ഇടുക്കിയില്‍ ഏറെ വിവാദമായ സാലു വധക്കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു. ഉപ്പുതറ ചപ്പാത്ത് സ്വദേശി അമ്പലനാപുരം സലിനെയാണ് തൊടുപുഴ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്എസ് സീന കുറ്റവിമുക്തനാക്കിയത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി സ്വീകരിച്ചു. 2016 നവംബര്‍ 4-നാണ് സംഭവം കൊലപാതകം നടന്നത്. കൊന്നത്തടി തിങ്കള്‍ക്കാട് പൊന്നേടത്ത് പാറയില്‍ ബാബുവിന്റെ ഭാര്യ സാലുവിനെ കുമളി-തേനി ദേശീയപാതയിലെ ഇരച്ചില്‍പാലത്തിന് സമീപം വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം വെള്ളച്ചാട്ടത്തിലേക്ക് എറിഞ്ഞെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍, സലിനെ കസ്റ്റഡിയിലെടുത്ത ഘട്ടത്തില്‍ കാറിനുള്ളില്‍ ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നായിരുന്നു പോലീസിന്റെ ആദ്യ നിലപാട്.
സാലുവിന്റെ കുടുംബദോഷം മാറാനായി തമിഴ്നാട് ഉത്തമപാളയത്തെ ഒരു സ്വാമിയെ കാണാന്‍ ഇരുവരും പോയിരുന്നു. പൂജയുടെ മറവില്‍ സ്വാമി സാലുവിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നും തുടര്‍ന്ന് മൃതദേഹം ഇരച്ചില്‍പാലത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. സലിനെ പിടികൂടിയ ദിവസം തന്നെ ഈ സ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.
പ്രതിഭാഗത്തിന്റെ ഈ വാദങ്ങളില്‍ വിശ്വാസ്യതയുണ്ടെന്നും ശാസ്ത്രീയമായ തെളിവുകളുടെ അഭാവം കേസിനുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി വിധി. വെള്ളത്തൂവല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഡിവൈഎസ്പി ടി.എ യൂനസാണ് അന്വേഷിച്ചത്. പ്രതികള്‍ക്കായി അഭിഭാഷകരായ ജോബി ജോര്‍ജ്, ബൈജു ബാലകൃഷ്ണന്‍, ബിനീഷ് വിജയന്‍, ടിന്‍സ്‌മോന്‍ ജോസഫ്, അലന്‍ ബെന്നി എന്നിവര്‍ ഹാജരായി


0 Comments