"എന്നാലും ആ ചേട്ടന്മാർ ഞങ്ങടെ കോവലും പയറുമൊക്കെ പറിച്ചു കളഞ്ഞല്ലോ....... " സാമൂഹ്യ വിരുദ്ധർ പറിച്ചെറിഞ്ഞൂ, കുരുന്നുകളുടെ കൃഷിയിടം




സുനിൽ പാലാ

''എന്നാലും ആ ചേട്ടന്‍മാര്‍ ഞങ്ങളുടെ കോവലും പയറുമൊക്കെ പറിച്ചുകളഞ്ഞല്ലോ..." പാലായ്ക്കടുത്ത് വള്ളിച്ചിറ ഇടനാട് കുന്നുംപുറം അങ്കണവാടിയിലെ കുഞ്ഞുങ്ങളായ അശ്വതയുടെയും അന്നുവിന്റെയും ദേവി നന്ദനയുടെയുമൊക്കെ സങ്കടം വലുതാണ്. അങ്കണവാടി വളപ്പില്‍ അവര്‍ ആറ്റുനോറ്റ് ഗ്രോബാഗില്‍ വളര്‍ത്തിക്കൊണ്ടുവന്ന കൃഷിയാണ് ബാഗോടുകൂടി ബുധനാഴ്ച രാത്രി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. 

കൃഷി നശിപ്പിക്കുക മാത്രമല്ല മറ്റുപല സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളും അക്രമികള്‍ ഈ അങ്കണവാടിയില്‍ ചെയ്തുകൂട്ടി. ബാത്ത്‌റൂമിന്റെ ക്ലോസറ്റില്‍ നിറയെ മാലിന്യങ്ങള്‍ നിറച്ചുവച്ചു. കുട്ടികളുടെ പാത്രംകഴുകുന്ന സിങ്ക് ടാങ്കിലും കാട്ടുപള്ളകള്‍ കുത്തിനിറച്ചു. ഇതുകൊണ്ടും അരിശം തീരാഞ്ഞ് അങ്കണവാടിയുടെ അടുക്കള വശത്തെ ജനാലയിലൂടെ കയ്യിട്ട് കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കുന്ന പാത്രങ്ങളെല്ലാം വലിച്ചെറിഞ്ഞ് നശിപ്പിച്ചു, ആകെ അലങ്കോലമാക്കി. 




ഇന്നലെ രാവിലെ 9 മണിയോടെ അധ്യാപികയായ ഷീബ ശ്രീധറും ഹെല്‍പ്പറായ സമീഷയുമെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ളാലം ബ്ലോക്കിന് കീഴില്‍ കരൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ അങ്കണവാടിയില്‍ 16 കുട്ടികളാണ് ഉള്ളത്. ഇതില്‍ 11 പേര്‍ പെണ്‍കുട്ടികള്‍. 




അങ്കണവാടിക്ക് നേരെ അക്രമം ഉണ്ടാകാനുള്ള കാരണമെന്തെന്ന് അറിയില്ല. അധ്യാപിക ഉടന്‍ അങ്കണവാടി രക്ഷകര്‍ത്താക്കളെയും കരൂര്‍ പഞ്ചായത്ത് മെമ്പര്‍ പ്രിന്‍സ് കുര്യനെയും വിവരം അറിയിച്ചു. മെമ്പര്‍ പാലാ പോലീസിലും വിവരം അറിയിച്ചെങ്കിലും ഇന്നലെ വൈകിട്ട് അങ്കണവാടി അടയ്ക്കുന്നതുവരെ പോലീസ് സ്ഥലത്ത് എത്തിയിട്ടില്ല. പരാതി എഴുതി വച്ചോളൂ നേരിട്ട് വരാമെന്ന് പാലാ പോലീസ് പഞ്ചായത്ത് മെമ്പറെ അറിയിച്ചിരുന്നതായി അധ്യാപിക ഷീബ ശ്രീധര്‍ പറഞ്ഞു. 



പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം ഉണ്ടായിട്ടും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. പരാതിപ്പെട്ടിട്ടും അധികാരികള്‍ എത്താത്തതില്‍ രക്ഷകര്‍ത്താക്കള്‍ക്കും വേദനയുണ്ട്.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments