ഇത് റോഡാണോ മെറ്റല്‍ക്കൂനയാണോ...? മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ശാന്തിനഗര്‍ - മരങ്ങാട്ടുപിള്ളി ഫാം റോഡിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും തോന്നാം.





സുനിൽ പാലാ

എങ്ങും ഉരുളന്‍കല്ലുകള്‍... കാല്‍നടയാത്ര ദുസ്സഹം. ഇരുചക്ര വാഹനയാത്രികരുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട.


മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ 4, 8, 9 വാര്‍ഡുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ശാന്തിനഗര്‍ - മരങ്ങാട്ടുപിള്ളി ഫാം റോഡിന് മുക്കാല്‍ കിലോമീറ്ററോളും നീളമുണ്ട്.

പാലാ - കോഴ മെയിന്‍ റോഡ് ശാന്തിനഗര്‍ സ്റ്റോപ്പില്‍ നിന്നും മരങ്ങാട്ടുപിള്ളി ടൗണിലേക്ക് എത്തിച്ചേരുന്ന പഞ്ചായത്ത് വക ഫാം റോഡാണ് പൊട്ടിപ്പൊളിഞ്ഞ് തരിപ്പണമായത്.  നാളുകള്‍ക്ക് മുമ്പേതന്നെ റോഡിന്റെ ദുഃസ്ഥിതിയെക്കുറിച്ച് ജനങ്ങള്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു തീരുമാനവും ഉണ്ടായില്ല.

രണ്ട് കുടിവെള്ള പദ്ധതികളുടെ കിണറും പമ്പുഹൗസും ഈ റോഡിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.

വലിയതോട് കടവ് ഭാഗം, കൊച്ചുതോട് ഭാഗം, സെമിത്തേരി ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വെറും കല്ലുംകൂട്ടം മാത്രമേയുളളൂ ഇപ്പോള്‍. 

പൈക്കാട് ഭാഗത്തുനിന്നും വടക്കേക്കവലയും മെയിന്‍ റോഡിലെ തിരക്കും ഒഴിവാക്കി കുറഞ്ഞ ദൂരത്തില്‍ പള്ളിക്കവലയില്‍ എത്തിച്ചേരാന്‍ കഴിയുമെന്നതിനാല്‍ ശാന്തിനഗര്‍ - മരങ്ങാട്ടുപിള്ളി റോഡിനെ ഒട്ടേറെ പേര്‍ ആശ്രയിക്കുന്നുണ്ട്.

വലിയതോടും നെല്‍പാടവും പ്രകൃതി ഭംഗിയും ആസ്വദിച്ച് തണല്‍പറ്റി കടന്നുപോകാന്‍ കഴിയുമെന്നതിനാല്‍ ഈ റൂട്ടില്‍ സദാസമയവും വാഹനങ്ങളുടെ തിരക്കുമുണ്ട്. 
 



ഈ അടുത്തകാലത്ത് കുറിച്ചിത്താനം കവലയില്‍ കട്ട നിരത്തുന്നതിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചപ്പോള്‍ ശാന്തിനഗര്‍ - മരങ്ങാട്ടുപിള്ളി റോഡ് വഴിയാണ് മറ്റ് വണ്ടികള്‍ തിരിച്ചുവിട്ടത്. ഇങ്ങനെ തുടര്‍ച്ചയായി വണ്ടികള്‍ ഓടിയതോടെ ഈ റോഡിന്റെ അവസ്ഥ കൂനിന്‍മേല്‍ കുരു എന്ന മട്ടിലായി.





മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ളതും പ്രാധാന്യമുള്ളതുമായ ഈ റോഡിനെ അധികാരികള്‍ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. റോഡ് അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികാരികള്‍ക്ക് നിവേദനം നല്‍കിയതായി മരങ്ങാട്ടുപിള്ളി പൗരസമിതി പ്രസിഡന്റ് എ.എസ്. ചന്ദ്രമോഹന്‍ അറിയിച്ചു.





ആറ് വര്‍ഷം മുമ്പാണ് ഈ റോഡ് ടാര്‍ കണ്ടത്. ഇപ്പോള്‍ അതും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണെന്നും ചന്ദ്രമോഹന്‍ ചൂണ്ടിക്കാട്ടി.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments