനില്‍ക്കില്ലെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങള്‍ അംഗീകരിക്കില്ല. കൗണ്‍സില്‍ തീരുമാനം എത്രയുംവേഗം നടപ്പിലാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.




0 Comments