പാലാ നിയോജകമണ്‌ഡലത്തിലെ പൊതുമരാമത്ത് വകുപ്പ്,ജലജീവൻ മിഷൻ പ്രവൃത്തികളുടെ സംയുക്ത അവലോകനയോഗം
പാലാ നിയോജകമണ്‌ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ്,റോഡ് മെയിന്റൻസ്, പാലങ്ങൾ,കെട്ടിടവിഭാഗം, ജലജീവൻ മിഷൻ പ്രവൃത്തികളുടെ സമഗ്രമായ അവലോകനയോഗം അരുണാപുരം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ 24.07.2026 ൽ നടന്നു.
ചെത്തിമറ്റം മുതൽ ഇടപ്പാടി വരെ റോഡ് കൈയ്യേറ്റം പൂർണ്ണമായി ഒഴിപ്പിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിൻ്റെ തുടർച്ചയായി റോഡ് മണ്ണിട്ട് ഉയർത്തി ടാർ ചെയ്ത്‌ത് വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കും.
മുടങ്ങി കിടക്കുന്ന കളരിയാമാക്കൽ അപ്രോച്ച് റോഡ്, റിവർവ്യൂ റോഡ്,ബൈപാസ്സ് റോഡ് എന്നിവ പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കും.
പാലാ ഗവൺമെന്റ് ആശുപത്രി ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുകയും പൊൻകുന്നം റോഡിൽ നിന്ന് ഡിവൈഡറിൻ്റെ രണ്ട് സൈഡിലൂടെയും വാഹനങ്ങൾ വരുന്ന സാഹചര്യത്തിൽ റംമ്പിൾ സ്ട്രിപ്‌സ് സ്ഥാപിക്കുന്നതിനും സീബ്രാലൈൻ താഴേക്ക് മാറ്റി വരയ്ക്കുന്നതിനും തീരുമാനിച്ചു.
പിഴക് പാലത്തിന് സമീപം ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്നതിനും പാലത്തിൽ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് സ്ഥലം സർവ്വേ ചെയ്തത് പാലത്തിന് വീതി കൂട്ടുന്ന കാര്യം പരിഗണിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കടവുപുഴ പാലത്തിന് 2.40 കോടി രൂപ മാത്രം ആവശ്യമായ സാഹചര്യത്തിൽ ചില്ലച്ചി പാലത്തിന് നീക്കി വെച്ച 3.55 കോടി യിൽ 1.15 കോടി രൂപ റോഡ് നിർമ്മാണത്തിന് മാറ്റി നൽകുന്നതിന് തീരുമാനിച്ചു.
ഇലവുങ്കൽപ്പാറ ഇടത്തിങ്കൽപ്പാറ നരിമറ്റം ചൊവ്വൂർ റോഡ് നിർമ്മാണത്തിന് അവശേഷിക്കുന്ന 1.40 കോടി രൂപക്ക് പുറമെ 1.49 കോടി രൂപ അനുവദിക്കുന്നതിന് 22.07.2026 ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതായി എം.എൽ.എ അറിയിച്ചു.
ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് മണ്‌ഡലത്തിലെ 8 പഞ്ചായത്തുകളിൽ
ഏറ്റെടുത്തിട്ടുള്ള റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കി സെപ്റ്റംബർ 30 ന് മുമ്പ്
പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിന് 29.06.2026 ൽ ജലവിഭവവകുപ്പ് മന്ത്രിയുടെ
സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായി
കോൺട്രാക്ടർമാരെ കൂടി പങ്കെടുപ്പിച്ച് പഞ്ചായത്ത് തിരിച്ച് ഓരോ റോഡിന്റെയും
പ്രവർത്തന പുരോഗതിയും അത് പൂർത്തിയാക്കേണ്ട കാലാവധിയും യോഗത്തിൽ
തീരുമാനിച്ചു. സംസ്ഥാന ബഡ്‌ജറ്റിൽ അനുവദിച്ച കുരിശുങ്കൽ പാലം നിർമ്മാണത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചു. ഒക്ടോബർ ആദ്യവാരത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിന് മുന്നോടിയായി വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് സംബന്ധിച്ച ആലോചന നടന്നു.
കുരിശുങ്കൽ പാണ്ടിയാമാവ് ചാലമറ്റം വെള്ളാത്തൊട്ടി വഴിയിലൂടെ വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതിനും നിലവിലുള്ള ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന റോഡുകൾ എം.എൽ.എ ഫണ്ടിൽ നിന്ന് ഫണ്ട് നൽകി അടിയന്തരമായി നവീകരിക്കും.പാലാ ജനറൽ ആശുപത്രി ലിങ്ക് റോഡിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി റോഡിലൂടെയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. പുത്തൻപള്ളി കുന്ന് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വാട്ടർ അതോറിറ്റി ഓഫീസിൻ്റെ മുന്നിൽ വരെ മാത്രമേ അനുവദിക്കൂ. വാട്ടർ അതോറിറ്റിയിൽ നിന്ന് പുറംതള്ളുന്ന ജലം റോഡിൻ്റെ പുതിയ സരക്ഷണഭിത്തിയുടെ സൈഡിലൂടെ പൈപ്പിട്ട് ആശുപത്രി ജംഗ്ഷന് സമീപമുള്ള ഓടയിലേക്ക് എത്തിക്കും.നിലവിലുള്ള വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കും.
അരുണാപുരം ഗവ.റെസ്റ്റ് ഹൗസിൽ കാൻ്റീൻ ആരംഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ വാട്ടർ കണക്ഷൻ വാട്ടർ അതോറിറ്റി ലഭ്യമാക്കും കൂടാതെ ഭൂഗർഭ ജലവിഭാഗത്തിൻ്റെ കുഴൽ കിണറും നിർമ്മിക്കും.
യോഗത്തിൽ മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് വകുപ്പ് മോണിറ്ററിംഗ് കമ്മിറ്റി കൺവീനറും എക്സിക്യൂട്ടീവ് എൻജിനീയറുമായ ശ്രീമതി ജീജ,ജലജീവൻ എക്സിക്യൂട്ടീവ് എൻജിനീയർ കിഷൻ ചന്ദ് എന്നിവർ പ്രവൃത്തികളുടെ അവലോകനം നടത്തി. പൊതുമരാമത്ത് വകുപ്പ്,ജലജീവൻ മിഷൻ അസി.എൻജിനീയർ മുതൽ എക്സിക്യൂട്ടീവ് എൻജിനീയർ വരെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
പാലാ മുൻസിപ്പൽ ചെയർപേഴ്‌സൺ ഇൻ ചാർജ്ജ് ശ്രീമതി മായാ രാഹുൽ,വാർഡ് കൗൺസിലർ ലീനാ സണ്ണി, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജിത പ്രകാൾ, എച്ച്.എം.സി അംഗങ്ങൾ, ആശുപത്രി സൂപ്രണ്ട്, കെ.എസ്.ഇ. ബി എക്സിക്യുട്ടീവ് എൻജിനീയർ, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ,ജോയിന്റ് ആർ.റ്റി.ഒ.ട്രാഫിക് എസ്.ഐ. മീനച്ചിൽ തഹസീൽദാർ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്ക്‌കറിയ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി റ്റോമി,മേലുകാവ് എസ്.ഐ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
70 12 23 03 34

.jpeg)
.jpg)


0 Comments