രാമപുരം ബാങ്ക് തെരഞ്ഞെടുപ്പ്; കണ്ണൂര്‍ മോഡല്‍ രാമപുരത്ത് അരങ്ങേറിയെന്ന് യു.ഡി.എഫ്..... കേസുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍... വ്യാജ ഐഡന്റിറ്റി കാര്‍ഡും ആധാര്‍കാര്‍ഡും നിര്‍മ്മിച്ചെന്നും ആരോപണം...


രാമപുരം സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍  ആധാര്‍ കാര്‍ഡും ബാങ്കിന്റെ ഐഡന്റിറ്റി കാര്‍ഡും വ്യാജമായി നിര്‍മ്മിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ വ്യാപകമായ കള്ളവോട്ടുകള്‍ ചെയ്തതായി യു.ഡി.എഫ്. നേതാക്കള്‍ പാലായില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

യു.ഡി.എഫ്. ബൂത്ത് ഏജന്റുമാരുടെ കണ്ടെത്തലില്‍ 263 കള്ളവോട്ടുകള്‍ തെരഞ്ഞെടുപ്പിന്റെ അന്ന് ഉച്ചയ്ക്ക് മുമ്പുതന്നെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ചെയ്തിരുന്നുവെന്ന് യു.ഡി.എഫ്. നേതാക്കള്‍ കുറ്റപ്പെടുത്തി. സ്ഥലത്ത് ഉള്ളവരുടെയും പുറത്തു ജോലി ചെയ്യുന്നവരുടെയും, പുറത്ത് പഠിക്കുന്ന കുട്ടികളുടെതും വരെ ഉള്‍പ്പെടുത്തി, വളരെ വിപുലമായ ക്രമീകരണങ്ങള്‍ നടത്തി വ്യാജ ആധാര്‍ കാര്‍ഡും വ്യാജ ബാങ്ക് തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ചുകൊണ്ടാണ് ഇത്തരത്തില്‍ കള്ളവോട്ടുകള്‍ ചെയ്തതെന്ന് യു.ഡി.എഫ്. നേതാക്കളായ അഡ്വ. ബിജു പുന്നത്താനം, രാമപുരം സി.റ്റി. രാജന്‍, മോളി പീറ്റര്‍, വി.എ. ജോസ്, മത്തച്ചന്‍ പുതിയിടത്തുചാലില്‍, എം.പി. കൃഷ്ണന്‍ നായര്‍, ബെന്നി ഇടക്കര, തോമസ് ഉഴുന്നാലില്‍ എന്നിവര്‍ പറഞ്ഞു. 



പലതവണ ഇത്തരം കള്ളവോട്ടുകള്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പിടിച്ച് വരണാധികാരിയെയും  പോലീസിനെയും ഏല്‍പ്പിച്ചിട്ടും കള്ളവോട്ട് തടയാനോ കേസ് എടുക്കാനോ ഉള്ള യാതൊരു നടപടിയും എടുത്തില്ലെന്ന് യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു. ഇതെല്ലാം കോടതി ഏര്‍പ്പെടുത്തിയ വീഡിയോ റിക്കാര്‍ഡില്‍ വ്യക്തവുമാണ്. കള്ളവോട്ട് തടയുന്നതിനുള്ള പ്രവര്‍ത്തകരുടെ ശക്തമായ നീക്കത്തില്‍ രാമപുരത്തെ ഒരു യു.ഡി.എഫ്. പ്രവര്‍ത്തകന്റെ മകനായ ടോമിന്‍ ഡെന്നി ഇടക്കരയുടെ വ്യാജ ആധാര്‍ കാര്‍ഡും വ്യാജ ബാങ്ക് തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച് കള്ളവോട്ട് ചെയ്യുവാന്‍ വന്ന കുറവിലങ്ങാട്ടെ ഒരു കേരളാ കോണ്‍ഗ്രസ് നേതാവ്  ജോബിന്‍ സെബാസ്റ്റ്യന്‍ കുനംമാക്കില്‍ എന്നയാളെ തടഞ്ഞു വച്ച് രാമപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സഹായത്തോടെ റിട്ടേനിംഗ് ഓഫീസറുടെയും ബാങ്ക് സെക്രട്ടറിയുടെയും മുമ്പില്‍ ഹാജരാക്കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് ജോബിനെ എല്‍.ഡി.എഫ്. നേതാക്കളെത്തി മോചിപ്പിച്ചുകൊണ്ടുപോയി.




എം.എല്‍.എ.യുടെ ഓഫീസ് സ്റ്റാഫ് പരാതിപ്പെട്ടിട്ടും നടപടിയില്ല.

പാലാ എം.എല്‍.എ. മാണി സി. കാപ്പന്റെ ഓഫീസ് സ്റ്റാഫ് രജനി കള്ളവോട്ട് സംബന്ധിച്ച് വരണാധികാരിക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കേസുമായി യു.ഡി.എഫ്. മുന്നോട്ട് പോകുമെന്നും കണ്ണൂര്‍ മോഡല്‍ തെരഞ്ഞെടുപ്പ് രാമപുരത്ത് അനുവദിക്കില്ലെന്നും യു.ഡി.എഫ്. നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments