ഊട്ടിയിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച മൂന്നര കിലോ കഞ്ചാവുമായി അരീക്കോട് തെരട്ടമ്മൽ സ്വദേശി വി.പി. റഹീസിനെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
എടവണ്ണ സീതിഹാജി പാലത്തിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് രജിസ്ട്രേഷൻ കാറിലാണ് റഹീസ് കഞ്ചാവ് കടത്തിയത്. കാറിനുള്ളിലെ കാർപെറ്റിന് താഴെ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ.
തെലങ്കാന, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളിൽ ബേക്കറി നടത്തുന്നയാളാണ് റഹീസ്. ഈ ബിസിനസ് ബന്ധങ്ങൾ ഉപയോഗിച്ചാണ് ഇയാൾ ലഹരിക്കടത്ത് നടത്തിയത്. ഊട്ടിയിൽ നിന്ന് കിലോയ്ക്ക് 20,000 രൂപ നിരക്കിൽ വാങ്ങിയ കഞ്ചാവ് നാട്ടിൽ കൂടിയ വിലയ്ക്ക് വിൽപ്പന നടത്താനായിരുന്നു പദ്ധതി.
പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


0 Comments