പൂനെ ലോഹഗഡ് കോട്ടയില്‍ വ്യവസായിയെ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും നിരത്തി പൂനെ റൂറല്‍ പൊലീസ്


  പൂനെ ലോഹഗഡ് കോട്ടയില്‍ കേതന്‍ അഗര്‍വാള്‍ എന്ന വ്യവസായിയെ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും നിരത്തി പൂനെ റൂറല്‍ പൊലീസ് വഡ്ഗാവ് മാവല്‍ കോടതിയില്‍ 5,053 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലപ്പെട്ട കേതന്റെ നിശ്ചയിച്ച ഉറപ്പിച്ച ഭാര്യ സിയ പ്രവീണ്‍ ഗോയല്‍, ഇവരുടെ കാമുകന്‍ ചേതന്‍ ബാബുലാല്‍ ചൗധരി, സുഹൃത്ത് റിതേഷ് സഞ്ജയ് ഹാംഗെ എന്നിവരാണ് കേസിലെ പ്രതികള്‍. മൂവരും നിലവില്‍ ജയിലിലാണ്. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, കേതനെ വധിക്കുന്നതിന് മുന്‍പ് പ്രതികള്‍ കൃത്യമായ ആസൂത്രണം നടത്തിയിരുന്നു. 


ആദ്യം കേതനെ മാരകമായി പരിക്കേല്‍പ്പിച്ച് വികലാംഗനാക്കാനാണ് പദ്ധതിയിട്ടത്. ഇതിനായി മഹാരാഷ്ട്രയ്ക്ക് പുറത്തുനിന്നുള്ള ഗുണ്ടകളെ വാടകയ്‌ക്കെടുക്കാന്‍ ശ്രമിച്ചെങ്കിലും, പിന്നീട് ഇവര്‍ പിടിയിലാകുമെന്ന ഭയത്താല്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ പ്രതികള്‍ ബന്ധപ്പെട്ട ഒരാള്‍ പിന്നീട് കേസില്‍ പൊലീസിന്റെ പ്രധാന സാക്ഷിയായി മാറി. തുടര്‍ന്ന് കേതനെ സ്വയം കൊലപ്പെടുത്താന്‍ മൂവരും തീരുമാനിച്ചു. കൊലപാതകം നടത്താനും പൊലീസിന്റെ കണ്ണുവെട്ടിക്കാനുമായി കൊലപാതക പ്രമേയമുള്ള സിനിമകളും പോഡ്കാസ്റ്റുകളും ഇവര്‍ നിരന്തരം കാണുകയും കേള്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ മേഘാലയയില്‍ ഹണിമൂണിനിടെ ഇന്‍ഡോര്‍ സ്വദേശിയായ രാജ രഘുവംശിയെ ഭാര്യ സോനം രഘുവംശിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിനെക്കുറിച്ചും സിയയും സംഘവും കൃത്യമായി പഠിച്ചു. 


 കൊലപാതകം നടത്താനായി ലോണാവാലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സിയയും ചേതനും നിരീക്ഷണം നടത്തിയിരുന്നു. ടൈഗര്‍ പോയിന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ കുറവാണെന്ന് കണ്ടുവെച്ചെങ്കിലും, ഒടുവില്‍ ലോഹഗഡ് കോട്ട തന്നെ തിരഞ്ഞെടുക്കാന്‍ ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. 2025 മാര്‍ച്ചില്‍ ഒരു യുവതി ലോഹഗഡ് കോട്ടയില്‍ നിന്ന് വീണു മരിച്ചിരുന്നു. ഇവിടെവെച്ച് കെതാനെ തള്ളിയിട്ടാല്‍ സെല്‍ഫിയെടുക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടതാണെന്ന് വരുത്തിതീര്‍ക്കാമെന്ന് പ്രതികള്‍ കരുതി. വിവാഹത്തിന് മുന്‍പുള്ള ഫോട്ടോഷൂട്ടിനായി ബാലിയിലേക്ക് പോകുന്നതിന് മുന്‍പ് ജൂണ്‍ 4-ന് കെതാനെ ലോഹഗഡിലെത്തിച്ച് കൊലപ്പെടുത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ജൂണ്‍ 6-ന് ഖലപ്പൂരിലെ കഫേയിലെ ശുചിമുറിയില്‍ വെച്ച് സിയ കെതാന്റെ പാസ്പോര്‍ട്ട് കീറിയെറിഞ്ഞതോടെ ബാലി യാത്ര മുടങ്ങി. 


പിന്നീട് ജൂണ്‍ 14-ന് ഇരുവരും ലോഹഗഡ് സന്ദര്‍ശിച്ചപ്പോള്‍ സിയ കെതാനെ തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അവിടെ പാമ്പുണ്ടെന്ന് വ്യാജഭീതി പരത്തി കേതനെ മലഞ്ചെരുവിലേക്ക് മാറ്റാനും സിയ ശ്രമിച്ചിരുന്നു. ഇതിനുശേഷം 'മാഹി' എന്ന പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം ഐഡി ഉണ്ടാക്കിയ പ്രതികള്‍, ജൂണ്‍ 18-ന് കേതന് സന്ദേശമയച്ചു. സിയയുടെ ജന്മദിനം ഒരു സര്‍പ്രൈസായി ആഘോഷിക്കാന്‍ ലോഹഗഡ് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നായിരുന്നു സന്ദേശം. ഇതനുസരിച്ച് അവിടെയെത്തിയ കെതാനെ സിയയും ചേതനും ചേര്‍ന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 5 പ്രമ്യേക്ഷ സാക്ഷികള്‍ ഉള്‍പ്പെടെ നൂറിലധികം സാക്ഷിമൊഴികളും വാട്സ്ആപ്പ് ചാറ്റുകളും മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡുകളും ഡിജിറ്റല്‍ തെളിവുകളായി പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments