ഹെല്‍ത്ത് സൂപ്പര്‍വൈസറെ കൗണ്‍സിലംഗം കയ്യേറ്റം ചെയ്തതായി പരാതി.



പാലാ നഗരസഭയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ കൗണ്‍സിലംഗം കയ്യേറ്റം ചെയ്തതായി പരാതി. 
 
പാലാ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജു വി തുരുത്തനാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സതീഷിനെ കയ്യേറ്റം ചെയ്തതായി പരാതിയുയര്‍ന്നത്. 

സംഭവത്തില്‍ പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്തെത്തി. കൗണ്‍സിലര്‍ മാപ്പ് പറയണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. മര്‍ദ്ദനമേറ്റെന്ന് പറയുന്ന ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സതീഷ് പാലാ ജനറലാശുപത്രിയില്‍ ചികിത്സ തേടി. 
 


 

നഗരസഭയിലേയ്ക്ക് പുല്ലുവെട്ടുന്ന യന്ത്രം വാങ്ങാന്‍ നേരത്തെ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഏറെ നാളെയിട്ടും ഇതിന് ക്വട്ടേഷന്‍ ക്ഷണിക്കുകയോ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയോ ചെയ്തിരുന്നില്ല. ഇന്ന് ഓഫീസിലെത്തിയ ഷാജു തുരുത്തന്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ഇന്ന് വൈകിട്ട് 4ന് മുന്‍പ് ഫയല്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഹെല്‍ത്ത് സൂപ്പര്‍വൈസറായ സതീഷ് ഇത് ചോദ്യം ചെയ്യുകയും ഇത് ചോദിക്കാന്‍ താങ്കളാരാണ് എന്ന് ചോദിക്കുകയും ചെയ്തു. ഞാനാരാണെന്ന് അറിയണമെങ്കില്‍ താഴേയ്ക്ക് വാ എന്ന് പറഞ്ഞ് ഷാജു തുരുത്തന്‍ പുറത്തേയ്ക്ക് പോയി. പിന്നാലെ സതീഷും മറ്റ് ജൂണിയര്‍ ഓഫീസര്‍മാരുമെത്തി. നഗരസഭാ ഓഫീസിന് മുന്നില്‍ ഇത് സംബന്ധിച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതിനിടെ കൗണ്‍സിലര്‍ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. എന്നാല്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഷാജു വി. തുരുത്തന്‍ പറഞ്ഞു. 
 


നാളുകളായി ഫയല്‍ അനക്കമില്ലാതെ ഇരിക്കുകയാണ്. ഇത് വേഗത്തിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. തെറ്റ് ചെയ്തതായി തെളിയിച്ചാല്‍ രാജിവെയ്ക്കുമെന്നും ഷാജു വി. തുരുത്തന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി എന്‍.ജി.ഒ യൂണിയന്‍ രംഗത്തുവന്നു. ജീവനക്കാര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ നേതാക്കള്‍ പങ്കെടുത്തു. തുടര്‍ന്ന് ചെയര്‍പേഴ്സണുമായി ജീവനക്കാര്‍ ചര്‍ച്ച നടത്തി. കൗണ്‍സിലര്‍ മാപ്പ് പറയണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ചെയര്‍പേഴ്സന്റെ ഉറപ്പില്‍ ജീവനക്കാര്‍ സമരം അവസാനിപ്പിച്ച് ജോലിയ്ക്ക് കയറി. കൗണ്‍സിലര്‍ക്കെതിരെ സതീഷ് പാലാ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments