7 കോടി വരവ്, ചെലവ് 9 കോടിയും! പാലാ നഗരസഭ വരുമാനം കൂട്ടും




സുനില്‍ പാലാ

വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ണ്ണായക തീരുമാനങ്ങളുമായി പാലാ നഗരസഭ. ഇന്നലെ ചേര്‍ന്ന നഗരസഭാ യോഗത്തിലാണ് വിവിധ കാര്യങ്ങളിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പത്തോളം കാര്യങ്ങള്‍ക്ക് തീരുമാനമായത്. ഭരണ പ്രതിപക്ഷ ഭേദമന്യെ കൂട്ടായ തീരുമാനമാണ് ഇക്കാര്യത്തിലുണ്ടായത്.  


നഗരസഭയുടെ വാര്‍ഷിക വരുമാനം 7 കോടി രൂപയാണ്. എന്നാല്‍ പെന്‍ഷനും ശമ്പളവും ഉള്‍പ്പെടെ ഒരു വര്‍ഷത്തെ ചെലവ് 9 കോടി രൂപയും! അതുകൊണ്ടുതന്നെ നയാ പൈസ തനതുഫണ്ടില്ല. ഇതുണ്ടാക്കാനാണ് ചില നല്ല കാര്യങ്ങള്‍ ഇന്നലത്തെ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചതെന്ന് ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ പറഞ്ഞു. 
 


വരുമാന വര്‍ദ്ധനവിനുള്ള തീരുമാനങ്ങള്‍ ഇങ്ങനെ.

നഗരസഭ കോംപ്ലക്സുകളിലെ ഒഴിവായിക്കിടക്കുന്ന മുറികള്‍ അടിയന്തിരമായി ലേലം ചെയ്യുന്നതിന് തീരുമാനിച്ചു.

മൃഗാശുപത്രി കോംമ്പൗണ്ടില്‍ എം.സി.എഫ് സ്ഥാപിക്കുന്നത് ആദ്യ പ്രോജക്ടായി നടപ്പിലാക്കുന്നതിന് ശുചിത്വമിഷന് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.

വയോമിത്രം മുനിസിപ്പല്‍ ലൈബ്രറിയുടെ താഴത്തെ നിലയിലേയ്ക്ക് മാറ്റുന്നതിനും, ഇതിനോടനുബന്ധിച്ച് മുനിസിപ്പല്‍ ലാബിന്റെ കളക്ഷന്‍ സെന്റര്‍ കൂടി സ്ഥാപിക്കും.

വയോമിത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളോടെ അക്ഷയ കേന്ദ്രം ആരംഭിക്കും.

എം.പി. ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയത്തിന്റെ ഓപ്പണ്‍ ജിം-ന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും, വാടകയ്ക്ക് നല്‍കിയിരിക്കുന്ന സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളിന് പ്രത്യേക മീറ്റര്‍ നല്‍കി കണക്ഷന്‍ എടുക്കുന്നതിനും, വയറിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനും പ്രോജക്ടില്‍ ഉള്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു.

ആര്‍.വി.പാര്‍ക്ക് ഓപ്പണ്‍ സ്റ്റേജ്, സിവില്‍ സ്റ്റേഷന്‍ ഓപ്പണ്‍ സ്റ്റേജ് എന്നിവ പൊതു പരിപാടികള്‍ നടത്തുന്നതിലേയ്ക്കായി വാടകയ്ക്ക് നല്‍കുന്നതിനും, നഗരസഭയിലെ കാലപ്പഴക്കം ചെന്ന 7 ഓട്ടോറിക്ഷാകള്‍, റോഡ് റോളര്‍, ആക്രി സാധനങ്ങള്‍ മുതലായവ ഉടന്‍ ലേലം ചെയ്ത് വില്‍ക്കും.

നഗരസഭയിലെ തെക്കേക്കരയില്‍ ണ്ടാമത്തെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ ഉടന്‍ ആരംഭിക്കും.

കുമാരനാശാന്‍ പാര്‍ക്ക് ആധുനിക രീതിയില്‍ നവീകരിച്ച് ഏതെങ്കിലും സ്ഥാപനത്തിന് വാടകയ്ക്ക് കൊടുത്ത് സുഗമമായി നടത്താനും അതുവഴി വരുമാനം ഉണ്ടാക്കാനും ലക്ഷ്യമിടുന്നു.



ശബരിമല ഇടത്താവളങ്ങള്‍ക്ക് 1.60 ലക്ഷം വീതം

ശബരിമല ഫണ്ടില്‍ ഉള്ള തുക ഉപയോഗിച്ച് ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം വെള്ളാപ്പാട് ക്ഷേത്രം, പുതിയ കാവ് ക്ഷേത്രം, തൃക്കയില്‍ ക്ഷേത്രം, ളാലം ക്ഷേത്രം എന്നിവിടങ്ങളിലും, തീര്‍ത്ഥാടകര്‍ വിശ്രമത്തിനും, സന്ദര്‍ശനത്തിനും എത്തുന്ന മുരിക്കുംപുഴ ദേവീക്ഷേത്രത്തിന് പുറകുവശത്തുള്ള വികസനത്തിനുമായി 1.60 ലക്ഷം രൂപാ വീതം ചെലവഴിക്കും.



 
പാലാ ബൈപാസ്; അരുണാപുരത്തെ ഭൂമി ഏറ്റെടുക്കല്‍ കാലതാമസം ഒഴിവാക്കുവാന്‍ ഇടപെടും - ഷാജു വി. തുരുത്തന്‍

പാലാ: നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലാ കെ.എം.മാണി ബൈപാസില്‍ അവശേഷിക്കുന്ന ഏതാനും മീറ്റര്‍ ഭാഗത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് നഗരസഭയും കക്ഷി ചേരുമെന്ന് നഗരസഭാ ചെയര്‍മാന്‍ ഷാജു വി.തുരുത്തന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.

ഏറ്റെടുക്കല്‍ നടപടികള്‍ അതിശ്ചിതമായി നീണ്ടുപോകുന്നത് അരുണാപുരം ആശുപത്രി ജംഗ്ഷനില്‍ വലിയ ഗതാഗത കുരുക്കിന് ഇടയാക്കുന്നു. ഏറ്റെടുക്കലിനായി എസ്റ്റിമേറ്റ് പുതുക്കുന്നതിന് സര്‍ക്കാരിനോട് അവശ്യപ്പെടും. കോടതി വ്യവഹാരത്തില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കുന്നതിന് നഗരസഭ കൂടി കക്ഷി ചേരുമെന്നും ചെയര്‍മാന്‍ പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സാവിയോ കാവുകാട്ടാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഭൂമി ഏറ്റെടുക്കല്‍ വിഷയം നഗരസഭാ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ അവതരിപ്പിച്ചത്. ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ ആന്റോ പടിഞ്ഞാറേക്കര, വി.സി. പ്രിന്‍സ്, ജിമ്മി ജോസഫ്, ജോസിന്‍ ബിനോ തുടങ്ങിയവര്‍ പങ്കെടുത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments