മൂന്നാം ക്ലാസുകാരനെ കടിച്ചുകൊല്ലാനൊരുങ്ങി തെരുവുനായ! കുരുന്നു ദേഹത്ത് ഒന്നും രണ്ടുമല്ല ഇരുപത്തിയാറ് കടിയാണ് ഒടുക്കത്തെ നായ കടിച്ചത്!!!






സുനില്‍ പാലാ

മൂന്നാം ക്ലാസുകാരനെ കടിച്ചുകൊല്ലാനൊരുങ്ങി തെരുവുനായ! കുരുന്നു ദേഹത്ത് ഒന്നും രണ്ടുമല്ല ഇരുപത്തിയാറ് കടിയാണ് ഒടുക്കത്തെ നായ കടിച്ചത് അയര്‍ക്കുന്നം പഞ്ചായത്തിലെ ആറുമാനൂര്‍ തെക്കേത്തൊട്ടിയില്‍ അഖിലിന്റെയും ആതിരയുടെയും മകന്‍ എട്ടുവയസ്സുകാരന്‍ അഭിനവ് കൃഷ്ണയെയാണ് തലങ്ങും വിലങ്ങും കടിച്ച് തെരുവുനായ മൃതപ്രായനാക്കിയത്. 
 
 
മുഖത്തും കണ്‍പോളയിലുമുള്‍പ്പെടെ കടിയും നായയുടെ നഖവും കൊണ്ട കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവയ്പ്പ് നടത്തി. എങ്കിലും കൈക്കും മുഖത്തുമൊക്കെ നീരുണ്ട്. ദേഹമാസകലം വേദനയും.

അയല്‍പക്കത്തെ വീട്ടിലേക്ക് സൈക്കിളില്‍ കളിക്കാന്‍ പോയ കുട്ടി സൈക്കിള്‍ സ്റ്റാന്റില്‍ വയ്ക്കുന്നതിനിടെ പാഞ്ഞെത്തിയ തെരുവുനായ തലങ്ങും വിലങ്ങും കടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് അയല്‍പക്കത്തെ ഒരു സ്ത്രീ ഓടിവന്ന് നായയെ അടിച്ചോടിക്കുകയായിരുന്നു. അയര്‍ക്കുന്നം ഗവ. എല്‍.പി. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനവ് കൃഷ്ണ. അച്ഛന്‍ അഖില്‍ മൂന്ന് മാസം മുമ്പ് ഒരു വാഹനാപകടത്തില്‍ മരണമടഞ്ഞിരുന്നു. നിര്‍ദന കുടുംബാംഗമായ കുട്ടിക്ക് തെരുവുനായയില്‍ നിന്നേറ്റ ആക്രമണം ഇപ്പോള്‍ കൂനിന്‍മേല്‍ കുരുവായി. 


ആറുമാനൂരില്‍ തെരുവുനായ ശല്യം രൂക്ഷം, അനങ്ങാതെ പഞ്ചായത്ത് അധികൃതര്‍

ആറുമാനൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ടും ഒരു നടപടിയും അയര്‍ക്കുന്നം പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. അയര്‍ക്കുന്നം ഗവ. എല്‍.പി. സ്‌കൂളിന്റെ പരിസരപ്രദേശങ്ങളില്‍ നിരവധി തെരുവുനായ്ക്കളെ കാണാമെന്ന് അധ്യാപികയായ ശ്രീക്കുട്ടി പറഞ്ഞു. മൂന്നാം ക്ലാസുകാരനെ തെരുവുനായ കടിച്ച വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും സത്വരനടപടികളൊന്നും സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല എന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ ഷെല്‍റ്റര്‍ ഇല്ലായെന്ന് പറഞ്ഞ് കൈമലര്‍ത്തിയ അധികൃതര്‍ തെരുവുനായ്ക്കള്‍ക്ക് വാക്‌സിന്‍ കൊടുക്കാം പിന്നീട് പ്രശ്‌നമൊന്നും ഉണ്ടാവില്ലല്ലോ എന്ന ''ആശ്വാസവാക്ക്'' പറഞ്ഞ് തടിതപ്പുകയാണുണ്ടായതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments